ഒന്നര ദിവസത്തോളം ക്യാമറ ഓഫ്... തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ഇബി ഊരി; വകുപ്പ് അധികൃതര്‍ ഇടപെട്ട് 14,111 രൂപ കുടിശിക അടച്ചശേഷം മാത്രം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

എല്ലാവര്‍ക്കും പിഴയിടുന്ന എഐ ക്യാമറയ്ക്ക് അവസാനം പണികിട്ടി. ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ഇബി ഊരി. കല്‍പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം ഉച്ചയോടെ കെഎസ്ഇബി വിഛേദിച്ചത്.
തുടര്‍ന്ന്, ഒന്നര ദിവസത്തോളം വയനാട്ടിലെ 25 എഐ ക്യാമറകളുടെ നിരീക്ഷണം കൃത്യമായി നടന്നില്ല. വകുപ്പ് അധികൃതര്‍ ഇടപെട്ട് ഇന്നലെ രാവിലെ 14,111 രൂപ കുടിശിക അടച്ചശേഷം വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഈ മാസം 6നാണ് അമ്പലവയല്‍ കെഎസ്ഇബിയുടെ ജീപ്പിന് മോട്ടര്‍ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്.
17ന് കെഎസ്ഇബിക്ക് നോട്ടിസും ലഭിച്ചു. വൈദ്യുത ലൈനിനോടു ചേര്‍ന്ന മരക്കൊമ്പുകള്‍ നീക്കാനുള്ള ഉപകരണങ്ങളുമായി പോയ ജീപ്പിന്റെ മുകളില്‍ തോട്ടി കെട്ടിവച്ചതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപയുമായിരുന്നു പിഴ. പിന്നീട് കെഎസ്ഇബി അധികൃതര്‍ ഇടപെട്ടപ്പോള്‍ 20,000 രൂപയുടെ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്‌ക്കേണ്ടി വന്നു.
കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പിന്റെ ഉടമയ്ക്കാണ് ജീപ്പിന്റെ ഫോട്ടോ പതിച്ച നോട്ടിസ് വന്നത്. കാലങ്ങളായി ഇതേ പോലെ ഓടുന്ന വണ്ടിക്ക് പിഴ ഈടാക്കിയതില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുണ്ടായെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കി. കല്‍പറ്റ ചീഫ് എന്‍ജിനീയര്‍ ഓഫിസിനു കീഴിലെ ലൈന്‍മാന്‍ കഴിഞ്ഞദിവസം ഫ്യൂസ് ഊരിയതോടെയാണ് വീണ്ടും വിവാദമായത്. കെഎസ്ഇബി അവരുടെ ഡ്യൂട്ടിയാണു ചെയ്തതെന്നും എഐ ക്യാമറകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെന്നും പരാതിയില്ലെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.
ജീവനക്കാര്‍ നിയമപരമായാണു പ്രവര്‍ത്തിച്ചതെങ്കിലും നടപടിക്രമങ്ങളില്‍ ഔചിത്യക്കുറവുണ്ടായെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്ന പിഴയീടാക്കല്‍, ഫ്യൂസ് ഊരല്‍ നടപടികള്‍ ഇരു വകുപ്പുകളിലെയും ഒരുവിഭാഗം ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് വഷളായെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.
അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ് ക്യാമറകള്‍ അഥവാ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങി. ഇനി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ പിഴ വീട്ടിലെത്തും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അതില്‍ 692 ക്യാമറകളാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത്. ഏപ്രില്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് മുതല്‍ എഐ ക്യാമറകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍തന്നെ പലതിനും പല ദൗത്യങ്ങളാണുള്ളത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകള്‍ ഉപയോഗിക്കുന്നത്.
അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം സംവിധാനവും ഒരുക്കും.
എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഈ നിയമം ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
നിയമലംഘനം ക്യാമറ പിടികൂടിയാല്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളില്‍ നോട്ടീസും ഇ- ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കും.
"
https://www.facebook.com/Malayalivartha























