എഴുതാന്‍ കൈതരിക്കുന്നുണ്ടെങ്കിലും പഴയപോലെ തള്ളലുകളും ന്യായീകരണങ്ങളും വാഴ്ത്തലുകളും നിരത്തിയാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലാകുമോ എന്ന നിരാശയിലാണ് സി.പി.എം ... സൈബറിടങ്ങളില്‍ വിപ്‌ളവം നടത്താന്‍ വേണ്ടി മാത്രം പലയിടങ്ങളിലും സന്നദ്ധരായിട്ടുള്ള ചെഗുവേരമാര്‍ ക്ഷീണിതരാണ്...

എഴുതാന്‍ കൈതരിക്കുന്നുണ്ടെങ്കിലും പഴയപോലെ തള്ളലുകളും ന്യായീകരണങ്ങളും വാഴ്ത്തലുകളും നിരത്തിയാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലാകുമോ എന്ന നിരാശയിലാണ് സി.പി.എം അണികള്‍. സൈബറിടങ്ങളില്‍ വിപ്‌ളവം നടത്താന്‍ വേണ്ടി മാത്രം പലയിടങ്ങളിലും സന്നദ്ധരായിട്ടുള്ള ചെഗുവേരമാര്‍ ക്ഷീണിതരാണ്. ഒരു വശത്ത് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍, മറുവശത്ത് പാര്‍ട്ടിയും സംസ്ഥാന സെക്രട്ടറിയും ഉണ്ടാക്കിയ മാധ്യമ വേട്ട ദേശീയതലത്തിലുണ്ടാക്കിയ നാണക്കേട്, എസ്.എഫ്.ഐയുടെ രണ്ട് ചുണക്കുട്ടികളുണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, എ.ഐ ക്യാമറാ ഇടപാട് എല്ലാം കൊണ്ടും ശനിദശയാണ്. അതിനിടെ മുന്‍ എം.പി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് അല്‍പം ആശ്വസമായി.
അതോടെ പതിയെ തലപൊക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ഒരു മുന്‍ സഖാവ് യമണ്ടന്‍ പണിയാണ് സമ്മാനിച്ചത്. തിരുവനന്തപുരം മുതല്‍ ടൈംസ്‌ക്വയര്‍ വരെ അറിയപ്പെടുന്ന സഖാവ് രണ്ട് കോടി 35 ലക്ഷം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. കുലംകുത്തിയുടെ ആക്ഷേപമാണെന്ന് പറഞ്ഞ് അതിനെ തള്ളിക്കളയാന്‍ പാര്‍ട്ടിയോ, നേതാക്കളോ മുന്നോട്ടുവന്നില്ല എന്നതും ശ്രദ്ധേയം. പ്രതിപക്ഷം ഇത് ആഘോഷിക്കുകയും ചെയ്തു. കാരണം മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ രണ്ടാംപ്രതിയായ കെ.സുധാകരന്‍ 10 ലക്ഷം വാങ്ങിയെന്ന് പറഞ്ഞാണല്ലോ ക്രൈംബ്രാഞ്ച് കേസെടുത്തത്. അപ്പോള്‍ പലരില്‍ നിന്നും രണ്ട് കോടി വാങ്ങിയ ആള്‍ക്കെതിരെയും കേസെടുക്കണ്ടേ? കൈതോലപ്പായ കത്തിക്കയറുമ്പോഴാണ് മുഖ്യമന്ത്രിക്ക് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുണ്ടെന്നും 1500 ഏക്കര്‍ പ്രമുഖ വ്യവസായ ഗ്രൂപ്പുമായി ചേര്‍ന്ന് വാങ്ങിയെന്നുമുള്ള വാര്‍ത്ത പുറത്തായത്.
വലിയ പെരുന്നാളും ചെറിയപെരുന്നാളും ഒരുമിച്ച് വന്നപോലായി യു.ഡി.എഫ്. എല്‍.ഡി.എഫിലാകട്ടെ മരണവീടിനേക്കാള്‍ മൂകതയിലും. നേതാക്കളാരും പ്രതികരിക്കാത്തത് അണികളില്‍ ആശയക്കുഴപ്പവും ജനങ്ങളില്‍ സംശയവും സൃഷ്ടിക്കുന്നു. സൈബറിടങ്ങില്‍ പല പേരുകളിലായി പോരടിക്കുന്ന ഗ്രൂപ്പുകളെല്ലാം ആക്ടീവല്ല.സി.പി.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ആറരലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. അടുത്തിടെ ഇട്ട പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് അണികളുടെ അമര്‍ഷവും എതിര്‍പ്പും വ്യക്തമാണ്. ഡല്‍ഹിയില്‍ പി.ജി യോഗം അവസാനിച്ച ശേഷം ഇട്ട പോസ്റ്റിന് താഴെ 44 പേരാണ് കമന്റിട്ടിരിക്കുന്നത്. അതില്‍ ഭൂപക്ഷവും പാര്‍ട്ടിയിലെ ജീര്‍ണതയെ കുറിച്ചാണ് പറയുന്നത്.
ഇതില്‍ നിന്ന് തന്നെ പാര്‍ട്ടിക്കാരുടെ മാനസികാവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതാണ്. കെ.സുധാകരനെതിരെ കേസ് എടുത്ത് നിലവിലെ ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനും രാഷ്ട്രീയമായ മേല്‍ക്കൈ നേടാനും ഉള്ള ശ്രമം, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ഒറ്റ ഫേസ്ബുക്ക് പോസ്‌റ്റോടുകൂടി തകര്‍ന്നടിഞ്ഞു. മുമ്പ് പിണറായി വിജയനെ വാഴ്ത്തി പാടുന്ന പോസ്റ്റുകള്‍ക്ക് ലൈക്കുകളും കമന്റുകളും മോശമല്ലാത്ത രീതിയിലുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. പിണറായിക്കും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും എതിരെയുള്ള വിമര്‍ശനം സി.പി.എം കേരളയുടെ എഫ്.ബി പേജിന്റെ കമന്റ് ബോക്‌സില്‍ കാണാം. വിമര്‍ശകരുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ പലരും സി.പി.എം അണികളോ, പ്രവര്‍ത്തകരോ ആണെന്ന് മനസിലാകും. സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വലിച്ച് കീറി ഒട്ടിച്ചിരുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ് എടുത്തതും അതിന് മുമ്പ് ഷാജന് യു.കെയില്‍ അടികിട്ടിയതും സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിരുന്നു.
എന്നാല്‍ ഷാജനെ അറസ്റ്റ് ചെയ്യാത്തത് ഇവരെ രോക്ഷാകുലരാക്കി. പോലീസിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും മറ്റാരോ ആണെന്നാണ് പലരും ആക്രോശിക്കുന്നത്. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് പഴയ വീറും വാശിയും ഉപേക്ഷിച്ച് മൗനം പാലിക്കുകയാണ്. ആലപ്പുഴയിലെ വിഭാഗിയതയും നടപടിയും അടക്കമുള്ള കാര്യങ്ങളിലൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ആകെപ്പാടെ സുധാകരന്‍ മാനനഷ്ടക്കേസ് കൊടുത്താല്‍ നേരിടും എന്ന് മാത്രമാണ് പറഞ്ഞത്. ആ കേസ് വലിയ ഏണിയാകുമെന്ന പേടി ചില നേതാക്കള്‍ക്കുണ്ട്. കാരണം തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞ പോക്‌സോ കേസില്‍ സുധാകരന് പങ്കുണ്ടെന്നാണ് ദേശാഭിമാനിയും എം.വി ഗോവിന്ദനും ആരോപിച്ചിരിക്കുന്നത്.
ഇതിനൊക്കെ പുറമേ വീട്ട് കരം, കെട്ടിട നികുതി, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നികുതി വര്‍ദ്ധനവ്, ഇന്ധന സെസ്, മലബാറില്‍ പ്ലസ്ടുവിന് സീറ്റില്ലാത്തത്, വിലക്കയറ്റം അങ്ങനെ നിരവധി ജനകീയ പ്രശ്‌നങ്ങളും സി.പി.എം പ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നു. കാരണം ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണല്ലോ. ഇവര്‍ക്ക് യാതൊരു തരത്തിലുമുള്ള സര്‍്ക്കാര്‍ അനുകൂല നിലപാട് എടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ചിലരൊക്കെ വിമര്‍ശനവും നടത്തുന്നുണ്ട്. അങ്ങനെ നാല് വശത്ത് നിന്നും ഊടുപാട് പണിയാണ് സി.പി.എമ്മിന് ലഭിക്കുന്നത്. ഇതില്‍ നിന്നൊക്കെ ഒരു മോചനം ലഭിക്കാനുള്ള തന്ത്രങ്ങള്‍ നേതൃത്വം ഉണ്ടാക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ല. കണ്ടകശനിയാണെന്ന് തോന്നുന്നു. മുമ്പൊരു സഖാവ് ഒരു ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയിരുന്നു. അതുപോലെന്തെങ്കിലും വഴിപാട് ചെയ്യുന്നത് ഒരു പക്ഷെ നല്ലതായിരിക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ് മാടമ്പള്ളിയിലെ മനോരോഗിക്ക് ചികിത്സ ആവശ്യമാണ്. അതിനുള്ള മാര്‍ഗം എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല നാട്ടിലിറങ്ങി നടക്കാനാവാത്ത അവസ്ഥയിലാകും.
https://www.facebook.com/Malayalivartha


























