ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ, സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ, മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണം

ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി എത്തിയിരിക്കുകയാണ്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയിലാണ് ഇസ്ളാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
സ്‌നേഹം കൈമാറി പരസ്പരം സാഹോദര്യം പുലർത്താനുള്ള അസുലഭ മുഹൂർത്തമാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്.
വിശ്വാസികൾക്ക് ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി.
സാഹോദര്യവും മതസൗഹാർദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു. ത്യാഗത്തെയും അർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുൽ അസ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.
പരസ്പര സ്നേഹം പങ്കുവെച്ച് ബലി പെരുന്നാള്‍ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് നല്‍കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























