കറിക്കത്തി കൊണ്ട് അമ്മിണിയുടെ മുതുകിനും കഴുത്തിനും മരുമകൾ വെട്ടി: അമ്മയെ കൊന്നെന്ന് സഹോദരനോട് പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്...

മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പല്ലൂർ ലക്ഷംവീട് കോളനിയിലെ താമസക്കാരി അമ്മിണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അമ്മിണിയെ മരുമകള്‍ പങ്കജം കത്തികൊണ്ട് ആക്രമിച്ചത്.
അമ്മിണിയുടെ മുതുകിലും കഴുത്തിലും കുത്തേറ്റു. അമ്മിണിയെ കൊലപ്പെടുത്തിയ വിവരം പങ്കജം തന്നെയാണ് സമീപത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ അറിയിച്ചത്. പങ്കജത്തെ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. പങ്കജം പറഞ്ഞതുകേട്ട് ഉടൻ തന്നെ സഹോദരൻ വീട്ടിലേക്ക് എത്തി അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. വലിയ കറിക്കത്തി കൊണ്ട് അമ്മിണിയുടെ മുതുകിനും കഴുത്തിനും പ്രതി വെട്ടുകയായിരുന്നു. ഈ മുറിവുകളാണ് മരണ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പങ്കജത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് അറിവ്.
ഇത് സ്ഥിരീകരിക്കാന്‍ പ്രതിയുടെ മെഡിക്കല്‍ പരിശോധനകളെല്ലാം പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം മറ്റേതെങ്കിലും കാരണമോ സഹായമോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നുള്ള കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്, പങ്കജത്തിൻ്റെ ഭർത്താവ് പ്രസാദ് മൂവാറ്റുപുഴ ടൗണിൽ തട്ടുകടയിൽ ജോലിയെടുക്കുകയാണ്. ഇദ്ദേഹം രാത്രി വീട്ടിൽ സാധാരണ കാണാറില്ല. രാത്രി വീട്ടിൽ അമ്മിണിയും പങ്കജവും മാത്രമാണുണ്ടാവാറുള്ളത്. അമ്മിണിയുടെ ഭർത്താവ് പതാരി നേരത്തേ മരിച്ചിരുന്നു.
കുടുംബത്തിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തേയുണ്ടായ ചില സാമ്പത്തിക ബാധ്യതയുടെ പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് സമീപവാസികൾ പറയുന്നുണ്ട്. അതേസമയം പങ്കജവും അമ്മിണിയും തമ്മിൽ വഴക്കൊന്നും ഉണ്ടാകാറില്ലായിരുന്നു എന്നാണ് വിവരം. പങ്കജം ഇടയ്ക്കിടയ്ക്ക് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് സമീപവാസികൾ പറയുന്നുണ്ട്.
അമ്മിണിക്ക് പ്രായാധിക്യത്തിൻ്റെ പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസപം പങ്കജത്തെ സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. അമ്മിണിയെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha

























