ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി... കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽവാസത്തിനുശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്....

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽവാസത്തിനുശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ജാമ്യം നൽകുകയായിരുന്നു.
ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെയായിരുന്നു. പിന്നീട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. കേസിൽ ജാമ്യം തേടി പലതവണയാണ് ശിവശങ്കർ കോടതിയെ സമീപിച്ചിരുന്നത്.
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് താൽകാലിക ജാമ്യം അനുവദിച്ച് സുപ്രീംകോടതി എടുത്ത നിലപാട് ഇനി ചികിൽസയിൽ നിർണ്ണായകമാകും. രണ്ട് മാസത്തേക്കാണ് ജാമ്യം. അന്വേഷണത്തിൽ ഇടപെടരുതെന്ന് കോടതി നിർദ്ദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തള്ളിയാണ് തീരുമാനം. ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയിൽ നിലപാട് എടുത്തിരുന്നു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസിൽ ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്.
ശിവശങ്കർ ഉന്നതസ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി സത്യവാങ്മൂലത്തിൽ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ വേണമെന്ന ശിവശങ്കറിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ജൂലായ് 19ന് കോടതി ഇ ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. സർക്കാർ ആശുപത്രിയിൽ ശിവശങ്കറിന്റെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്ന് അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചു. എറണാകുളം മെഡിക്കൽ കോളേജിലെ റിപ്പോർട്ടും നിർണ്ണായകമായി.
കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താമെന്ന വാദം കേന്ദ്രം ഉയർത്തി. എന്നാൽ അത് അംഗീകരിച്ചില്ല. ചികിൽസയ്ക്ക് രണ്ടു മാസത്തെ ജാമ്യം അനുവദിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷവും കുറച്ചു കാലത്തേക്ക് വിശ്രമം വേണമെന്ന വിലയിരുത്തലും രണ്ടു മാസത്തെ ഇടക്കാല ജാമ്യത്തിൽ നിഴലിക്കുന്നുണ്ട്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും, ചികിത്സയ്ക്കുമാണ് രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്. ഇ.ഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ ശിവശങ്കർ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കൽ കോളേജ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉടൻ ജാമ്യത്തിൽ വിടാൻ കോടതി നിർദ്ദേശിച്ചു. ജയിലിൽ നിന്ന് ഇറങ്ങുന്നതിന്റെ അന്ന് മുതൽ രണ്ട് മാസത്തേക്കാണ് ജാമ്യം.
ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തു. ശിവശങ്കർ പറയുന്ന സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തിന്റെ ചെലവിൽ ചികത്സ നടത്തുന്നതിനെ എതിർക്കുന്നില്ലെന്ന് തുഷാർ മേത്ത വ്യക്തമാക്കി. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കണം ചികിത്സ എന്നും മേത്ത വാദിച്ചു. ഇപ്പോൾ മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലഭിക്കുന്ന ഇടക്കാല ജാമ്യം സ്ഥിര ജാമ്യം ആകുമെന്ന ആശങ്കയും തുഷാർ മേത്ത കോടതിയിൽ പങ്ക് വച്ചു.
പ്രധാന പ്രതികളെല്ലാം പുറത്തുകഴിയുമ്പോൾ ശിവശങ്കറിനെ മാത്രം ജയിലിലടച്ചത് ചര്‍ച്ചയായിരുന്നു. ശിവശങ്കറിന്‍റെ ജാമ്യം തള്ളിയ ഉത്തരവിൽ സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഹൈക്കോടതി മുന്നോട്ടുവച്ചു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനുശേഷമാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സുപ്രിംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























