മന്ത്രിമാർക്കും രക്ഷയില്ല! AI പണികൊടുത്ത് തുടങ്ങി... ആന്റണി രാജുവിനെ പ്രാകി MPമാരും MLAമാരും... കാശ് അടച്ചില്ലേൽ പൂട്ടും

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള റോഡ് ക്യാമറകളില്‍ വിഐപികളെ പിഴയിൽനിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി ആന്റണി രാജു. എംപിമാരും എംഎൽഎമാരും അടക്കമുള്ള വിഐപികളും ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോട്ടര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു.
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വിഐപികളും. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാന്‍ അയച്ചിട്ടുമുണ്ട്. എ.ഐ. ക്യാമറകളുടെ അവലോകനയോഗം ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നിരുന്നു.
ഒരു മാസത്തിനിടെ 19 എം.എല്‍.എമാരും പത്ത് എം.പിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങിയതായി യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് എം.എല്‍.എമാര്‍ക്കും എംപിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്. കാസര്‍കോട് ഭാഗത്തുവച്ചാണ് കൂടുതല്‍ നിയമലംഘനങ്ങളും നടന്നിരിക്കുന്നത്. ബുധനാഴ്ച വരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമ ലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്.
നിയമ ലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമ ലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും നിയമ ലംഘനം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. വാഹന അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കും മുൻപ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങൾ. ഇപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. ചലാന്‍ അയച്ചതിനു ശേഷവും ചിലര്‍ പിഴ അടയ്ക്കാന്‍ വൈകുന്നുണ്ട്. ഇതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പിഴ അടയ്ക്കാത്തപക്ഷം തൊട്ടടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കാതെ വരും വിധത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
1994 മുതൽ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണ്. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെല്‍ട്രോണുമായുള്ള സമഗ്ര കരാറിന്റെ കരടില്‍ ഈ മാസം 8നകം വ്യക്തത വരുത്താൻ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, കേരളത്തിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഗതാഗതവകുപ്പിലെ സംഘമെത്തി. എഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എത്തിയത്.
അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ തമിഴ്നാട് സംഘത്തെ സ്വീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് മുൻപ് പുതിയ 113 സിറ്റി സർക്കുലർ ബസുകൾ ഉൾപ്പെടെ 163 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























