ശബരിമല ആവർത്തിക്കും! 1000 പേരെ പിണറായി പോലീസ് അറസ്റ്റ് ചെയ്യും? അകത്തിടേണ്ടത് സ്പീക്കറെ! ഭരണ പരാജയം മറയ്ക്കാൻ വർഗീയത

സ്പീക്കർ എ. എൻ. ഷംസീർ നടത്തിയ വിവാദ പരാമർത്തിനെതിരെ ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക് എൻ എസ് എസ് നടത്തിയ നാമജപ യാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസിൽ ഒന്നാം പ്രതി. ആയിരത്തിലധികം പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഫോർട്ട് പൊലീസും കേസെടുത്തിട്ടുണ്ട്.
പൊലീസിന്റെ നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽ നടയാത്രക്കാർക്കും വാഹന
ഗതാഗതത്തിനും തടസമുണ്ടാക്കി എന്നീ കാര്യങ്ങളാണ് എഫ് ഐ ആറിൽ പറയുന്നത്. കേസിനെതിരെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തുവന്നു. ഇങ്ങനെയാണെങ്കിൽ മുഴുവൻ വിശ്വാസികൾക്കെതിരായും കേസ് എടുക്കേണ്ടി വരുമെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. വിശ്വാസ പ്രശ്‌നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസെടുത്തതിൽ എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറും പ്രതികരിച്ചു. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കന്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പൊലീസ് സ്റ്റേഷൻ, ഡി ജി പി എന്നിവർക്ക് ഇമെയിൽ അയച്ചിരുന്നുവെന്നും ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. എത്ര പേർ ഉണ്ടാകുമെന്ന് ചോദിച്ചു. അതിനുള്ള മറുപടിയും നൽകി. നിയമം അതിന്റെ വഴിയ്ക്ക് തന്നെ പോകട്ടെയെന്നും നിയമത്തിന്റെ വഴിയിലൂടെ തന്നെ കേസിനെ നേരിടുമെന്നും സംഗീത് കുമാർ പറഞ്ഞു.
അതേസമയം, മിത്ത് പരാമര്‍ശ വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 30 ദിവസം നോമ്പ് എടുക്കുന്നയാള്‍ ഹിന്ദു വിശ്വാസത്തെ എതിര്‍ക്കാന്‍ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷംസീര്‍ തികഞ്ഞ വിശ്വാസിയാണ്. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ബി.ജെ.പി. സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്‍.എസ്.എസ്. ഒറ്റക്കല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ്. അങ്ങേയറ്റം ധിക്കാരപരമായ നിലപാടിലേക്കാണ് സര്‍ക്കാര്‍ പോകുന്നത് എന്നതിന്റെ തെളിവാണ്.
മനഃപൂര്‍വം സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കള്ളക്കേസ് എടുത്ത് അടിച്ചമര്‍ത്താം എന്നുള്ള ധാരണയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് ഒരു വിഭാഗത്തെ ആക്ഷേപിക്കാനും മതഭീകരവാദശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമായുള്ള നടപടിയാണ്.
എ.എന്‍. ഷംസീറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഹിന്ദുമതത്തെ ഷംസീര്‍ ആക്ഷേപിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മതധ്രുവീകരണത്തിനുള്ള നീക്കമാണിത്. സ്പീക്കര്‍ മുസ്ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നെന്നും ഇതിനോടാണ് അഭിപ്രായ വ്യത്യാസമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതോടൊപ്പം, സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ,എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാര ധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?
പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു, വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്‍റെ അതേ അജണ്ട തന്നെയാണ് സി.പി.എമ്മും നടപ്പാക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. സർക്കാരിന്‍റെ ഭരണ പരാജയം മറയ്ക്കാനാണ് സി.പി.എം വിവാദം ആളിക്കത്തിക്കുന്നത്.
https://www.facebook.com/Malayalivartha























