തക്കാളിക്കൊപ്പം മറ്റു പച്ചക്കറികൾക്കും പഴങ്ങൾക്കും തീവില...അമ്മമാർ നിലവിളി തുടങ്ങി... അടുക്കള ബഡ്‌ജറ്റ് താളംതെറ്റി....സർക്കാർ വിപണിയിൽ നേരിട്ടിടപെട്ടാലേ ഇതിന് പരിഹാരമുള്ളൂ....ഒരു അഞ്ചംഗ കുടുംബത്തിന് നൂറ് രൂപയെങ്കിലും, ദിവസവും പച്ചക്കറിക്ക് മാറ്റേണ്ട സ്ഥിതിയാണ്....

തക്കാളിക്കൊപ്പം മറ്റു പച്ചക്കറികൾക്കും പഴങ്ങൾക്കും തീവിലയായതോടെ അടുക്കള ബഡ്‌ജറ്റ് താളംതെറ്റി. ജനത്തിന് ആശ്വാസമാകേണ്ട ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ ജില്ലകളിൽ വെറും രണ്ടെണ്ണം വീതം. അവയിൽ ആവശ്യത്തിന് പച്ചക്കറിയുമില്ല.കഴിഞ്ഞ വർഷങ്ങളിൽ വിലക്കയറ്റമുണ്ടായപ്പോൾ സർക്കാർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി നേരിട്ടെത്തിച്ച് വിലകുറച്ച് നൽകിയിരുന്നു. ഇത്തവണ അങ്ങനെയൊരു ഇടപെടൽ നടന്നില്ല. 200ൽ നിന്ന് 150 രൂപയിലെത്തിയ തക്കാളി വില 180ലേക്ക് ഉയർന്നു. 40 രൂപയായി കുറഞ്ഞ ചെറു നാരങ്ങയ്‌ക്ക് ഇന്നലെ 54 രൂപയായി. ബീൻസ് 120, കാരറ്റ് 80 രൂപ വീതമാണ് വില. പഴങ്ങളിൽ ഏത്തൻ, രസകദളി വില ദിനം തോറും കുതിക്കുകയാണ്.തക്കാളി വിലക്കയറ്റം രാജ്യത്താകെയുണ്ടെന്നാണ് അധികൃതരുടെ ന്യായം. എന്നാൽ, ഇതു മുതലാക്കി ഇടനിലക്കാർ മറ്റിനങ്ങൾക്കും തോന്നുംപടി വില കൂട്ടുകയാണ്. സർക്കാർ വിപണിയിൽ നേരിട്ടിടപെട്ടാലേ ഇതിന് പരിഹാരമുള്ളൂ.
ഒരു അഞ്ചംഗ കുടുംബത്തിന് നൂറ് രൂപയെങ്കിലും ദിവസവും പച്ചക്കറിക്ക് മാറ്റേണ്ട സ്ഥിതിയാണ്. കിലോയ്ക്ക് 300ന് മുകളിൽ പോയ പച്ചമുളക് വില താണെങ്കിലും ബീൻസ്, കാരറ്റ് അടക്കം ഒട്ടുമിക്ക ഇനങ്ങൾക്കും വില കുറയുന്നില്ല. ഇഞ്ചി വില മൂന്നു മാസമായി 200ന് മുകളിലാണ്.മദ്ധ്യ, വടക്കൻ ജില്ലകളിൽ പെയ്ത അതിശക്ത മഴയിൽ ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷി നശിച്ചു.ആലപ്പുഴ, വയനാട്, എറണാകുളം, ഇടുക്കി,കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശം. ആലപ്പുഴയിൽ 28,893 കർഷകർക്കായി 91.70 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്. വയനാട്ടിൽ 57,172 ഹെക്ടർ കൃഷി നശിച്ചു. ഇവിടെ 65.67 ലക്ഷം രൂപയുടെ നാശമുണ്ടായി. എറണാകുളം ജില്ലയിൽ 50.77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആകെ 4.55 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്.എട്ടാം വർഷവും വിലയിൽ മാറ്റമില്ലാതെ 13 ഇന അവശ്യ സാധനങ്ങൾ’ എന്നെഴുതിയ വിലവിവര പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സപ്ലൈകോയുടെ സ്വന്തം മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും വിൽപനക്കുള്ള 13 സബ്സിഡി സാധനങ്ങളുടെ വില 2016ലും ഇപ്പോഴും ഒരേപോലെ തുടരുന്നെന്നാണ് അവകാശവാദം. ചെറുപയർ മുതൽ വെളിച്ചെണ്ണ വരെയുള്ളതാണ് ഈ 13 അവശ്യ ഭക്ഷ്യ വസ്തുക്കൾ. പല സാധനങ്ങൾക്കും വില വർധിച്ചതായി മാവേലി സ്റ്റോറുകളിൽ പോകുന്നവർക്ക് എളുപ്പം മനസ്സിലാകും. ഇവിടത്തെ സ്റ്റോക്ക് ബോർഡിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി, വില എഴുതിവെച്ചിട്ടുണ്ട്. ബില്ലുകളും സംസാരിക്കുന്ന തെളിവുകളാണ്. മുഖ്യമന്ത്രിയടക്കം പ്രചരിപ്പിക്കുന്ന വിലയല്ലെന്ന് ആർക്കും മനസ്സിലാകും. സ്വകാര്യ സൂപ്പർ മാർക്കറ്റുകളെപോലെ പലയിടത്തും പല വിലയുമുണ്ട്.
സർക്കാർ പ്രചാരണപ്രകാരം ചെറുപയറിന് വില കിലോക്ക് 74 രൂപയാണ്.ഉഴുന്നുപരിപ്പിന് 66ഉം. കോഴിക്കോട്ടെ ഒരു ഗ്രാമപ്രദേശത്തെ മാവേലി സ്റ്റോറിൽ 78 ആണ് ചെറുപയർ വില. ഉഴുന്ന് 70ഉം. വില വർധിച്ചെന്ന് വ്യക്തം. അല്ലെങ്കിൽ വിലയിൽ സർക്കാറിന് നിയന്ത്രണമില്ലെന്ന് പറയേണ്ടി വരും. തുവരപ്പരിപ്പിന് 65 രൂപയാണ് സപ്ലൈകോ വിലയെങ്കിലും പലയിടത്തും ഈടാക്കുന്നത് 70 രൂപ വരെയാണ്. ഈ മാവേലി സ്റ്റോറിൽ പഞ്ചസാര വില കിലോക്ക് 24 രൂപയാണ്. സർക്കാർ വില 22 രൂപയും. നാല് സാധനങ്ങൾ മാത്രമാണ് ഈ മാവേലി സ്റ്റോറിൽ സബ്സിഡിയായി സ്റ്റോക്കുള്ളത്.അവിടെയും സാധനങ്ങളുടെ വിലയിൽ തട്ടി കൂട്ട് പരിപാടികളാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























