വിശ്വാസമില്ലേൽ കമന്റ് അടിക്കാൻ പോകരുത്! ഷംസീറിനെ കൊട്ടി തരൂർ... ഊരാക്കുടുക്കിലേക്ക്... ഹൈക്കോടതി കയറ്റാൻ NSS

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയെ പ്രതിരോധിക്കാന്‍ തന്റെ മുന്‍ പരാമര്‍ശം ആയുധമാക്കിയതില്‍ മറുപടിയുമായി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. പ്ലാസിറ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടി മറ്റൊരു അവസരത്തിലായിരുന്നുവെന്ന് തരൂര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ശാസ്ത്ര ബോധം വളര്‍ത്തണമെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയതിന് പിന്നാലെ ശശി തരൂര്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. ഒരു ആനയുടെ തലയും മനുഷ്യന്റെ കഴുത്തും ഒരിക്കലും ഒരുമിച്ച് വരില്ലെന്ന തന്റെ മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ എട്ട് വര്‍ഷം മുന്‍പ് സംസാരിച്ച കാര്യത്തെ ഇപ്പോള്‍ വിവാദമാക്കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.
അതിനെ ഷംസീറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഭേദമെന്നും അദ്ദേഹം വ്യക്തമാക്കി. 'എട്ടൊമ്പത് വര്‍ഷം മുമ്പുള്ള കഥയാണത്. മനുഷ്യന്റെ ശരീരത്തില്‍ ആനയുടെ തലവെച്ച ഗണപതിയുടെ ശരീരം, ഭാരതത്തിലാണ് പ്ലാസ്റ്റിക് സര്‍ജറി ആരംഭിച്ചത് എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഒരു ചടങ്ങില്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ പറഞ്ഞത്, പ്ലാസ്റ്റിക് സര്‍ജറി ഭാരതത്തില്‍ ആരംഭിച്ചു എന്നതില്‍ ഒരു സംശയവുമില്ല എന്നാണ്. റൈനോപ്ലാസ്റ്റി എന്ന മൂക്കിന്റെ ഓപ്പറേഷന്‍ സുശ്രുതൻ ചെയ്തിട്ടുണ്ട്. അത് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണ്. അത് എങ്ങനെ ചെയ്തു, ശസ്ത്രക്രിയാ നടപടികള്‍ എന്താണ്, എന്ത് ഉപകരണം ഉപയോഗിക്കണം എന്നതിക്കെ തെളിവ് കണ്ടുപിടിച്ചിട്ടുണ്ട്.
യാഥാര്‍ഥ്യം നോക്കിയാല്‍ ഇത് ഇന്ത്യയുടെ വലിയ അഭിമാനമാണെന്ന് പറയാന്‍ സാധിക്കും. അതിന്റെ ഇടയില്‍ ഗണപതിയുടെ കഥയും മതത്തേയും കൊണ്ടുവരേണ്ട ആവശ്യമില്ല', ശശി തരൂര്‍ പറഞ്ഞു. 'ഞാന്‍ ഗണേശ ഭക്തനാണ്, ഗണപതിയെ പൂജിച്ചാണ് ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങുക. പക്ഷേ, എനിക്ക് ഗണേശന്‍ ഒരു സങ്കല്‍പ്പമാണ്. അതിനെ ലിട്രലായി എടുക്കരുത്', തരൂര്‍ വ്യക്തമാക്കി.
ഹിന്ദുമതത്തില്‍ ദൈവത്തിനെ ഏത് വഴിക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് മനസില്‍ കാണാമെന്നാണ് നമ്മുടെ ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്. ഇതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി കൂട്ടിക്കലര്‍ത്തുന്നത് യാഥാര്‍ത്ഥ്യമായ നമ്മുടെ സയന്റിഫിക് വിവരങ്ങളും റിസര്‍ച്ചും പ്രകാരം നമ്മള്‍ നടത്തിയിട്ടുണ്ടായിരുന്ന പ്ലാസ്റ്റിക് സര്‍ജറിയെ നമ്മള്‍ അണ്ടര്‍മൈന്‍ഡ് ചെയ്യരുത് എന്നാണ് ഞാന്‍ ആ സമയത്ത് പറഞ്ഞത്. അതിനെ കുറിച്ച് തര്‍ക്കമില്ല. അതിന് ശേഷം പ്രധാനമന്ത്രി ആ ഉദാഹരണം ഉപയോഗിച്ചിട്ടില്ല. ഞാന്‍ പറഞ്ഞൊരു കാര്യം പിന്‍വലിക്കേണ്ട ആവശ്യമില്ല.
'ദൈവത്തെ പല അവതാരങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും എന്നാണ് ഋഷിമാര്‍ പഠിപ്പിച്ചത്. 330 കോടി പേരുകളും രൂപങ്ങളും നമുക്ക് മനസില്‍ വെക്കാം. അങ്ങനെയുള്ള സാഹചര്യത്തിലെ കഥയാണത്. അതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് അന്ന് പറഞ്ഞത്. അതിനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും താത്പര്യപ്പെട്ടിരുന്നില്ല. എന്റെ വിശ്വാസത്തെക്കുറിച്ച് വേറെ ആളുകളോട് തര്‍ക്കിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. എന്റെ സുഹൃത്ത് ഷംസീറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, വിശ്വാസമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കമന്റടിക്കാതിരിക്കുന്നതാണ് ഭേദം. എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാതിരിക്കുന്നത്?', തരൂര്‍ പ്രതികരിച്ചു.
ഈ വിവാദത്തില്‍ ഞാനൊരു വിശ്വാസിയായിട്ട് വിശ്വാസികള്‍ക്കിടയിലെ വിഷയങ്ങളെ കുറിച്ചും കമ്മിറ്റ് ചെയ്യാതിരിക്കുകയാണ് ഭേദം. എന്റെ അഭിപ്രായത്തില്‍ എനിക്ക് വേറെ മതത്തെ കുറിച്ച് പറയാന്‍ അഭിപ്രായമില്ല, അവര്‍ക്ക് എന്റെ വിശ്വാസത്തെ കുറിച്ചോ എന്റെ മതത്തെ കുറിച്ചോ സംസാരിക്കേണ്ട ആവശ്യവുമില്ല. ഇങ്ങനെയൊരു വിഷയം നമ്മള്‍ വിവാദമാക്കുന്നതേ മോശമാണ്.
അതേസമയം, നാമജപ യാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിൽ എൻ എസ് എസ് ഹൈക്കോടതിയിലേക്ക്. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിലും നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സ്പീക്കറുടെ വിവാദ പരാമർത്തിനെതിരെ ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക് എൻ എസ് എസ് നടത്തിയ നാമജപയാത്രയ്ക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ആയിരത്തോളം പേർക്കെതിരെയാണ് കേസ്. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.
https://www.facebook.com/Malayalivartha
























