മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു... കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്...

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്
2016ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് മെഡി.കോളജ് മോർച്ചറി പരിസരത്ത് മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്ത കേസിൽ പരമാവധി ശിക്ഷ നൽകണം എന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം, എന്തെങ്കിലും തെളിവുകൾ ഹാജരാക്കാനുണ്ടോ എന്നു വാസുവിനോടു കോടതി ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു തുടങ്ങിയ ഗ്രോ വാസു നിലമ്പൂർ വെടിവയ്പ് മുതൽ രാജ്യത്തെ ജിഡിപി വളർച്ച വരെ പരാമർശിച്ചാണു തന്റെ നിലപാട് വിശദീകരിച്ചത്.
നിലമ്പൂർ ഏറ്റുമുട്ടലിൽ മരിച്ച അജിതയ്ക്കും കുപ്പു ദേവരാജിനും അഭിവാദ്യം അർപ്പിച്ചാണ് വാദം അവസാനിപ്പിച്ചതും. താൻ മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചതിനെ ഏറ്റുമുട്ടൽ കൊല എന്നു പറയരുതെന്നും, ഏകപക്ഷീയമായി നടന്ന വെടിവയ്പ് ആണെന്നും വാസു പറഞ്ഞു.സംഭവത്തിൽ പൊലീസുകാർക്കു പരുക്കേറ്റിട്ടില്ല. മാവോയിസ്റ്റ് വേട്ടയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ നൽകുന്ന 300 കോടി രൂപ ലഭിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം പറയണം എന്ന് ഇടയ്ക്കു മജിസ്ട്രേട്ട് ആവശ്യപ്പെട്ടപ്പോൾ, ‘എനിക്ക് പറയാൻ ഒരു 10 മിനിറ്റ് അനുവദിച്ചു തരണം, ഇതുവരെ എതിർവാദങ്ങൾ ഉന്നയിക്കാതെ കോടതിയെ അനുസരിക്കുകയാണ് ഞാൻ ചെയ്തത്’ എന്നും അദ്ദേഹം പറഞ്ഞു. മോർച്ചറി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിനും പ്രകടനം നടത്തിയതിനും മെഡി. കോളജ് അധികൃതരോ അതുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ പരാതി നൽകിയിട്ടില്ല. പൊലീസ് കെട്ടിച്ചമച്ച കേസാണിത്. സൂപ്പർ പവർ ആണെന്നു പറയുന്ന രാജ്യത്തു കുട്ടികൾ പട്ടിണിയിൽ കഴിയുമ്പോൾ മാവോയിസ്റ്റുകൾ ഉണ്ടാകും. അത് ഒഴിവാക്കാൻ വേണ്ടത് സർക്കാർ ചെയ്യണമെന്നും വാസു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം കോടതി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു മജിസ്ട്രേട്ട് പറഞ്ഞതോടെയാണ് ഗ്രോ വാസു വാദം നിർത്തിയത്.പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ച സിഡി സംബന്ധിച്ചു തെളിവുനിയമം അനുസരിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാത്തതു കോടതി ചോദ്യം ചെയ്തു. ഗതാഗതം തടസ്സമുണ്ടായി എന്നു വാഹന ഉടമകളോ യാത്രക്കാരോ പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. വാസുവിന്റെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഒരു ദിവസത്തേക്കു കൂടി റിമാൻഡ് നീട്ടി കോടതി വിചാരണ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
പുറത്തിറങ്ങിയ ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ കോടതിയുടെ പിറകുവശത്തെ വഴിയിലൂടെ റോഡിൽ എത്തിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. 94കാരനായ വാസുവിനെ ഏഴു വർഷം മുൻപത്തെ കേസിൽ ജൂലൈ 29നാണു പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങാൻ അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്ന് അന്നു മുതൽ ജയിലിലാണ്.
https://www.facebook.com/Malayalivartha

























