ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായി... ആദ്യമാണു ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെയെത്തുന്നത്.... മൂന്നു രാജ്യങ്ങളിലും സിഖ് വംശജർ ഏറെയുണ്ടെങ്കിലും, അവർക്കു കാനഡയിലെ സിഖുകാരുടെയത്ര രാഷ്ട്രീയശക്തിയില്ല....

ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായി കൊണ്ട് ഇരിക്കുകയാണ്. ഇതാദ്യമായല്ല ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട് കാനഡയുമായി മുൻപും ഇടയേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യമാണു ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെയെത്തുന്നത്. ഖലിസ്ഥാൻ വിഘടനവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബ്രിട്ടൻ, ഓസ്ട്രേലിയ, യുഎസ് എന്നിവയുമായും ഇടയ്ക്കിടെ ഉയർന്നുവരാറുണ്ട്. അടുത്തകാലത്ത് ഇന്ത്യയിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്, സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന ഖലിസ്ഥാൻ സംബന്ധിച്ച് വിദേശ സിഖുകാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പിനു നടത്തിയ നീക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് പ്രധാനമായും പ്രശ്നം ഉയർന്നുവന്നത്.ഖലിസ്ഥാൻ വിഘടനവാദികൾ ബ്രിട്ടനിലും ഓസ്ട്രേലിയയിലും യുഎസിലും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾക്കുനേരെ അക്രമം നടത്തിയിരുന്നു.
ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്നു കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനും അഭിപ്രായവോട്ടെടുപ്പ് തടയാനും അവിടത്തെ ഭരണകൂടങ്ങൾ ശ്രദ്ധിച്ചു. ഈ രീതിയിലുള്ള സഹകരണം കാനഡയിൽനിന്നു ലഭിച്ചില്ല. മറ്റു മൂന്നു രാജ്യങ്ങളിലും സിഖ് വംശജർ ഏറെയുണ്ടെങ്കിലും അവർക്കു കാനഡയിലെ സിഖുകാരുടെയത്ര രാഷ്ട്രീയശക്തിയില്ല. 19 ഇന്ത്യൻ വംശജ എംപിമാരുള്ള കാനഡയിൽ സിഖുകാർ പ്രതിരോധമന്ത്രിസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്. 16 ലക്ഷം ഇന്ത്യൻ വംശജർ കനേഡിയൻ ജനസംഖ്യയുടെ 3% വരും.ഇവരിൽ വലിയൊരു വിഭാഗം സിഖുകാരാണ്. 2018ൽ ഷേർവാണി ധരിച്ച് നെറ്റിയിൽ പൊട്ടും ചാർത്തി ഇന്ത്യയിലെത്തിയിട്ടും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു തണുത്ത സ്വീകരണമാണു ലഭിച്ചത് ; സിഖ് തീവ്രവാദികൾക്കു രാഷ്ട്രീയസ്വാതന്ത്ര്യം നൽകുന്നതായിരുന്നു കാരണം. ഏതു തരം വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയ്ക്കു സ്വീകാര്യമല്ലെന്ന് ഏതാനും ആഴ്ചമുൻപു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയിരുന്നു.
ഇതെല്ലാമായിട്ടും, ജി20 സമ്മേളനത്തിനിടെ, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രൂഡോ ആരോപണരീതിയിൽ നിജ്ജാർ വധം എടുത്തിട്ടത് ഇന്ത്യയ്ക്ക് ഒട്ടും രസിച്ചില്ല. ജി20 അതിഥികൾക്കിടയിൽ ട്രൂഡോ ഒറ്റപ്പെടുകയായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിൽനിന്നുള്ള സൂചന.അതിനിടെ വിമാനം കേടായി, അസ്വീകാര്യനായ അതിഥിയെപ്പോലെ ഇന്ത്യയിൽ രണ്ടുദിവസം കൂടുതൽ തങ്ങേണ്ടിവന്നതു ട്രൂഡോയെ കാനഡയിൽ പരിഹാസ്യനാക്കി. കടുത്ത പ്രതിപക്ഷ ആക്രമണവും നേരിട്ടു. മോദിയോടു രണ്ടു പറഞ്ഞിട്ടുവരാൻ ഇറങ്ങിത്തിരിച്ചയാൾ രണ്ടു കേട്ടിട്ടാണു വന്നതെന്ന രീതിയിലായി കാര്യങ്ങൾ.അങ്ങനെ മങ്ങുന്ന തന്റെ രാഷ്ട്രീയപ്രതിഛായ മെച്ചപ്പെടുത്താൻ ട്രൂഡോ ശ്രമിക്കുകയാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. കാനഡയിൽ മടങ്ങിയെത്തിയ ഉടൻ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ നിർത്തിവയ്ക്കാനും നിജ്ജാർ വധം സംബന്ധിച്ച് പാർലമെന്റിൽതന്നെ ആരോപണമുയർത്താനും ഇതെല്ലാമാകാം കാരണങ്ങൾ.
കാനഡയുടെ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ സർക്കാരിന്റെ ഏത് ഇടപെടലും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ട്രൂഡോ പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയം നേരിട്ട് ഉന്നയിച്ചിരുന്നു. നിജ്ജാറിന്റെ മരണത്തിനു പിന്നാലെ കാനഡയിലുള്ള പല ഇന്ത്യക്കാരും നീരസത്തിലും ഭയത്തിലുമാണ് കഴിയുന്നത്. കുറ്റക്കാരെ കണ്ടെത്താനായി അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്.കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 2 അജ്ഞാതരാണു വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണു റിപ്പോർട്ട് പുറത്തു വന്നത്.
https://www.facebook.com/Malayalivartha





















