എടീ അവന്‍ എന്നെ കുത്തിയടീ... പിന്നാലെ കണ്ടത് പാടത്തിന്റെ നടുക്ക് വെള്ളത്തില്‍ കമഴ്ന്ന് കിടന്ന മൃതദേഹം:- ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയം അവസാനിച്ചത് അരുംകൊലയിൽ

പാടത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പുല്ലാട് ഐരേക്കാവ് പാറയ്ക്കല്‍ ലീലയുടെ മകന്‍ പ്രദീപി (41)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. പ്രദീപിന്റെ സുഹൃത്തായ വരയന്നൂര്‍ കല്ലുങ്കല്‍ മോന്‍സിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുത്തിക്കൊന്ന് ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്നു പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പമുണ്ടെന്ന മോന്‍സിയുടെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നെന്നും പോലീസ് പറയുന്നു. മോന്‍സിയുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഏതാനും ദിവസങ്ങളായി പ്രദീപ് വീട്ടിലെത്തിയിരുന്നില്ല.
മോന്‍സിയെ ഭയന്ന് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി പ്രദീപിന്റെ വീട്ടില്‍ ചെന്നിരുന്നെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി പ്രദീപിനെ, വീട്ടില്‍വെച്ച് മോന്‍സി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കാണാതായ പ്രദീപിനെ രാത്രി ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. പ്രദീപിനെ കാണാനില്ലെന്നുള്ള വിവരം അറിഞ്ഞ് കോയിപ്രം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
രാവിലെ ഏഴ് മണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് പ്രദീപിന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. പ്രദീപിന് വയറിലും പുറത്തും ഏറെ കുത്തുകളേറ്റിരുന്നു. പാടത്തിന്റെ നടുക്ക് വെള്ളത്തില്‍ കമിഴ്ന്നുകിടന്ന മൃതദേഹത്തില്‍ ധരിച്ചിരുന്ന ഷര്‍ട്ട് മാത്രമാണ് പുറത്ത് കാണാന്‍ കഴിഞ്ഞിരുന്നത്. മോന്‍സിക്ക് മുന്‍പ് ഇരവിപേരൂര്‍ പെട്രോള്‍ പമ്പിന് സമീപം പച്ചക്കറിക്കട ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ പ്രദീപിന് മോന്‍സിയുടെ ഭാര്യയോട് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
പ്രദീപിന്റെ അമ്മ ലീല വേറൊരു വീട്ടിലാണ് രാത്രി ഉറങ്ങുന്നത്. തിങ്കളാഴ്ച വൈകീട്ട് അയല്‍വാസികളെല്ലാം പള്ളിയില്‍ പോയ സമയത്താണ് സംഭവം നടക്കുന്നത്. ഈ സമയം മോന്‍സി പ്രദീപിന്റെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. രാത്രിയോടെ പ്രദീപിനെ കാണ്മാനില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദീപിന്റെ വീടിനുമുന്നിലുള്ള ഒരേക്കര്‍ വിസ്തൃതിയുള്ള പാടം ചതുപ്പായതിനാലും രാത്രി മഴയുണ്ടായിരുന്നതിനാലും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനിറങ്ങിയ പോലീസിനും പ്രദീപിനെ കണ്ടെത്താനായില്ല.
രാവിലെ ഏഴുമണിയോടെ വീണ്ടും തിരച്ചിലിനെത്തിയ കൂട്ടുകാരാണ് പാടത്തെ ചതുപ്പില്‍ ഷര്‍ട്ടിന്റെ ഭാഗം കാണുന്നത്. പിന്നാലെ കോയിപ്രം പോലീസും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡിലെ 'സായ' പ്രതിയുടേതെന്ന് സംശയിക്കുന്ന വാച്ച് മണത്ത് 200 മീറ്റര്‍ ദൂരെയുള്ള ജങ്ഷന്‍ വരെ പോയി മടങ്ങിവന്നു. പ്രദീപിന്റെ ശരീരത്തില്‍ വയറിനും പുറത്തുമായി മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള അഞ്ച് കുത്തേറ്റിട്ടുണ്ട്.
മോന്‍സിയുടെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. ഫോണില്‍ സംസാരിക്കുന്നതിനിടെ 'എടീ അവന്‍ എന്നെ കുത്തിയടീ' എന്ന് പ്രദീപ് പറഞ്ഞതായി മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രദീപിനെ അന്വേഷിക്കാനായി സുഹൃത്തുക്കളെ വിളിച്ച് പറയുകയായിരുന്നു. ഇതിനുപിന്നാലെയാണ് മോന്‍സി രാത്രിവൈകി വീട്ടില്‍വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചത്. അയാളെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോന്‍സി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു.
തുടര്‍ന്ന് പാടത്ത് തിരയാന്‍ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവല്ല ഡി.വൈ. എസ്.പി. എസ്. അഷാദ്, കോയിപ്രം എസ്.എച്ച്.ഒ. സജീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha





















