കൈക്കൂലി കേസില്‍ കുടുങ്ങിയ അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ.

കൈക്കൂലി കേസില്‍ കുടുങ്ങിയ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പരാതിക്കാരന്റെ പേരില്‍ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ പരാതിക്കാരൻ ഒരു മാസം മുമ്പ് തന്നെ ഓണ്‍ലൈനായും മന്ത്രിക്ക് നേരിട്ടും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല.
സംഭവം പുറത്തറിഞ്ഞപ്പോള്‍ താൻ അഖിലിനോട് സംസാരിച്ചിരുന്നെന്നും അയാള്‍ തെറ്റുകാരൻ അല്ലെന്നുമാണ് വീണാ ജോര്‍ജ് പറയുന്നത്. മന്ത്രിയുടെ വാദം ബാലിശമാണ്. ഇത്തരമൊരു പരാതി ലഭിച്ചാല്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വമുള്ളയാളാണ് മന്ത്രി.
എന്നാല്‍ മന്ത്രി വസ്തുതകള്‍ അന്വേഷിക്കാതെ തന്റെ സ്റ്റാഫിനെ പിന്തുണയ്‌ക്കുകയാണ്. തന്റെ സ്റ്റാഫിനെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം. സ്റ്റാഫിന്റെ പരാതി പോലീസ് അന്വേഷിക്കുമെന്നും അവര്‍ പറയുന്നു.
വാദിയെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ അറിവോടെയാണോ തട്ടിപ്പ് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ അടിമുടി അഴിമതിയും തട്ടിപ്പും കൈക്കൂലി വാങ്ങലുമാണ് നടക്കുന്നത്.
സി പി ഐക്ക് പോലും ഈ കാര്യങ്ങള്‍ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha