മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് പുരസ്കാരം കേരളടൂറിസത്തിന്...പുത്തൻ പ്രചരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരം.... കേരള ടൂറിസം നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്...

പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു. പുത്തൻ പ്രചരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരം. ഡൽഹിയിൽ നടന്ന ചടങ്ങിൽ പാറ്റ ചെയർമാൻ പീറ്റർ സെമോൺ, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ എസ്. പ്രേംകൃഷണന് പുരസ്‌കാരം സമ്മാനിച്ചു. മാർക്കറ്റിംഗ് പ്രചാരണം (സ്റ്റേറ്റ് ആൻഡ് സിറ്റിഗ്ലോബൽ) വിഭാഗത്തിനാണ് പുരസ്‌കാരം ലഭിച്ചത്.കോവിഡിനു ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയത്തില്‍ അച്ചടി, റേഡിയോ, വിഷ്വല്‍, ഒഒഎച്ച്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കേരളത്തിലേക്ക് വരാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ചു. കേരളത്തിന്റെ ആകര്‍ഷകമായ പ്രകൃതിഭംഗിയില്‍ അവധിക്കാലം ചെലവിടാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിന് ചെറുപ്പക്കാരെ ആകര്‍ഷിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഉറപ്പാക്കുന്നതില്‍ കാമ്പയിന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കുമെന്നും ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.സാഹസിക വിനോദത്തില്‍ ഏര്‍പ്പെടുന്ന യുവദമ്പതികള്‍, സ്കേറ്റ്ബോര്‍ഡില്‍ ഗ്രാമീണ റോഡിലൂടെ പോകുന്ന പെണ്‍കുട്ടി, റോഡരികിലെ കടയില്‍ ചായ കുടിക്കുന്ന സഞ്ചാരികള്‍, മലയോരത്തെ ശാന്തമായ പ്രകൃതി ആസ്വദിക്കുന്ന കുടുംബം എന്നിവയടങ്ങിയ കേരള ടൂറിസത്തിന്റെ പ്രമോഷന്‍ വീഡിയോ സഞ്ചാരികളെ ഏറെ സ്വാധീനിച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha




















