നിക്ഷേപകരുടെയും ചിട്ടി ഉൾപ്പെടെ മറ്റ് ഇടപാടുകാരുടെയും ജീവിതം കരിനിഴലിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ്.. ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു....കുറ്റപത്രത്തിന് 12,000 ലേറെ പേജുകളുണ്ട്.... ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം എത്തിച്ചത്.... 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്....

നിക്ഷേപകരുടെയും ചിട്ടി ഉൾപ്പെടെ മറ്റ് ഇടപാടുകാരുടെയും ജീവിതം കരിനിഴലിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന് 12,000 ലേറെ പേജുകളുണ്ട്. ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം എത്തിച്ചത്. 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്.ബാങ്ക് നടത്തുന്ന റബ്കോ ഏജൻസിയുടെ കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയിയാണ് ഒന്നാം പ്രതി. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷൻ 15-ാം പ്രതിയാണ്. തട്ടിപ്പിന്റെ ആസൂത്രകനെന്ന് ഇ.ഡി പറയുന്ന പി. സതീഷ്‌കുമാർ 14-ാം പ്രതി. ബിനാമി ഇടപാടുകാരൻ പി.പി. കിരൺ ഒമ്പതും ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് 16 ഉം പ്രതികളാണ്.കിരണിന്റെ രണ്ടും ബിജോയിയുടെ മൂന്നും സ്ഥാപനങ്ങൾ ആദ്യത്തെ 10 പ്രതികളുടെ പട്ടികയിലുണ്ട്.
തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇ.ഡി സ്വത്തുക്കൾ കണ്ടുകെട്ടിയ 39 പേരും പ്രതികളാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു വിധേയരായ എ.സി.മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ പേരുകൾ പ്രാഥമിക കുറ്റപത്രത്തിലില്ലെന്നാണ് അറിയുന്നത്.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അറസ്റ്റിലായ 19 പേരും ഇ.ഡി കേസിലും പ്രതികളാണ്. 2011 മുതൽ 2021 വരെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരും ബാങ്കിലെ ജീവനക്കാരും പട്ടികയിലുണ്ട്.ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കറാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്.കേസിൽ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവർ അറസ്റ്റിലായതിന്റെ 60-ാം ദിവസം നാളെയാണ്. അതിനു മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ ഇവർ ഉൾപ്പെടെ അറസ്റ്റിലായ നാലുപേർക്കും സ്വാഭാവികജാമ്യം ലഭിക്കാനുള്ള വഴിയടയും. വിശദമായ അന്വേഷണത്തിനു ശേഷം അന്തിമ കുറ്റപത്രത്തിൽ പ്രതികളുടെ എണ്ണം വർദ്ധിക്കാനും സ്ഥാനങ്ങൾ മാറാനും സാദ്ധ്യതയുണ്ടെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
പ്രതികളുടെ പേരുവിവരങ്ങൾ, അവർ ചെയ്ത കുറ്റങ്ങൾ, അവ സംബന്ധിച്ച തെളിവുകൾ, സാധൂകരിക്കുന്ന രേഖകൾ, സാമ്പത്തിയിടപാടുകളുടെ തെളിവുകൾ, മറ്റു വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള 12,000 ലേറെ പേജുകളാണ്കള്ളപ്പണം വെളുപ്പിൽ നിരോധന നിയമം (പി.എം.എൽ.എ ) സംബന്ധിച്ച പ്രത്യേക കോടതിയിൽ എത്തിച്ചത്. 87.75 കോടി രൂപ വിലമതിക്കുന്ന നൂറോളം വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.''പ്രാഥമിക കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്. അടുത്തഘട്ടം അന്വേഷണം വിശദമായി തുടരും. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച വിവരങ്ങളും തെളിവുകളും രേഖകളുമാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്.ബാങ്കിൽ നിക്ഷേപം പിൻവലിക്കാൻ ഇന്നലെ 43 പേരെത്തി. 38.9 ലക്ഷം രൂപ തിരികെനൽകി. പാക്കേജ് പ്രകാരം 21,190 പേർക്ക് പൂർണമായും 2,448 പേർക്ക് ഭാഗികമായും തുക പിൻവലിക്കാനാകും.
23,688 സേവിംഗ്സ് ബാങ്ക് നിക്ഷേപകരാണുള്ളത്. ആദ്യദിനം കൂടുതൽ പേരെത്താതിരുന്നത് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കാതിരുന്നതിനാലാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെത്തും. 8,049 പേരാണ് സ്ഥിരനിക്ഷേപകർ.50000 മുതൽ 1 ലക്ഷം വരെയുള്ള നിക്ഷേപമാണ് ഇന്നലെ മുതൽ നൽകുന്നതെന്ന് അറിയാതെ അതിൽ കൂടുതലും കുറവും തുക നിക്ഷേപം ഉള്ളവരും എത്തിയിരുന്നു. വീണ്ടും നിക്ഷേപം നടത്താൻ താൽപര്യമുണ്ടോയെന്ന് തുക പിൻവലിക്കാൻ എത്തിയവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ട്. ബാങ്കിന്റെ മറ്റു ബ്രാഞ്ചുകളിൽ നിക്ഷേപം ഉള്ളവർക്ക് അവിടെ നിന്നു നൽകുന്ന രസീതുമായി കരുവന്നൂരിലെ ഹെഡ് ഓഫിസിൽ എത്തിയാൽ തുകയ്ക്കുള്ള ചെക്കാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























