വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം... 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്ക്

വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്ക്. അൽ സഫ്താവി പ്രദേശത്താണു ആക്രമണമുണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സ്കൂളിനെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നും നിരവധി ഷെല്ലുകൾ സ്കൂളിലേക്കു പതിച്ചെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ പരുക്കേറ്റ നിരവധിപേരെയാണു പ്രവേശിപ്പിച്ചത്.
ഗാസയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. നിരവധിപ്പേർ കൊല്ലപ്പെട്ടു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽവച്ചും ഗാസയിൽ തന്നെ അൻസാർ സ്ക്വയറിനു സമീപവും ആക്രമണമുണ്ടായി. ഗുരുതര യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേൽ പ്രതികരിച്ചത്. കഴിഞ്ഞമാസം 17ന് അൽ അഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെ ഇസ്രയേൽ ബോംബാക്രമണം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികളക്കമാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെ വെള്ളിയാഴ്ചയാണ് വ്യോമാക്രമണമുണ്ടായതെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. തുടർന്ന് റഫാ അതിർത്തി വഴി ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴിയാണ് ആക്രമണമുണ്ടായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടർന്നു
https://www.facebook.com/Malayalivartha

























