പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..
നികൃഷ്ടജീവി, പരനാറീ..., തെമ്മാടിത്തം, കടക്ക് പുറത്ത് തുടങ്ങിയ പ്രയോഗങ്ങള്‍ക്കൊണ്ട് കമ്മികളെ ആനന്ദത്തിലാറാടിക്കുകയും സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാക്കുകയും ചെയ്ത പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന് കവി പാടിയത് ഇവിടെ എല്ലാം കൊണ്ടും ശരിയായിരിക്കുന്നു. സൗരഭ്യം എന്നതിന് പകരം അസഭ്യം എന്നാക്കണമെന്ന് മാത്രം. പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ കുറിച്ച് ഇടത് നേതാക്കളും സൈബര്‍ സഖാക്കളും വാതോരാതെ പറയുകയും എഴുതുകയും ചെയ്യുമ്പോഴാണ് അന്‍വര്‍ മുതലാളി സഖാവ് അതില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ... പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി.
എന്ത് അപഹാസ്യമാണെന്ന് ആലോചിച്ച് നോക്കൂ. രാഹുലിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന് പറയാന്‍ എന്ത് യോഗ്യതയാണ് അന്‍വറിനുള്ളത്. കാടും മലയും തോടും പുഴയും കയ്യേറി അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിച്ച അന്‍വറിനെ പോലുള്ളവരുമായി ചങ്ങത്താമുതലാളിത്തം നടത്തുന്നതിന് പിണറായി വിജയനോ, സി.പി.എമ്മിനോ യാതൊരു ഉളുപ്പും ഇല്ലാതായിരിക്കുന്നു. അധികാരത്തിലേറാനും നിലനിര്‍ത്താനുമായി കളങ്കിതരുമായി എന്ത് നീക്കുപോക്കിനും സി.പി.എം വഴങ്ങാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രവാസി വ്യവസായിയും അന്തരിച്ച മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി എന്‍.സി.പി നേതാവായിരുന്നെങ്കിലും പിണറായി വിജയന്റെ ചങ്കായിരുന്നു. അതുകൊണ്ടാണ് കായല്‍ കയ്യേറി റോഡ് നിര്‍മിച്ച സംഭവത്തില്‍ പരമാവധി സംരക്ഷിച്ചത്. സി.പി.ഐ എതിര്‍പ്പുമായി രംഗത്തെത്തുകയും മന്ത്രിമാരെ ക്യാബിനെറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കുകയും ചെയ്തിട്ടും പിണറായിയും കൂട്ടരും വഴങ്ങിയില്ല.
അവസാനം കോടതി ഇടപെടേണ്ടിവന്നു.പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മിനിമം മര്യാദ അന്‍വറിനെ പോലുള്ള നേതാക്കള്‍ പലപ്പോഴും കാണിക്കാറില്ല. വായില്‍തോന്നുന്നത് പലതും വിളിച്ചുപറഞ്ഞ് പൊതുമണ്ഡലത്തെയാകെ മലീമസമാക്കുകയും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്ത് കേരളത്തിന്റെ വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്യുന്നു. നിയമസഭയിലും ഇത് തന്നെയാണ് അവസ്ഥ. നാമോരോരുത്തരും നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് ഇമ്മാതിരി അഭ്യാസങ്ങള്‍ അന്‍വറിനെ പോലുള്ളവര്‍ കാണിക്കുന്നത്. പണത്തിന്റെ പിന്‍ബലത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനിറങ്ങിയിരിക്കുന്ന ഇക്കൂട്ടരെ പാര്‍ലമെന്ററി രംഗത്ത് നിന്നും പൊതുപ്രവര്‍ത്തനത്തില്‍ നിന്നും അകറ്റിനിര്‍ത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. രാഷ്ട്രീയം പറഞ്ഞ് വേണം രാഹുല്‍ ഗാന്ധിയെ എതിര്‍ക്കേണ്ടത്. അതിന് വേണ്ടിയുള്ള നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസിലുണ്ടല്ലോ.
അത് ചര്‍ച്ച ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടതിന് പകരം വ്യക്തിഹത്യ നടത്തുന്നത് മാന്യതയുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ല. വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നല്ലോ.അതിന്റെ നിജസ്ഥിതിയിലേക്കൊന്നും തല്‍ക്കാലം കടക്കുന്നില്ല. എന്നാല്‍ ആ സംഭവത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടെന്താണ്. ടീച്ചറെ വ്യക്തിഹത്യ നടത്തി ആക്രമിക്കുന്നു, തെരഞ്ഞെടുപ്പ് വിജയിക്കാന്‍ എതിര്‍ പാര്‍ട്ടികള്‍ നടത്തുന്ന പ്രചരണമാണിതെന്നും സി.പി.എം തിരിച്ചടിച്ചു. മുഖപത്രമായ ദേശാഭിമാനി കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' എന്നാണ് വിശേഷിപ്പിച്ചത്. അപ്പോള്‍ നിങ്ങള്‍ക്ക് ആരേക്കുറിച്ചും എന്തും പറയാമെന്നാണോ സഖാക്കളേ... ഇതിനുള്ള ലൈസന്‍സ് കേരള ജനത നിങ്ങള്‍ക്കെന്നല്ല, ആര്‍ക്കും തന്നിട്ടില്ല. സമൂഹത്തില്‍ വിദ്വേഷവും മാലിന്യവും പടര്‍ത്തുന്നവരെ ജനം എക്കാലവും ഒറ്റപ്പെടുത്തുന്ന ചരിത്രമാണ് ഈ നാടിനുള്ളത്. അത് പലപ്പോഴും സി.പി.എം മറന്ന് പോകുന്നു. അപ്പോഴൊക്കെ വലിയ തിരിച്ചടി അവര്‍ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തവരാണ് സി.പി.എമ്മുകാര്‍.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അങ്ങനെയാണ് കാസര്‍കോട് സീറ്റ് പൊട്ടിയതെന്ന് പാര്‍ട്ടി അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നാലെ നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആലത്തൂരിലെ എം.പിയായിരുന്ന പി.കെ ബിജുവിന്റെ പ്രചാരണത്തിന് എത്തിയ എ. വിജയരാഘവന്‍ എതിര്‍സ്ഥാനാര്‍ത്ഥി രമ്യാഹരിദാസ് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയതിനെ കുറിച്ച് മുനവെച്ച് സംസാരിച്ചതോടെയാണ് 2019ല്‍ അവിടെ തോറ്റ് തുന്നംപാടിയത്. അതുകൊണ്ട് രാഹുലിനെതിരെ വ്യക്തിഹത്യ നടത്തിയത് ഗുണം ചെയ്യുമെന്ന് പിണറായിയും പി.വി അന്‍വറും കരുതുന്നുണ്ടെങ്കില്‍ അതിന് വെച്ച വെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലത്. രാഹുല്‍ ഗാന്ധി പിണറായി വിജയനെതിരെ രാഷ്ട്രീയ ആരോപണമാണ് ഉന്നയിച്ചത്.
അല്ലാതെ തേജോവധം ചെയ്യുകയായിരുന്നില്ല. അതിന് പിണറായി വിജയന്‍ ശക്തമായ മറുപടി നല്‍കുകയും ചെയ്തു. അതിന് ശേഷം അന്‍വര്‍ മുതലാളി എന്തിനാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. രാഹുലിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നവരാണ്. അത് മനസ്സിലാക്കി വേണം സംസാരിക്കാന്‍. രാഹുലിനെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയ പി.വി അന്‍വര്‍ അങ്ങനെയെങ്കില്‍ പിണറായി വിജയന്റെ മകളെ കുറിച്ച് എന്ത് പറയും. കേരളത്തിലിന്ന് വരെ ഒരു മുഖ്യമന്ത്രിമാരുടെയും മക്കള്‍ ഉണ്ടാക്കിവക്കാത്തത്ര നാണക്കേടാണ് വീണ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് അന്‍വര്‍ സഖാവ് മുതലാളി സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരേ വല്ലവന്റെയും കണ്ണിലെ കരടെടുക്കാന്‍.
https://www.facebook.com/Malayalivartha