ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...
കെ.കെ. ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ സി പി എം സംസ്ഥാന സെക്രടറി എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല. അശ്ലീല വീഡിയോ താൻ കണ്ടെന്നാണ് സെക്രട്ടറി പറയുന്നത്. താൻ കാണാത്ത ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം. ഗോവിന്ദൻ കണ്ടതും ടീച്ചർ കാണാത്തതുമായ വീഡിയോ ഏതായാലും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടി വരും.കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോര്‍ഫ് ചെയ്യേണ്ട പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിച്ചു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതായത് പിണറായിയെ കൂടി പ്രതിസന്ധിയിലാക്കി.അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.ശൈലജ ടീച്ചര്‍ക്ക് എതിരായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായ നിരവധികാര്യങ്ങള്‍ അവിടുത്തെ സ്ഥാനാര്‍ഥിയും വി.ഡി. സതീശനും ഉള്‍പ്പെടെയെല്ലാം അറിഞ്ഞുകൊണ്ടുതന്നെ പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. പോണ്‍ വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചര്‍ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ? സാങ്കേതിക പദം ഉപയോഗിച്ച് അതില്‍ പിടിച്ചുനില്‍ക്കാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അവിടെ നടന്ന സൈബര്‍ ആക്രമണം മുഴുവന്‍ നിലവിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടെ അറിഞ്ഞുകൊണ്ടാണ്. അതിന്റെ ഗുണഭോക്താവ് ആരാണ്? തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അശ്ലീലത്തെ ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയുമാണ് വി.ഡി. സതീശനും ഷാഫി പറമ്പിലുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തങ്ങളത് തെളിയിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.ഷാഫി പറമ്പിൽ ഷൈലജക്കെതിരെ വക്കീൽ നോട്ടീസ് അയച്ച സാഹചര്യത്തിൽ ഇനി ഗോദയിൽ എം.വി ഗോവിന്ദൻ ഒറ്റയ്ക്കാകും. കാരണം കേസിൽ സാക്ഷിയായ വ്യക്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് മാത്രമാണ് കോടതിയിൽ തെളിവ്. അങ്ങനെ സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്ന വീഡിയോ ഉണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് തെളിവു നൽകേണ്ടി വരും. എങ്ങനെയാണ് വീഡിയോ തന്റെ കൈയിലെ ലെത്തിയതെതെന്ന് പറയേണ്ട ബാധ്യത ഗോവിന്ദനുണ്ട്. ഇക്കാര്യം ഗോവിന്ദൻ പറയുമോ എന്ന് കണ്ടറിയണം. ഏതായാലും ഷാഫി പറമ്പിൽ കേസു കൊടുത്ത സാഹചര്യത്തിൽ മറുപടി പറയേണ്ട ബാധ്യത എം.വി. ഗോവിന്ദനുണ്ട്. ഷൈലജ ടീച്ചർ തോൽക്കേണ്ടത് എം.വി. ഗോവിന്ദന്റെ ആവശ്യമാണ്. ഭാവി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന എം.വി. ഗോവിന്ദന് ഏക റിബൽ കെ.കെ. ഷൈലജയാണ്. കോടിയേരി ബാലകൃഷ്ണൻ നിത്യതയിൽ ലയിച്ചതോടെ ഗോവിന്ദന് എതിരാളികൾ ഇല്ലാതായി. ഏക തടസം ടീച്ചറമ്മയുടെ ഇമേജാണ്. ഇതു കണക്കിലെടുത്താണ് ടീച്ചറെ വടകരയിൽ മത്സരിപ്പിച്ചത്. വടകര സി.പി. എമ്മിന്റെ തുക്കുകയറാണ്. പാർട്ടിക്ക് മുകളിൽ പറക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ വേണ്ടിയാണ് വടകരയിൽ എത്തിക്കുന്നത്. പി - ജയരാജനും എ.എൻ. ഷംസീറുമൊക്കെ ഇത്തരത്തിൽ വടകരയിലെത്തി മര്യാദ പഠിച്ചവരാണ്. ആർ.എം.പി. ഉള്ളിടത്തോളം കാലം വടകരയിൽസി.പി.എം ജയിക്കില്ല. ടി.പി. ചന്ദ്രശേഖരൻ മരിച്ചെങ്കിലും അണയാത്ത ജ്വാലയാണ് ഇന്നും. കെ. കെ.രമയായിരിക്കും വടകരയിലെ പ്രതിനിധിയെ തീരുമാനിക്കുക. അമ്മയുടെ കരുതലും ടീച്ചറുടെ വാൽസല്യവുമായി കെ.കെ. ഷൈലജയെ വടകരയിൽ ഇറക്കിയത് സി.പി.എം. വിജയിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ജയത്തിന് വേണ്ടി കുറുക്കുവഴികൾ തേടുകയാണ് സി പി.എം. കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഷൈലജയെ സമൂഹമധ്യത്തിൽ താറടിപ്പിച്ച് അവരുടെ ഇമേജ് തകർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അങ്ങനെ വരുമ്പോൾ അവർ മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടില്ല. പിണറായി കഴിഞ്ഞാൽ ഷൈലജ എന്നൊരു ചിന്ത ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഇത് പാറി പറക്കുന്ന നേരത്ത് ഗോവിന്ദൻ രംഗത്ത് ഉണ്ടായിരുന്നില്ല. കോടിയേരി മരിച്ചതോടെയാണ് ഗോവിന്ദൻ തിളങ്ങിയത്. അപ്രതീക്ഷിതമായി കോടിയേരി കടന്നു പോയതോടെ ഗോവിന്ദൻ കളത്തിൽ ഒറ്റയ്ക്കായി. പിണറായിയാകട്ടെ ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധിയിലുമായി.നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഷൈലജ ടീച്ചർ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നത്. കോടി ക്കണക്കിന് രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നത്. കോവിഡ് വന്നു കയറിയതോടെ നേതാക്കൾക്കെല്ലാം ചാകരയായി. ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കോടികളുടെ പർച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിൻ്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണിതൻ്റെ കൈയിൽ നിന്ന് ചുക്കാൻ മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തുടങ്ങിയത്.പിന്നീട് കെ കെഷൈലജയെ അഴിമതിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടന്നു.ഇതിൻ്റെ ഫലമാണ് ഇപ്പോൾ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയിൽ പിണറായിയുടെ നോട്ടമുടക്കി. തുടർന്ന് ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയിൽ ഇരിക്കുന്നു. ഏറ്റവുമൊടുവിൽ , വന്നു ചേർന്ന അന്തർദേശീയ പുരസ്കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.ഇതാ ഇപ്പോൾ അശ്ലീല വീഡിയോ വിവാദവും. അവരുടെ പ്രായം പോലും സി.പി.എം. നേതാക്കൾ കണക്കിലെടുക്കുന്നില്ല. ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നായിരുന്നു വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങൾ കലാപം തുടങ്ങിയത് ഷൈലജയെ മുന്നിൽ നിർത്തിയാണ്. കോവിഡ് വൈറസ് പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന പഴി മന്ത്രി വീണയുടെ പേരിലുണ്ടായി. കെ. കെ. ഷൈലജയുടെ പേരിൽ പിണറായിയും സീതാറാം യച്ചൂരിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം വരെ ഉണ്ടായിരുന്നു..
കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്. അതെന്തായാലും മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയൻറെ നടപടിയിൽ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല. ഐസക്കിനെയും സുധാകരനെയും ഇതേ മട്ടിലാണ് പിണറായി വെട്ടിയത്.കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്.
ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കെകെ ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തു വരികയും ചെയ്തു.പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നത്. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഷൈലജയുടെ കാര്യത്തിൽ ഉണ്ടായില്ല.ഒടുവിൽ മെക്സസെ പുരസ്കാരത്തിൽ നിന്നും ഷൈലജയെ വെട്ടി.കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ട്.
കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിച്ചത് . കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. ശൈലജ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്''. അന്ന് യച്ചൂരി പറഞ്ഞു.ഇത്തരത്തിൽ വേദന കടിച്ചമർത്തി ജീവിക്കുന്ന ഷൈലജക്ക് നേരെയാണ് ഇപ്പോൾ വീഡിയോ ഉയർത്തി കൊണ്ടുവരുന്നത്. ഇത്തരം ആരോപണങ്ങളെല്ലാം നേരിടാനുള്ള കരുത്ത് ഷൈലജക്കില്ലെന്ന കാര്യം ഉറപ്പാണ്.
തൻ്റെ കരിയർ തന്നെ നശിച്ചതായി ഷൈലജ കരുതുന്നു.ചെയ്ത നല്ല കാര്യങ്ങൾക്കെല്ലാം കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്. ഇതിനെല്ലാം കാരണം പിണറായിയാണെന്ന് ഷൈലജ വിശ്വസിക്കുന്നു. തന്നെ അദ്ദേഹം ബലി കൊടുത്തതായി ഷൈലജ വിശ്വസിക്കുന്നു. തനിക്ക് മുന്നിൽ വഴികൾ അടയുകയാണെന്ന് അവർക്കറിയാം. ഇതിൽ തോറ്റാൽ അടുത്ത തിരഞ്ഞെടുപ്പിൽ ചിലപ്പോൾ സീറ്റ് തന്നെ കിട്ടിയെന്നു വരില്ല.അതിനാൽ തോറ്റാൽ ഇനി വാനപ്രസ്ഥത്തിൻ്റെ വഴിയാണ് ഷൈലജ ആലോചിക്കുന്നത്. താൻ പോയെന്ന് കരുതി പാർട്ടിക്ക് ഒരു മണ്ണാങ്കട്ടയും സംഭവിക്കില്ലെന്ന് ടീച്ചറമ്മക്കറിയാം. ഇത് പിണറായിക്കും പാർട്ടി സെക്രട്ടറിക്കും ഉണ്ടാക്കുന്ന ആഹ്ലാദം ചെറുതായിരിക്കില്ല.കേസു കൊടുത്ത ഷാഫിക്ക് മുന്നിൽ താൻ കണ്ട വീഡിയോയിൽ എന്താണുള്ളതെന്ന് ഗോവിന്ദന് പറയേണ്ടി വരും.
വടകരയിൽ തനിക്ക് നീട്ടിയത് വിഷം പുരട്ടിയ മിഠായിയാണെന്ന് ഷൈലജക്ക് അറിയാം. പക്ഷേ ഷൈലജനിസഹായതയാണ്. പക്ഷേ അവരെ അപമാനിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha