പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി.... തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്...
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള അടുത്ത ഇലക്ഷനിൽ ബി ജെ പി ഗണ്യമായ മുന്നേറ്റം നടത്തുമെന്ന് മനസിലാക്കി പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി. തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കിയത് അങ്ങനെയാണ്. സഖാക്കളെ കൊണ്ട് വാർഡുകൾ പുനർനിർണയിച്ച് വരുന്ന തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്. ഓർഡിനൻസിന്റെ മറവിൽ നടക്കുന്ന തട്ടിപ്പ് പ്രതിപക്ഷ കക്ഷികൾ മനസിലാക്കിയെന്നാണ് സൂചന. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ തീരുമാനിച്ചു. 2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓര്‍ഡിനന്‍സ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1300ലേറെ പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും നഗരസഭകളില്‍ 127 വാര്‍ഡുകളുടെയും വര്‍ധനയുണ്ടാകും. വാര്‍ഡുകളുടെ അതിര്‍ത്തിയിലും വ്യത്യാസം വരും. എല്ലാ വാർഡുകളും സി പിഎമ്മിന് അനുകൂലമാക്കി മാറ്റാനാണ് തീരുമാനം. കൊച്ചി കോര്‍പറേഷനില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റ് കോര്‍പറേഷനുകളില്‍ ഓരോ വാര്‍ഡിന്‍റെയും വീതമാണ് വര്‍ധന വരിക. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാർഡ് വിഭജനം നടന്നത്.തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനായി ഗവ. സെക്രട്ടറിമാരും ഉൾപ്പെട്ട ഡിലിമിറ്റേഷൻ കമ്മിഷൻ നിലവിൽ വരും. കമ്മിഷന്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർ നിർണയിക്കുക. ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കും. 1200വാർഡുകൾ അധികം വരും. തദ്ദേശ സ്ഥാപനങ്ങളുടെ സെക്രടറിമാരിൽ ബഹു ഭൂരിപക്ഷവും സി.പി.എമ്മുകാരാണ്'.അവർ ആരു പറയുന്നത് കേൾക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളു. അതായത് സഖാക്കൾ പുനർ നിർണയിച്ച വാർഡുകൾക്ക് ഉദ്യോഗസ്ഥർ സാധുത നൽകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32മുനിസിപ്പാലിറ്റിയും കണ്ണൂർകോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു.എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലുമുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി.ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്.ഗ്രാമപഞ്ചായത്തിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോർപറേഷനിലുമായി ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറെക്കുറെ എല്ലാ വാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865വാർഡുകളിലായിരിക്കും പുനഃക്രമീകരണം.രണ്ടാംഘട്ടത്തിലാണ് 152ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമ ഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും.തദ്ദേശ വാര്‍ഡ് പുനർ വിഭജനത്തിനുള്ള ഓര്‍ഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെ സർക്കാർ വെട്ടിലായി. ഫയൽ കമ്മീഷന് കൈമാറിയ സർക്കാർ അതിവേഗം അനുമതി വാങ്ങാനുള്ള നീക്കത്തിലാണ്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്,മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാതിരുന്നിട്ടും അടിയന്തരമായി വാർഡ് വിഭജനം മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരികയായിരുന്നു. വരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കാനിരിക്കുകയായിരുന്നു. ജൂൺ 10 മുതൽ സമ്മേളനം എന്ന നിലക്കാണ് ധാരണ. സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല അതിനാൽ നിയമസഭ വിളിക്കാൻ കഴിയുന്നില്ല. സഭ സമ്മേളിക്കാത്ത സമയത്തെ അടിയന്തര ആവശ്യങ്ങൾക്കാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സഭ ചേരാൻ തീരുമാനിച്ചാൽ ബിൽ കൊണ്ടുവരേണ്ടിവരും. നടപടിക്രമം പൂർത്തിയാക്കി ബിൽ പാസ്സാക്കാൻ സമയവുമെടുക്കും. ഫയലിൽ കമ്മീഷന്‍റെ അനുമതി അതിവേഗം വാങ്ങി വീണ്ടും ഗവർണർക്ക് സമർപ്പിക്കാനാണ് സർക്കാർ നീക്കം. വാര്‍ഡ് പുനര്‍വിഭജനത്തിൽ സര്‍ക്കാര്‍ നടപടികൾ ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിട്ടുണ്ട്. പക്ഷെ ഗവർണ്ണർക്ക് ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതികൾ വന്നാൽ അതിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടാനും തീരുമാനം വീണ്ടും നീളാനും സാധ്യതയുണ്ട്. അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കും. ഇതിലൂടെ 1200 വാർഡുകൾ വരെ വർധിക്കും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനത്തിനുശേഷം അടുത്തവർഷത്തെ തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും.സർക്കാർ വൻ പ്രതിസന്ധിയിലായതു കാരണമാണ് തദ്ദേശ ഇലക്ഷനിൽ ഇപ്പോൾ തന്നെ പിണറായി കണ്ണുവച്ച് തുടങ്ങിയത്. ലോകസഭാ തിരഞ്ഞടുപ്പിൽ രണ്ട് സീറ്റ് കിട്ടിയാലും മുഖ്യമന്ത്രിക്ക് പേടിക്കേണ്ടതില്ല. കാരണം കഴിഞ്ഞ തവണ കിട്ടിയത് ഒരു സീറ്റാണ്. അതിൽ നിന്ന് രണ്ടിലേക്ക് മാറിയാലും ആശ്വാസകരമായിരിക്കും. ലോക്സഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ്സിന് മുൻതൂക്കം ലഭിക്കുമെന്ന് ഇപ്പോൾ തന്നെ പിണറായി പറയുന്നുണ്ട്. എന്നാൽ തദ്ദേശ ഇലക്ഷനിൽ പരാജയപ്പെട്ടാൽ പിണറായിക്ക് പണി കിട്ടും. തദ്ദേശ ഇലക്ഷൻ കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിയുമ്പോൾ നിയമസഭാ തിരഞ്ഞടുപ്പ് വരും. തദ്ദേശ തിരഞ്ഞടുപ്പിൽ സി പി എം തകർന്നാൽ നിയമസഭാ തിരഞ്ഞടുപ്പിൽ മൂടോടെ ഇല്ലാതാകും. ഇത് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്ക് തന്നെയാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും പറഞ്ഞു കഴിഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നു. എന്നാൽ ഇക്കാര്യത്തിൽ പിണറായി പറഞ്ഞു നിൽക്കും. സർക്കാരിന്റെ ഇമേജ് അടിയന്തരമായി തിരുത്തണമെന്ന് സി പി എം സംസ്ഥാന സമിതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ് വിവരം . ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ് . അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ ഫലം വരുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ട് . ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിൽക്കുന്നു.തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാൻ തിരുത്തൽ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഇതിൽ ഒടുവിലത്തേതാണ്. സി.എ.എ വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സി.പി.എം നീക്കം നടത്തുമ്പോൾ നേരത്തേ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് ഈ മനംമാറ്റം.ക്ഷേമ പെൻഷൻ കുടിശ്ശിക, വന്യജീവി ആക്രമണം, സിദ്ധാർഥന്റെ മരണം, സപ്ലൈകോ പ്രതിസന്ധി, മാസപ്പടി കേസ് എന്നിവയാണ് കാര്യമായ ചർച്ചയായത്. വന്യജീവി ആക്രമണം നേരിടുന്ന മലയോര ജനതയുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. എങ്കിലും വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത് ഹൈറേഞ്ചിലെ ജനരോഷം തണുപ്പിക്കാനാണ്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയും മർദനവുമാണെന്നത് പുറത്തുവന്നത് സംസ്ഥാന സർക്കാറിനെയും പ്രതിരോധത്തിലാക്കി.ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയായത് ഘടക കക്ഷികളിൽനിന്നുവരെ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി.കേന്ദ്രം ഫണ്ടു തരുന്നില്ലെന്ന വിശദീകരണം നൽകിയെങ്കിലും ജനരോഷം തണുപ്പിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടമെടുത്ത പണം നീക്കിവെച്ച് രണ്ടു മാസത്തെ കുടിശ്ശിക നൽകാൻ ധനമന്ത്രി നിർദേശിച്ചത് ക്ഷേമപെൻഷൻകാരുടെ വോട്ട് എതിരാകാതിരിക്കാനാണ്. ഇന്ന് നിലവിലുള്ള ഈ സാഹചര്യങ്ങളെല്ലാം വരും കാലത്തും നിലനിൽക്കും. കാരണം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും നല്ലതല്ല. അപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ നേരിടാൻ മറ്റെന്തെങ്കിലും മാർഗം കണ്ടെത്തണമെന്ന് പിണറായി കരുതി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ രഹസ്യ നീക്കമാണ് തദ്ദേശ വാർഡുകളുടെ പുനർ നിർണയം. സി.പി.എമ്മിന് മുൻതൂക്കം ലഭിക്കുന്ന തരത്തിലാണ് വാർഡുകൾ പുനർ നിർണയിക്കാൻ പോകുന്നത്. തലസ്ഥാന നഗരസഭ ഉൾപെടെ ബി ജെ പി അധികാരം പിടിക്കുമെന്ന് പിണറായിക്ക് അറിയാം. ഇതിനെ തടയിടാനാണ് പിണറായി ശ്രമിക്കുന്നത് . ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ പിണറായി ഇതിനുവേണ്ടിയുള്ള ഗ്രൗണ്ട് വർക്ക് തുടങ്ങിയിരുന്നു.പാർട്ടിയുടെ വിശ്വസ്തരായ കേഡർ സഖാക്കളാണ് യഥാർത്ഥപുനർനിർണയം തീരുമാനിച്ചത്. ഇതിൽ സി പി എം വിശ്വാസികളായ ഉദ്യോഗസ്ഥർ ഒപ്പു വയ്ക്കും. അതോടെ തദ്ദേശ തിരഞ്ഞടുപ്പിൽ സി പി എം പിടിച്ചു നിൽക്കും. തദ്ദേശ തിരഞ്ഞടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ നിയമസഭാ തിരഞ്ഞടുപ്പിലും ജയിക്കാൻ കഴിയുമെന്ന് സി പി എം കരുതുന്നു. പിണറായിയുടെയും സി പി എം സംസ്ഥാന സമിതിയുടെയും ഗൂഢാലോചനയാണ് ഗവർണർ പൊളിച്ചത്. ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ പിണറായി നടത്തിയ തന്ത്രം ഗവർണർ എങ്ങനെ മനസിലാക്കി എന്നോർത്ത് അന്തം വിടുകയാണ് സർക്കാർ .