മുജ്തബയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് ഇറാൻ.. ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങൾ..വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.. വിഡിയോയുടെ വിശ്വാസ്യതയും സ്ഥിരീകരിച്ചിട്ടില്ല...

മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാന്റെ വാർത്താ ഏജൻസി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ആണ് മുജ്തബയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഡിയോയിൽ അദ്ദേഹം ചിലർക്കൊപ്പം ഇരുന്ന് സംസാരിക്കുന്നതായും അവർ അദ്ദേഹത്തെ ശ്രദ്ധയോടെ കേൾക്കുന്നതായും കാണാം. അതേസമയം, വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
വിഡിയോയുടെ വിശ്വാസ്യതയും സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടത് പഴയ വിഡിയോ ആണെന്നും മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത് ഇപ്പോൾ പങ്കുവച്ചിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ഇത് യുദ്ധത്തിനു മുൻപുള്ള പഴയ ദൃശ്യങ്ങളാണെന്നും ഇറാന്റെ മെഹർ ന്യൂസ് പഴയ വിഡിയോകൾ പങ്കുവയ്ക്കാൻ നിർബന്ധിതരാകുന്നത് അവരുടെ പ്രതിസന്ധിയാണ് കാണിക്കുന്നതെന്നും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ന്യൂക്ലിയർ ഇറാൻ എന്ന സംഘടനയുടെ പോളിസി ഡയറക്ടറായ ജേസൺ ബ്രോഡ്‌സ്‌കി എക്സിൽ കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ ഇറാൻ ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിൽ പ്രചരിക്കുന്നതായി ഇറാൻവയർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.മുജ്തബയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്.
ഇതേ ആക്രമണത്തിൽ മുജ്തബയ്ക്കും പരുക്കേറ്റിരുന്നതായും അദ്ദേഹം ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ ഉൾപ്പെടെ, പദവി ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha
























