മദ്യനയം സംബന്ധിച്ച് പ്രാഥമിക ആലോചനപോലും, ആരംഭിച്ചിട്ടില്ലെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളം... ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ് വിളിച്ചിരുന്നു..

മദ്യനയം സംബന്ധിച്ച് പ്രാഥമിക ആലോചനപോലും ആരംഭിച്ചിട്ടില്ലെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളം. പുതിയ മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ് വിളിച്ചിരുന്നു. ടൂറിസം മാർക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ് ലിങ്കും പാസ്വേഡും അയച്ചത്. വിവാദത്തിന് ശേഷമാണ് എക്‌സൈസ് മന്ത്രി ഇക്കാര്യം അറിഞ്ഞത്. അതും യൂറോപ്യൻ പര്യടനത്തിനിടെ. ഇത് എക്‌സൈസ് വകുപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.മദ്യനയത്തെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗമെന്ന ആമുഖത്തോടെയായിരുന്നു അറിയിപ്പ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
മദ്യനയം സംബന്ധിച്ച് പ്രാരംഭചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ടൂറിസം ഡയറക്ടർ യോഗം വിളിച്ചു എന്നതാണ് വസ്തുത. എക്‌സൈസ് വകുപ്പിലും ടൂറിസം വകുപ്പ് ഇടപെടുന്നതിന് തെളിവായിരുന്നു ഇത്. എക്‌സൈസിനെ അറിയിക്കാതെ യോഗം വിളിച്ചതിൽ മന്ത്രി എംബി രാജേഷിനും പ്രതിഷേധമുണ്ട്. എന്നാൽ ഇത് ആരേയും അറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മന്ത്രി. പാർട്ടിയോട് പോലും പരാതി പറഞ്ഞാൽ അത് മറ്റ് തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നതാണ് വസ്തുത.മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസാണ് ടൂറിസം മന്ത്രി.മുഖ്യമന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും അറിവോടെയാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചതെന്നാണ് സൂചന. എക്‌സൈസ് മന്ത്രിയെ അറിയിക്കാതെയാണ് യോഗമെന്നും സൂചനയുണ്ട്. ഡ്രൈ ഡേയും ബാറുകളുടെ സമയം കൂട്ടലും ടൂറിസത്തിന് വേണ്ടിയെന്ന വ്യാജേന അവതരിപ്പിക്കാനായിരുന്നു നീക്കം.
ഇടതു മുന്നണിയും ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെ നയപരമായ കാര്യങ്ങളിലെ ഉദ്യോഗസ്ഥ യോഗം ഇടതുകക്ഷികളേയും ഞെട്ടിച്ചിട്ടുണ്ട്. മദ്യ നയത്തിൽ ചർച്ച പോലും നടന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞത് ഈ യോഗത്തെ കുറിച്ച് അറിയാതെയാണ്.മദ്യനയത്തിലെ ഇളവിനായി പണപ്പിരിവെന്ന ഓഡിയോയിലെ അനിമോന്റെ മലക്കം മറിച്ചിൽ ഒത്തുതീർപ്പിന്റെ ഭാഗമെന്നു സൂചന ശക്തമാണ്. സർക്കാരനെതിരെ നിൽക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങളും മനസ്സിലാക്കിയാണ് മനംമാറിയത്. ഇതോടെയാണ് പരസ്യമായി വിശദീകരണം നൽകാതെ വാട്‌സാപ് സന്ദേശം നൽകി തലയൂരിയത്. മദ്യനയം പ്രഖ്യാപിക്കാനിരിക്കെ എത്തിയ അനിമോന്റെ ശബ്ദ സന്ദേശം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. ഓഡിയോ പുറത്തു വന്നതിനു പിന്നാലെ ശബ്ദത്തിന്റെ ഉടമ അനിമോന്റെ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ മദ്യ നയത്തിൽ ചർച്ച നടന്നില്ലെന്നും മറ്റും പറഞ്ഞ് മന്ത്രി എംബി രാജേഷ് പൊലീസിന് പരാതി നൽകി.
അതിന് ശേഷം അദ്ദേഹം വിദേശത്തേക്ക് കടന്നു. പിന്നാലെയാണ് ടൂറിസം വകുപ്പിന്റെ ഇടപെടൽ പുറത്തു വന്നത്.രണ്ടു ദിവസത്തെ മൗനത്തിനുശേഷം വാട്‌സാപ് സന്ദേശവുമായി അനിമോൻ എത്തിയതിനു പിന്നിൽ കടുത്ത സമ്മർദമെന്നാണ് സൂചനയുണ്ട്. ബാറു നടത്തിപ്പുകാരൻ സർക്കാരിനെതിരെ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് സഹപ്രവർത്തകർ വഴി ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് സന്ദേശമെത്തിയത്. ഇത് സർക്കാരിനും ആശ്വാസമാണ്. സർക്കാർ മദ്യനയപരിഷ്‌കരണം ആരംഭിച്ചതിന്റെ തെളിവാണ് ടൂറിസം വകുപ്പിന്റെ യോഗം. മദ്യനയത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് ഉടൻ യോഗംചേരാൻ ബാറുടമകളെ പ്രേരിപ്പിച്ചത്. അവരുടെ യോഗ അജണ്ടയിലും മദ്യ നയം പരാമർശിച്ചിരുന്നു. മദ്യവർജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതുസർക്കാർ തുടരുന്നത് ബാറുകളുടെ എണ്ണം കൂട്ടുന്ന മദ്യനയമായിരുന്നു ഇടതു സർക്കാരിന്റേത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എട്ടുവർഷത്തിനിടെ ഇത് 801 ആയി ഉയർന്നിരിക്കുകയാണ്. ബാറുടമകൾ തമ്മിലുള്ള കിടമത്സരത്തിനും സർക്കാർ സ്‌പോൺസേഡ് പണപ്പിരിവിനും വഴിയിടുന്നത് യഥേഷ്ടം ബാറുകൾ തുറക്കാൻ അനുവദിക്കുന്ന മദ്യനയമാണെന്ന വിമർശനം ശക്തമാണ്. യു.ഡി.എഫ്. സർക്കാർ പൂട്ടിയ 282 ബാറുകൾ തുറക്കാൻ അനുമതി നൽകിയാണ് പിണറായി സർക്കാരിന്റെ ആദ്യ മദ്യനയം പിറന്നത്. ത്രീ സ്റ്റാറിലേക്കെത്തി ലൈസൻസ് നേടിയ ബിയർ-വൈൻ പാർലറുകളെയും ലൈസൻസ് പുതുക്കലായി പരിഗണിച്ച് പുതിയ ബാറുകളുടെ കണക്കിൽനിന്നും ഒഴിവാക്കി. ഇതിലൂടെ മാത്രം 442 ബാറുകൾ തുറന്നു.
https://www.facebook.com/Malayalivartha