മുല്ലപ്പെരിയാർ വിഷയത്തിൽ മാത്രം മുഖ്യമന്ത്രി പിണറായി വിജയനും, എം.കെ.സ്റ്റാലിനും ഒരുമിച്ചൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല; തമ്മിലടിക്കുന്ന രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഭയക്കണം- കേന്ദ്രമന്ത്രി സുരേഷ് ഗോപി
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുല്ലപ്പെരിയാർ വിഷയത്തിൽ തമ്മിലടിക്കുന്ന രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഭയക്കേണ്ടതുണ്ടെന്ന് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയമായി പല കാര്യങ്ങളിലും കൈകോർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എം.കെ.സ്റ്റാലിനും മുല്ലപ്പെരിയാർ വിഷയത്തിൽമാത്രം ഒരുമിച്ചൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല.
മുഖ്യമന്ത്രിമാർ ഒരുമിച്ചിരുന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ തീരുമാനമുണ്ടാക്കിയാൽ മാത്രമേ ഇരു സംസ്ഥാനങ്ങളിലെയും ജില്ലകൾക്ക് ഗുണമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻട്രം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ മാറ്റത്താലുള്ള പ്രശ്നങ്ങൾ രാജ്യത്താകമാനം രൂക്ഷമായ സ്ഥിതിയിൽ രണ്ട് ഡാമുകളിലെയും സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിൽ ISRO ചെയർമാൻ എസ്.സോമനാഥുമായി നടന്ന കൂടിക്കാഴ്ചയിൽ സുരേഷ് ഗോപി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത നേരത്തേ അറിയാൻ ഉയർന്ന റസല്യൂഷനിലുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങളുൾപ്പെടെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ആർജിക്കുന്ന വിവരങ്ങൾ ഗവേഷകർക്ക് കൈമാറുമെന്ന് സോമനാഥ് മന്ത്രിക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
അണക്കെട്ടുകളിൽ അടിഞ്ഞു കൂടിയ ചെളിയുടെ അളവിനെക്കുറിച്ചും പ്രാദേശിക വ്യവസായങ്ങൾക്ക് അവ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗവേഷണം നടത്താൻ സുരേഷ്ഗോപി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതായി ഐഎസ്ആർഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പഠനം നടത്താനുള്ള കേരളത്തിൻ്റെ നിർദേശം കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ പരിഗണിച്ചതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചിരുന്നു. സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ നീക്കമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ ലേഖനം പുറത്ത് വന്നതോടെയാണ് അണക്കെട്ടിലെ പതിയിരിക്കുന്ന അപകടം കൂടുതൽ ചർച്ചകൾക്ക് വഴിവച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്‌ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.
അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. 129 വർഷത്തെ പഴക്കമുണ്ട് മുല്ലപ്പെരിയാറിന്. ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha