സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനു വേണ്ടി യത്‌നിച്ച പ്രമുഖ പണ്ഡിതനുമായ ഡോ. എന്‍.എ.കരീം അന്തരിച്ചു.

കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എന്‍.എ കരീം (90) അന്തരിച്ചു. പേരൂര്‍ക്കട ഇന്ദിരാനഗര്‍ 'മഞ്ജരി'യില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. ഫെബ്രുവരി 15-ന് 90 വയസ് തികയാനിരിക്കെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അവസാനം വരെയും ആഗോളീകരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. സാഹിത്യകാരന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു.
എറണാകുളത്ത് വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ എന്‍.എം അഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15-ന് ആയിരുന്നു ജനനം. ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് ബിരുദവും അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ കരീം ഡല്‍ഹി ജാമിയ മില്ലിയ അടക്കം നിരവധി സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തി.
1940-കളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ എറണാകുളം പ്രസിഡന്റും അഖില കൊച്ചി വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു കരീം. സ്വാതന്ത്ര്യ സമരം കത്തി നിന്ന ഈ കാലയളവില്‍ പ്രഫ. പാപ്പാളിയെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ കോളജില്‍ നിന്ന് കരീമിനെ പുറത്താക്കി. ഇതോടെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി നടക്കുന്ന സുഹൃത്തുകളുടെ സാമീപ്യം കരീമിന്റെ വിപ്ലവ ബോധത്തെ ആളിക്കത്തിച്ചു.
സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തിനോടൊപ്പം എഴുത്തും തുടങ്ങിയ കരീം, തൃശൂരില്‍ നിന്ന് പുറത്തിറക്കുന്ന 'എക്‌സ്പ്രസി'ന്റെ എറണാകുളം ലേഖകനായി നിയമിക്കപ്പെട്ടു. കെ.എസ്.പിയുടെ 'നവോദയം' എന്ന പത്രികയുടെ എഡിറ്ററായി. കൂടാതെ 'നവയുഗം' എന്ന പേരില്‍ സ്വന്തം ഉടമസ്ഥതയില്‍ ഒരു പത്രം നടത്തുകയും ചെയ്തു.
ബിരുദത്തിന് ശേഷം 'ചന്ദ്രിക' ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജോലിക്കിടെ ബി.ടി ജയിച്ച് ഫറൂഖ് കോളജില്‍ തന്നെ 1953-ല്‍ ട്യൂട്ടറായി സേവനം ആരംഭിച്ചു. ചന്ദ്രിക ദിനപത്രത്തിലെ രണ്ട് വര്‍ഷത്തെ പത്രവര്‍ത്തനത്തിന് ശേഷം, ഒരിക്കല്‍ പുറത്താക്കിയെന്ന കാരണത്താല്‍ മഹാരാജാസില്‍ എം.എ.യ്ക്ക് പ്രവേശനം ലഭിക്കാഞ്ഞതിനാല്‍, അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ എം.എ.യ്ക്ക് ചേര്‍ന്നു. അലിഗഡില്‍ എം.എ ബിരുദം പൂര്‍ത്തിയാക്കിയ കരീം കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപകനായി. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചപ്പോള്‍ സ്റ്റുഡന്‍സ് ഡീന്‍ ആയി.
കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ മിഷന്‍ കോളേജ്, ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിക് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിപ്പിച്ചു. അമേരിക്കന്‍ സാഹിത്യത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് തുടങ്ങിയപ്പോള്‍ അവിടെ അധ്യാപകനായി. പിന്നീട് കോഴിക്കോട് സര്‍വകലാശാലാ ഡീനായും കേരള സര്‍വകലാശാലയില്‍ പി.വി.സി.യായും പ്രവര്‍ത്തിച്ചു. എട്ട് കൊല്ലം പി.വി.സി.യായിരുന്നതിനിടെ വി.സി.യുടെ ചുമതലയും വഹിച്ചു.
ആദര്‍ശപരമായ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ കൈവിട്ടുപോയെങ്കിലും പിന്നാക്കംപോകാന്‍ കരീം തയ്യാറായില്ല. ശരിഅത്ത് വിവാദം കത്തിനിന്ന അവസരത്തില്‍, മുസ്ലിം നിലപാടിന് വിരുദ്ധമായിരുന്നു ഡോ. കരീമിന്റെ നിലപാട്. അത് പൊതുവേദിയില്‍ പറഞ്ഞതിന്റെ പേരില്‍ വി.സി.സ്ഥാനം നഷ്ടപ്പെട്ടു. ആന്റണിക്കെതിരെ മത്സരിച്ചപ്പോള്‍, ഐ.എന്‍.എല്ലിനോട് വോട്ടുചോദിക്കാന്‍ കരീം തയ്യാറാകാഞ്ഞതും നിലപാടുകളിലെ കാര്‍ക്കശ്യം കൊണ്ടായിരുന്നു.
തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച് ദേശീയശ്രദ്ധ നേടിയ കരീം, രാഷ്ട്രീയരംഗത്തെ പുതുപ്രവണതകളോട് പൊരുത്തപ്പെടാനാകാതെ പിന്നീട് സജീവരാഷ്ട്രീയത്തില്‍ തുടര്‍ന്നില്ല.
ഉന്നത വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ അംഗം, വക്കം മൗലവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍,ആശാന്‍ സ്മാരക പ്രസിഡന്റ്, ഭാരതീയ വിദ്യാഭവന്‍ വൈസ് പ്രസിഡന്റ്, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എ.ഐ.ആര്‍. ഉപദേശകസമിതി അംഗം, വിവിധ സര്‍വകലാശാലാ ബോര്‍ഡുകളിലെ അംഗത്വം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
സെന്റര്‍ ഫൊര്‍ ഓര്‍ഗനെസ്ഡ് റിസര്‍ച്ച് ഇന്‍ എജ്യൂക്കേഷന്‍( കോര്‍)-ന്റെ അക്കാദമിക് കണ്‍സള്‍ട്ടന്റ് ആയിരുന്നു.
മീന കരീമാണ് ഭാര്യ. മകള്‍: ഡോ. ഫരീദ ഷാഫി (ജെ.ജെ. ആശുപത്രി, കഴക്കൂട്ടം) മരുമകന്‍: ഡോ. മുഹമ്മദ് ഷാഫി(ചെല്‍സ ആശുപത്രി, പൂജപ്പുര). കബറടക്കം വെള്ളിയാഴ്ച രാവിലെ 11-ന് പാളയം ജുമാമസ്ജിദില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























