ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണം സർക്കാർ അട്ടി മറിച്ചുവെന്നും ബിജെപി - സിപിഎം ഡീൽ വ്യക്തമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;
ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണ്.
പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയ മാറ്റങ്ങളും 20-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ്.
ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്ന് ജനങ്ങൾ തിരിച്ചറിയും.
ശബരിമല വിഷയത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചു.
കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ അവർക്ക് ജാമ്യം ലഭിക്കാൻ എസ്.ഐ.ടിക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തി. മോഷ്ടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം എവിടെപ്പോയി എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
വിശ്വാസികൾക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തിൽ തന്നെ സർക്കാർ സുപ്രീം കോടതിയിൽ ഉറച്ചുനിൽക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ്. വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുമ്പോൾ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം.
https://www.facebook.com/Malayalivartha























