ഒരു കോടീശ്വരന്റെ തലതിരിഞ്ഞ ലീലാവിലാസങ്ങള്‍

നിഷാം സത്യത്തില്‍ ഒരു രാജാവാകാന്‍ കൊതിച്ചിരുന്നു. കിരീടത്തിന്റെ കുറവുകൂടിയേ ഉണ്ടായിരുന്നുള്ളൂ. അവസാനം മുള്‍ക്കിരീടം ആയെന്നുമാത്രം. അതും സ്വന്തം കയ്യിലിരുപ്പുകൊണ്ട്.നിങ്ങളുടെയെല്ലാം മുകളില്‍ പറന്നു നടക്കുന്നവനാണു ഞാന്‍. നീയൊക്കെ തോക്കെടുത്തു വെടിവച്ചാല്‍ പോലും എന്റെയത്ര ഉയരത്തില്‍ എത്തില്ല....' അദ്ദേഹത്തിന്റെ സ്ഥിരം ഡയലോഗാണ്.
ചന്ദ്രബോസിനെ ആക്രമിക്കുന്ന രാത്രിയുടെ തലേദിവസം. തൃശൂരില്‍ നിഷാമിന്റെ ഓഫീസിനു സമീപത്തുള്ള പൊതുവഴിയില്‍ ഒരു ചെറിയ തട്ടുകടയുണ്ട്. കുടുംബം പോറ്റാനായി ഒരു വൃദ്ധന്‍ നടത്തുന്ന കട. ഓഫീസിനു സമീപത്ത് ഈ കട പ്രവര്‍ത്തിക്കുന്നത് വലിയ നാണക്കേടാണെന്നാണു നിഷാമിന്റെ പക്ഷം. തിരിച്ചു വരുന്നതിനു മുമ്പ് ഈ കട ഇവിടുന്നു പൊളിച്ചു മാറ്റിയില്ലെങ്കില്‍ ആ വൃദ്ധനെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ശേഷമാണു നിഷാം വീട്ടിലേക്കിറങ്ങിയത്. ആ പോക്കിലാണ് ചന്ദ്രബോസിനെ ഇടിച്ചുകൊന്നതും. എന്തായാലും വൃദ്ധന്‍ ഇന്നും അവിടെത്തന്നെ ആ കട നടത്തുന്നുണ്ട്. പക്ഷേ പിറ്റേദിവസം നേരം വെളുത്തതുമുതല്‍ ജയിലിലായ നിഷാമിന് അവിടേക്ക് ഇന്നുവരെ തിരിച്ചു വരാനായിട്ടില്ല. അതാണ് ദൈവത്തിന്റെ കളി. ഇപ്പോള്‍ 10 രൂപക്ക് തെണ്ടലാണ് പണി ഒപ്പം കല്ലുപൊട്ടിക്കലും. ഫെരാരി ഓടിക്കാതെ പാവം എന്തുചെയ്യുന്നാവോ.
തൃശൂര്‍ ശോഭാ സിറ്റിയിലെ ചന്ദ്രബോസെന്ന സുരക്ഷാ ജീവനക്കാരനെ ആഡംബരക്കാറിടിച്ച് വീഴ്ത്തി, ക്രൂരമായി മര്‍ദിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോടും സമാന ഡയലോഗായിരുന്നു നിഷാമിന്റെ പ്രതികരണം. പക്ഷേ, കുടുങ്ങി. ഇന്നു നാലു പതിറ്റാണ്ടു നീളുന്ന ജയില്‍ വാസത്തിന്റെ ആദ്യ ദിനങ്ങളെണ്ണി കണ്ണൂരിലെ ജയിലില്‍. മേല്‍ക്കോടതികള്‍ ഇളവു നല്‍കിയില്ലെങ്കില്‍ 78 വയസ്സ് വരെയെങ്കിലും നിഷാമിന്റെ ജീവിതം ജയിലില്‍ തന്നെയായിരിക്കും. പക്ഷേ, ഇതുവരെയുളള 40വയസ്സ് ജീവിതത്തിനിടെ ഒരു പുരുഷായുസ്സില്‍ അനുഭവിക്കേണ്ടതിന്റെ പല മടങ്ങു സുഖവും ധാര്‍ഷ്ട്യവും അഹന്തയും നിറഞ്ഞതായിരുന്നു നിഷാമിന്റെ ജീവിതം
ലോറി ഓടിച്ചു കളിച്ച കുട്ടിക്കാലം
ഇന്ന് 500 കോടി സ്വത്തിന്റെ ഉടമയും പന്തീരായിരത്തിലേറെ തൊഴിലാളികളുടെ മുതലാളിയുമായ നിഷാം ജനിച്ചു വീണതു ആഡംബരത്തിലേക്കു തന്നെയാണ്. തൃശൂര്‍ അന്തിക്കാടിനു സമീപം മുറ്റിച്ചൂരുളള വീട്ടില്‍ ഒന്നിലേറെ ലോറിയും കാറും അന്നുമുണ്ടായിരുന്നു. 12–ാം വയസ്സില്‍ കാര്‍ ഓടിച്ചു തുടങ്ങിയ നിഷാമിനു കൂടുതല്‍ കമ്പം ലോറിയിലായിരുന്നു. വീട്ടുകാരുടെ കണ്ണു വെട്ടിച്ചു െ്രെഡവിങ് പഠിച്ചു. പിന്നീടു പലപ്പോഴും വിവിധയിടങ്ങളിലേക്കുളള ലോറി യാത്രയില്‍ നിഷാമും ഇടം പിടിച്ചു. സ്റ്റീയറിങ് നല്‍കാന്‍ തയാറാകാതിരുന്ന െ്രെഡവര്‍ മാരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും െ്രെഡവര്‍ സീറ്റിലിടം പിടിക്കുന്നതും അമിത വേഗത്തില്‍ ലോറി പറപ്പിക്കുന്നതും നിഷാമിന്റെ വിനോദമായി മാറി.
ക്വട്ടേഷന്‍ കൊടുത്ത് യൗവനം
എട്ടു വര്‍ഷം മുന്‍പാണ്. നിഷാം വ്യവസായി ആയിത്തുടങ്ങിയ കാലം. തൃശൂര്‍ നഗരത്തിലെ ഒരു പ്രധാന ഫിറ്റ്‌നസ് സെന്റ റില്‍ പതിവായെത്താറുണ്ട്. അന്നൊരിക്കലെത്തിയപ്പോള്‍ നിഷാം പതിവായി കാറിടുന്നിടത്ത് മറ്റൊരു കാര്‍ ഇട്ടിരിക്കുന്നു. ഫിറ്റ്‌നെസ് സെന്ററിലെത്തുന്ന എല്ലാവര്‍ക്കും വാഹനം പാര്‍ക്ക് ചെയ്യാനുളള സ്ഥലമാണത്. എന്നിട്ടും കോപാകുലനായ നിഷാം ഫിറ്റ്‌നെസ് സെന്ററില്‍ കടന്നു കയറി ഈ വാഹന ഉടമയായ പൊലീസുകാരന്റെ മകനെ ക്രൂരമായി ഇടിച്ചു. അതുകൊണ്ടും കലിപ്പു തീരാത്ത നിഷാം വാഹന ഉടമയെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചു. അവര്‍ വീട്ടില്‍ അതിക്രമിച്ചു കയറി പൊലീസുകാരന്റെ മകന്റെ മൂക്കിടിച്ചു തകര്‍ത്തു. ഒടുവില്‍ കേസായി. പക്ഷേ, നിഷാം കാര്യമാക്കിയില്ല. ബെംഗളൂരുവിലും കൊച്ചിയിലുമായി ആഡംബര ജീവിതം തുടര്‍ന്നു. ഒടുവില്‍ അറസ്റ്റില്‍. അങ്ങനെ ആദ്യമായി നിഷാം ജയിലിലായി. പക്ഷേ, രണ്ടാം ദിവസം ജാമ്യം കിട്ടി. പിന്നെ കേസ് എവിടെയോ മറ!ഞ്ഞു.
നിഷാമിന്റെ ഗുണ്ടാ ജീവിതത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ഒരാളോടു ശത്രുത തോന്നിയാല്‍, അത് എത്ര നിസ്സാര വിഷയമാണെങ്കില്‍ പോലും അവനെ ഇല്ലാതാക്കുകയെന്നതാണു നിഷാമിന്റെ രീതി. അതു സാധാരണക്കാരനായാലും പണക്കാരനായാലും സുഹൃത്തായാലും കുടുംബക്കാരായാലും മാറ്റമുണ്ടാവില്ല. ഒരുദാഹരണം കൂടി. തൃശൂരിലെ വ്യാപാര സമുച്ചയത്തില്‍ നിഷാമിനു ഫെയ്‌സ് എന്ന പേരില്‍ ഒരു ടെക്സ്റ്റയില്‍ സ്ഥാപനമുണ്ടായിരുന്നു. അവിടെ തന്നെ ഫെയ്‌സ് ഓഫ് എന്ന മറ്റൊരു സ്ഥാപനവും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, താന്‍ കട തുടങ്ങിയതോടെ അവര്‍ അവരുടെ സ്ഥാപനത്തിന്റെ പേര് മാറ്റണമെന്നായി നിഷാമിന്റെ വാശി. അതിനു വേണ്ടി അഞ്ചു തവണയാണ് ആ കടയുടമയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടു മര്‍ദിപ്പിച്ചത്.
ബീഡിയില്‍ നിന്നു ഫ്‌ളാറ്റിലേക്ക്
നിഷാമിന്റെ പിതാവ് തൃശൂരിലെ കാജാ ബീഡി കമ്പനിയിലെ മാനേജരായിരുന്നു. ശ്രീലങ്ക പോലുളള വിദേശ രാജ്യങ്ങളി ലേക്ക് ബീഡി കയറ്റി അയയ്ക്കുന്നതിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. പിന്നീട് അദ്ദേഹം അവിടെ നിന്നു രാജിവച്ച് കിങ്‌സ് ബീഡി എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി. തമിഴ് നാട്ടിലെ തിരുനല്‍വേലി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പിതാവ് മരിച്ചതോടെ 17–ാം വയസ്സില്‍ നിഷാം കമ്പനിയുടെ മുതലാളിയായി. അതോടെ ബീഡി കമ്പനി മറ്റു വ്യവസായങ്ങളിലേക്കുളള വഴിയാക്കി നിഷാം മാറ്റി. ബീഡി കമ്പനിക്കെന്ന പേരില്‍ തിരുനെല്‍വേലിയിലും കോയമ്പത്തൂ രിലും വാങ്ങിയ സ്ഥലങ്ങളെല്ലാം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനായി വിറ്റു. കിങ്‌സ് സ്‌പേസ് എന്ന പേരില്‍ റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് ബില്‍ഡിങ് ഗ്രൂപ്പുണ്ടാക്കി. തൃശൂരിലും കൊച്ചിയിലും ബെംഗളൂരുവിലും കുറഞ്ഞ വിലയ്ക്കു കിട്ടിയ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടി. പാടങ്ങള്‍ പോലും വാങ്ങി നികത്തി ഫ്‌ളാറ്റുകളാക്കി. ഇതിനൊപ്പം രഹസ്യമായി ബ്‌ളേഡ് പലിശ ബിസിനസും നടത്തി. അങ്ങനെ ബീഡി കമ്പനിയില്‍ നിന്ന് അഞ്ഞൂറു കോടിയുടെ ഉടമയായി നിഷാം മാറി
പൊലീസ് എനിക്കു പുല്ലാണ്
നിഷാമിനെ പുറം ലോകം അറിഞ്ഞു തുടങ്ങിയത് രണ്ടു കേസുകളിലൂടെയാണ്. വാഹനപരിശോധന നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആഡംബരക്കാറില്‍ പൂട്ടിയിട്ടതും ഏഴുവയസ്സുകാരന്‍ മകനെക്കൊണ്ട് ഫെറാറി കാര്‍ ഓടിപ്പിച്ചു ചിത്രം ഫെയ്‌സ് ബുക്കിലിട്ടതും. മദ്യപിച്ചു വാഹനമോടിച്ചതിനാണു നിഷാമിന്റെ വാഹനം വനിതാ പൊലീസ് തടഞ്ഞത്. അഞ്ചരക്കോടി രൂപയുടെ കാറാണ്. ഇതോടിക്കാന്‍ ധൈര്യുളളവര്‍ കേരള പൊലീസിലുണ്ടോ? ഇതായിരുന്നു പൊലീസുകാര്‍ സ്‌റ്റേഷനിലേക്കു വാഹനം എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ നിഷാമിന്റെ ആദ്യ ചോദ്യം. പിന്നാലെയാണ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ കാറിനുളളിലിട്ടു പൂട്ടിയത്. ഉദ്യോഗസ്ഥയെ രക്ഷിക്കാനും നിഷാമിനെ പിടികൂടാനും എസ്.ഐയടക്കം അന്‍പതോളം പൊലീസുകാരെത്തേണ്ടി വന്നു. ഇത്തരത്തില്‍ നിയമങ്ങളൊന്നും തനിക്കു ബാധകമല്ലെന്നും പണം കൊണ്ട് എല്ലാം മറികടക്കാമെന്നുമായിരുന്നു നിഷാമിന്റെ വിശ്വാസം.
കുടുംബത്തിലും വില്ലന്‍
ഒരു സഹോദരി ഉള്‍പ്പെടെ അഞ്ചു സഹോദരങ്ങളുണ്ടെങ്കിലും ബിസിനസും സ്ഥാപനങ്ങളും വീടുമെല്ലാം നിഷാമിന്റെ പേരിലാണ്. എല്ലാവരും തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നതാണ് നിഷാമിന്റെ ഉത്തരവ്. അത് എതിര്‍ത്ത അമ്മയെപ്പോലും പലതവണ വീട്ടില്‍ നിന്നും ഇറക്കിവിട്ട ചരിത്രവും നിഷാമിനുണ്ട്. ഭാര്യയും പലതവണ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ശാരീരിക മര്‍ദനത്തിനു കേസും നല്‍കിയിട്ടുണ്ട്.
അസ്ഥികൂടം കെട്ടിയ ബൈക്കൂം പാമ്പിന്‍തോലണിഞ്ഞ ഷൂസും
നിഷാമിന്റെ വീട്ടിലെത്തിയാല്‍ മാലപോലെ അസ്ഥികൂടം തൂക്കിയിട്ടിരിക്കുന്ന ഒരു ബൈക്ക് കാണാം. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ അലങ്കാരവസ്തുവായി വയ്ക്കുന്നതിന് നിഷാം കണ്ടെത്തിയ വഴിയാണത്. തലയോട്ടിയും വാരിയെല്ലുകളും കാലും അടക്കം ഒരു മനുഷ്യന്റെ പൂര്‍ണമായ അസ്ഥികൂടം വാങ്ങിയാണു ബൈക്ക് അലങ്കരിച്ചത്. ആഘോഷത്തിനും ആഹ്ലാദത്തിനും വേണ്ടി നിഷാം കണ്ടെത്തിയ ഈ അസ്ഥികൂടം തന്നെ നിഷാമിന്റെ ക്രൂരത വ്യക്തമാക്കുന്നു.
ഹെലികോപ്റ്ററില്‍ പറക്കാന്‍ മോഹിച്ചു; പോലീസ് ജീപ്പിലായി
ഫെറാറി റോള്‍സ് റോയ്‌സ്, റേഞ്ച് ഓവര്‍, ജെഗ്വാര്‍, ഹമ്മര്‍ എന്നിങ്ങനെ കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളെല്ലാം നിഷാമിനുണ്ടായിരുന്നു. ഓരോദിവസവും ഓരോ കാറില്‍ യാത്ര ചെയ്യണം. വെറുതെ പോയാല്‍ പോരാ. കാണുന്നവരെല്ലാം ഞെട്ടുന്ന തരത്തില്‍ നൂറുകിലോമീറ്റര്‍ വേഗത്തിലെങ്കിലും പായണം. തൃശൂരിലുള്ള പല ദിവസങ്ങളിലും രാത്രി സമയങ്ങളില്‍ നഗര റോഡിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തിലും കാര്‍ പായിപ്പിക്കുന്നതും നിഷാമിന്റെ ശീലമായിരുന്നു. പക്ഷേ ചന്ദ്രബോസിനെ ആക്രമിക്കുന്നതിനു രണ്ടുമാസം മുമ്പു മുതല്‍ നിഷാമിനു പുതിയ ഒരു മോഹം തോന്നിത്തുടങ്ങി. ആഡംബരക്കാറുകള്‍ക്കു വേഗം പോരാ. ഒരു ഹെലികോപ്റ്റര്‍ വാങ്ങണം. 32 കോടി മുടക്കി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പ്രഥമിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ പോലീസ് ജീപ്പിലല്ലാതെ യാത്ര ചെയ്യാനാവില്ലെനന്ത് വിധി കരുതിവച്ചതാവാം.
വിധിക്കു മുന്നിലും ധാര്‍ഷ്ട്യം കൈവിടില്ല
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷാവിധി വരുന്ന ദിവസം.വിയ്യൂര്‍ ജയിലില്‍ നിന്നും പോലീസ് അകമ്പടിയോടെ നിഷാമിനെ തൃശൂര്‍ ജില്ലാകോടതിയില്‍ എത്തിച്ചു. കോടതിക്ക് അകത്തും പുറത്തും വലിയ തിരക്ക്. കോടതിക്ക് അകത്തു കടന്ന നിഷാമിനോട് പ്രതിക്കൂട്ടിലേക്കു കയറി നില്‍ക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. എനിക്ക് അറിയാം, എന്നെ ആരും പഠിപ്പിക്കണ്ട, കോടതിയും പോലീസും ഞാന്‍ കുറേ കണ്ടതാ... ഇതായിരുന്നു നിഷാമിന്റെ മറുപടി. ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നിട്ടും മനസാക്ഷിയില്ലാത്ത ക്രൂരമായ കുറ്റകൃത്യമാണു ചെയ്തതെന്ന് കോടതി വിധിച്ചിട്ടും നിഷാമിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ലെന്ന് വ്യക്തം. ഇവനൊക്കെ എന്നു നന്നാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























