മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്ന് സൂചന: കണ്ണുതുറക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതിനൽകാനൊരുങ്ങി അഫാനെ നേരിൽ കണ്ട അഭിഭാഷകൻ...

വിചാരണത്തടവുകാരനായ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിയുടെ നില ഗുരുതരമായി തുടരുന്നെന്നു ഡോക്ടർമാർ അറിയിച്ചു. നാളെക്കൂടി മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്നാണ് സൂചന. അഫാന്റെ അഭിഭാഷകൻ സജു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. ഗുരുതരമായ സ്ഥിതിതന്നെയാണെന്ന് ഡോക്ടർമാർ വിവരിച്ചു. അഫാനെ കാണാനും അനുവദിച്ചു. അതേസമയം, ആത്മഹത്യാശ്രമത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു.
അഫാന്റെ ആത്മഹത്യാശ്രമത്തിൽ ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതും ആത്മഹത്യാശ്രമം നടത്തിയ ഘട്ടത്തിൽ ഇടപെടുന്നതിലും ജീവനക്കാർ വീഴ്ച വരുത്തിയിട്ടില്ല. ശുചിമുറിയിൽ കയറി വാതിലടച്ചതിൽ അസ്വാഭാവികത തോന്നിയപ്പോൾ ജീവനക്കാർ ഇടപെട്ടു. വാതിൽ ചവിട്ടിത്തുറക്കുമ്പോൾ തറയിൽ കാലുകൾ മുട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതിനാലാണു ജീവൻ നഷ്ടപ്പെടാതിരുന്നതെന്നു സൂപ്രണ്ട് ജയിൽ വകുപ്പു മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പേര് വിളിച്ചപ്പോൾ കണ്ണുതുറക്കാൻ ശ്രമിച്ചതായി ഡോക്ടർമാർ പറയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് കനത്ത ക്ഷതം ഉണ്ടാക്കി.
തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ ഇടവിട്ടുള്ള എംആർഐ സ്കാനിങ്ങിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ജീവൻ രക്ഷിക്കാൻ ആയാലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവിൽ ഡോക്ടർമാർക്ക് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വിവിധ ഡോക്ടർമാരുടെ സംഘം അഫാനെ പരിശോധിക്കുന്നുണ്ട്.
ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നുതവണ അപസ്മാരമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ.
സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
‘ജയിലിനുള്ളിലെ ജയിൽ’ എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണു അഫാനെ പാർപ്പിച്ചിരുന്നത്. പ്രതി മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ അതീവ സുരക്ഷ വേണമെന്നു പൊലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയിൽ ഉന്നതതല അന്വേഷണം ആദ്യം ആരംഭിക്കുകയായിരുന്നു. ജയിലിൽ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ കണ്ടിരുന്നു.
ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വിഷാദ രോഗത്തിന് ഡോക്ടർമാരെ കണ്ടിരുന്നു. ആത്‌മഹത്യാപ്രവണതയും കാണിച്ചിരുന്നു. അതിനാൽ സദാ സമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ.
https://www.facebook.com/Malayalivartha