കടലിലൂടെ ഒഴുകിയെത്തിയത് യന്ത്രത്തോക്കിന്റെ ഭാഗം അടങ്ങിയ ഇരുമ്പ് പെട്ടി; 500 ൽ അധികം മെറ്റൽ ലിങ്കുകൾ...

തൃശൂർ കടലിൽ നിന്ന് കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്താണ് സംഭവം. മത്സ്യത്തൊഴിലാളികൾക്ക് കരയ്ക്കടിഞ്ഞ് കിട്ടിയ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകൾ കണ്ടെത്തുകയായിരുന്നു. മുനയ്ക്കകടവ് തീരദേശ പൊലീസ് എത്തി പരിശോധന നടത്തി. മെഷീൻ ഗണ്ണിന്റെ ബുള്ളറ്റുകളും ബെൽറ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ് കണ്ടെത്തിയത്. കടലിൽ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയിൽ 500 ൽ അധികം മെറ്റൽ ലിങ്കുകൾ ആണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളികൾക്ക് തീരത്തു നിന്ന് നിന്ന് ഇരുമ്പ് പെട്ടി കിട്ടിയത്. മുനയ്ക്കകടവ് തീരദേശ പൊലീസ് സ്‌റ്റേഷനിലായിരുന്നു പെട്ടി സൂക്ഷിച്ചിരുന്നത്. പെട്ടി സംബന്ധിച്ച വിവരം കൊച്ചിയിലെ തീരദേശ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിന് മുനയ്ക്കകടവ് പൊലീസ് കൈമാറിയിരുന്നു. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് വഴി കോസ്റ്റ് ഗാർഡ്, നേവി തുടങ്ങിയവർക്ക് വിവരം കൈമാറി. ഇവർ സ്ഥലത്തെത്തി ഇത് പരിശോധിച്ച് ആരുടേതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടേതാണെന്ന് കണ്ടെത്തിയാൽ പെട്ടി അവർക്ക് കൈമാറും.
പെട്ടി അവരുടേതല്ലെന്ന് തെളിഞ്ഞാൽ പൊലീസ് ഇത് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികൾക്ക് പെട്ടി കിട്ടിയത്. കഴിഞ്ഞ ദിവസം മുനയ്ക്കക്കടവ് തീരദേശ പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിൽ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് മെഷീൻഗണ്ണിൽ ബുള്ളറ്റും ബെൽറ്റും ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുമാണ് പെട്ടിക്കുള്ളിലെന്ന് വ്യക്തമായത്. അഞ്ഞൂറിനടുത്ത് മെറ്റൽ ലിങ്കുകളാണ് പെട്ടിയിലുള്ളത്.
കറുത്ത നിറത്തിലുള്ളതാണ് ഇൗ മെറ്റൽ ലിങ്ക്. പെട്ടിയുടെ ഉള്ളിൽ, കൈപ്പറ്റിയതിന്റെ സീൽ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് കൈമാറി. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിലാണ് തുറന്നത്. യന്ത്രത്തോക്കിന്റെ ഭാഗം അടങ്ങിയ പെട്ടി എങ്ങനെ കടലിലൂടെ ഒഴുകിയെത്തിയെന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha