കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

കടലിൽ കണ്ടെയ്നറുകളിൽ വിഷവസ്തുക്കൾ കൂടിയുണ്ടെന്ന് വ്യക്തമായതോടെ വിഷവസ്തു കലങ്ങിയ കടലിലെ മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമുണ്ടോ? എത്രത്തോളമാണ് ഈ എണ്ണ–വിഷച്ചോർച്ചയുടെ വ്യാപ്തി? ഇത് സൃഷ്ടിക്കുന്ന ആഘാതത്തിൽനിന്ന് കടലിനെ സംരക്ഷിച്ചെടുക്കാൻ എത്ര നാളെടുക്കും? ഇത്തരമൊരു അപകടത്തെ നേരിടാനുള്ള ശേഷി യഥാർഥത്തിൽ കേരളത്തിനുണ്ടോ? തുടങ്ങി അനവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അറബിക്കടലില്‍ മറിഞ്ഞ എംഎസ്‌സി എല്‍സ 3 എന്ന കപ്പലില്‍ നിന്ന് കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം. കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്‌നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം.
കണ്ടെയ്‌നറുകളിലെ എണ്ണകളിലെ വിഷപദാര്‍ത്ഥമായ പിഎഎച്ച് എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മറൈന്‍ ഗ്യാസ് ഓയിലിന് ഉള്ളില്‍ പിഎഎച്ച് സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന്‍ കഴിച്ചാല്‍ പിഎഎച്ച് മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്‌നം. പിഎഎച്ച് അപകടകരമായ അളവില്‍ അല്ലെങ്കില്‍ പോലും ഇതിന്റെ സാന്നിദ്ധ്യം കാരണം മീനിന് പെട്രോളിന്റെ ചുവയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയാണ് ആരോഗ്യത്തെ ബാധിക്കുന്നതായ പ്രശ്‌നങ്ങള്‍.അതേസമയം, വലിയ മീനുകളില്‍ പിഎഎച്ച് സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് പറയുന്നത്. ഇവയ്ക്ക് എണ്ണ കലര്‍ന്ന വെള്ളത്തെ ഒഴിവാക്കി നീന്താനുള്ള കഴിവുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ചെറിയ മീനുകളില്‍ ഇവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്.
പിഎഎച്ചിന്റെ തന്‍മാത്രകള്‍ വലിയ മീനുകളുടെ ദഹനവ്യവസ്ഥയില്‍ വിഘടിക്കുമെന്നതാണ് വലിയ മീനുകള്‍ താരതമേന്യ സുരക്ഷിതമാണെന്ന് കരുതാന്‍ കാരണം.ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കൂടുതല്‍ വിഷം ബാധിക്കാന്‍ സാദ്ധ്യതയുള്ളവയാണെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍ വലിയ മീനുകള്‍ ആണെങ്കില്‍ പോലും നന്നായി പാകം ചെയ്ത് കഴിക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യത്തിന് നല്ലതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറൈന്‍ ഗ്യാസ് ഓയില്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പോകുമെന്നതിനാല്‍ അധികകാലം ഈ ഭീഷണി തുടരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കടലിൽ പടരുന്ന എണ്ണ തെക്കൻ കേരളത്തിലെ മത്സ്യ ഉപഭോഗത്തെ ബാധിച്ചേക്കും എന്ന ആശങ്കയാണ് ഉയരുന്നത്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളായ മലയാളികൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ വറുതിയിലാകും. ദിവസങ്ങൾക്കുള്ളിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതിനാൽ പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് കടലിൽ പോവുക. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) ഇന്നലെ കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് കടൽവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിലും ഈ പ്രക്രിയ തുടരും. സ്വന്തമായി ഗവേഷണ കപ്പലുള്ള സ്ഥാപനമാണ് സി.എം.എഫ്.ആർ.ഐ. മത്സ്യസാമ്പിളുകളും ഈ മേഖലയിൽ നിന്ന് വരും ദിനങ്ങളിൽ ഇവർ ശേഖരിച്ച് പരിശോധിക്കും.
കൊല്ലം തീരത്തുനിന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ഫിഷറീസ് വകുപ്പും ഇന്നലെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉടനെ മത്സ്യസാമ്പിളുകളും ശേഖരിക്കും. കൊച്ചിയിലെ ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കൊച്ചി തീരക്കടലിലെ മത്സ്യങ്ങളുടെ അവസ്ഥ പഠിക്കാൻ നടപടികൾ തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ.ടി. പ്രദീപ് കുമാർ പറഞ്ഞു.ട്രോളിംഗ് നിരോധനം സംബന്ധിച്ച് നാളെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലും ഇക്കാര്യം ചർച്ചാവിഷയമായേക്കും.
കേരള തീരത്ത് നിന്ന് പിടിക്കുന്ന ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. അമേരിക്കയിലും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവയ്ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. പുതിയ സാഹചര്യം അധികനാള്‍ തുടര്‍ന്നാല്‍ അത് കയറ്റുമതി മേഖലയേയും പ്രതിസന്ധിയിലാക്കുമോയെന്ന് ആശങ്കയുണ്ട്. എത്രയാണ് എണ്ണച്ചോർച്ചയുടെ വ്യാപ്തിയെന്ന് വ്യക്തമാകാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവരും.
ഇന്ത്യയിൽ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുള്ള വസ്തുവാണ് കാൽസ്യം കാർബൈഡ്. ഇതു പ്രതിപ്രവർത്തിക്കുന്നതു വഴി കടലിലെ താപനിലയും ക്ഷാരാംശവും ഗണ്യമായി കൂടും. ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ജീവജാലങ്ങൾ നശിക്കുകയും ചെയ്യാം. തീരത്തു വച്ചാണു കണ്ടെയ്നറിൽനിന്നു കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലരുന്നതെങ്കിൽ പിഎച്ച് മൂല്യം വലിയ തോതിൽ കൂടാനും മീനുകൾ ചത്തുപൊങ്ങാനും ഇടയുണ്ട്.
മുങ്ങിത്താണ എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലിലെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡുണ്ടെന്നത് ആശങ്കയോടെയാണു സമുദ്രശാസ്ത്രജ്ഞർ കാണുന്നത്. പൂർണമായും കാൽസ്യം കാർബൈഡ് നിറച്ചിരുന്നോ എന്നു വ്യക്തമല്ല. അങ്ങനെ നിറച്ചിട്ടുണ്ടെങ്കിൽ 300 ടണ്ണോളം കാൽസ്യം കാർബൈഡ് കപ്പലിൽ ഉണ്ടായിരുന്നിരിക്കാനാണു സാധ്യത. കാൽസ്യത്തിന്റെയും കാർബ ണിന്റെയും സംയുക്തമാണ് കാൽസ്യം കാർബൈഡ് (CaC2). കാൽസ്യം അസറ്റിലൈഡ് എന്നും പേരുണ്ട്.
ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. ഓക്സിജന്റെ സാന്നിധ്യം കൂടിയാകുമ്പോൾ തീയുടെ ആഘാതം വലുതാകും. രണ്ടും കൂടിച്ചേർന്നാൽ വലിയ തോതിൽ ചൂടും ഉയരും. എണ്ണ, മറ്റു പദാർഥങ്ങൾ എന്നിവയുടെ സാന്നിധ്യം തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
https://www.facebook.com/Malayalivartha