മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിനോട് സ്വീകരിച്ച നിലപാടിലേക്ക്, മടങ്ങാൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി സൂചന..

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കാൻമാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിനോട് സ്വീകരിച്ച നിലപാടിലേക്ക് മടങ്ങാൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി സൂചന. സർക്കാരുമായി യാതൊരു തരത്തിലും സമരസപ്പെടരുതെന്ന നിർദ്ദേശവും ഗവർണർക്ക് ലഭിച്ചിട്ടുള്ളതായി മനസിലാക്കുന്നു. മുഖ്യമന്ത്രിക്ക് പിറന്നാൾ കേക്കുമായി ഗവർണർ ക്ലിഫ് ഹൗസിൽ എത്തിയതിന് പിന്നാലെയാണ് ഗവർണർക്ക് ഉത്തരവാദപ്പെട്ട സ്ഥലത്ത് നിന്നും നിർദ്ദേശം ലഭിച്ചത്. അങ്ങനെ സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ ഇടപെടൽ വേണ്ടെന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനൊപ്പം നിൽക്കാൻ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറും തീരുമാനിച്ചു,.
ഇതിനനുസൃതമായി സർവകലാശാലകളിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള വ്യവസ്ഥകളോടെ, നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടില്ല. ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യാനാണ് തീരുമാനം. സർവകലാശാലകളിൽ ചാൻസലറായ ഗവർണർക്കുള്ള അധികാരവും സർക്കാർ ഇടപെടലും സംബന്ധിച്ച് മുൻ ഗവർണർ സ്വീകരിച്ചത് നിയമപരമായ നിലപാടാണെന്നും അത് തുടരണമെന്നുമാണ് രാജ്ഭവൻ നിലപാട്. ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ നിയന്ത്രിച്ചാണ് പ്രോ- ചാൻസലറായ മന്ത്രിക്ക് അധികാരങ്ങൾ നൽകുന്നതെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നതിന് അനുകൂലമായാണ് രാജ്ഭവന് ലഭിച്ച നിയമോപദേശവും.സർവകലാശാലകളെ സംബന്ധിച്ച് മുൻ ഗവർണറുടെ നിലപാട് തുടരുമ്പോഴും
സർക്കാറുമായി ഏറ്റുമുട്ടൽ വേണ്ടതില്ലെന്നാണ് രാജ്ഭവൻ തീരുമാനം.അത് ഗവർണർ ആർലേക്കറുടെ രീതിയല്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. മാത്രവുമല്ല, നിലവിലുള്ള നിയമത്തിൽ സർവകലാശാലയുടെ തലപ്പത്തുള്ള ചാൻസലർക്ക് ഇല്ലാത്ത അധികാരങ്ങൾ പോലും പ്രോ-ചാൻസലർക്ക് നൽകുന്നത് പ്രതിസന്ധികൾക്കിടയാക്കുമെന്നും രാജ്ഭവൻ കരുതുന്നു. ഗവർണറെന്ന നിലയിൽ വഹിക്കുന്ന ചാൻസലറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ബിൽ കൂടിയായതിനാലാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനുള്ള നീക്കം.സർവകലാശാലയിലെ ഭരണ, പരീക്ഷ, ഗവേഷണ സംബന്ധിയായ ഏത് രേഖയും ഫയലും വിളിച്ചുവരുത്താൻ ബില്ലിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരം നൽകുന്നുണ്ട്.ഇത് സർവകലാശാലകളിൽ പുതിയ അധികാര കേന്ദ്രം സൃഷ്ടിക്കുന്നതും വൈസ്ചാൻസലറുടെ ഉൾപ്പെടെയുള്ള അധികാരങ്ങളെ ഹനിക്കുമെന്നുമാണ് രാജ്ഭവൻ വിലയിരുത്തൽ.
എന്നാൽ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് വിവരം.കേരള ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് ചാൻസലറായ ഗവർണർക്ക് സർക്കാർ സമർപ്പിച്ച പാനലിൽ പ്രായപരിധി കഴിഞ്ഞ മുൻ വൈസ്ചാൻസലറും ഉൾപ്പെട്ടു.. സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ പദവിയിൽ നിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ്. രാജശ്രീ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. എം.കെ. ജയരാജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീർ എന്നിവരുടെ പേരുകളാണ് ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ നിന്ന് രാജ്ഭവനിലേക്കയച്ച പാനലിൽ നൽകിയത്.
ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലറായി നിയമിക്കുന്നയാൾക്ക് 61 വയസ്സ് കവിയാൻ പാടില്ലെന്നാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥ. സർക്കാർ നൽകിയ പാനലിൽ ഉൾപ്പെട്ട ഡോ. എം.കെ. ജയരാജിന് 61 വയസ്സ് കവിഞ്ഞിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് സർക്കാർ പാനൽ സമർപ്പിച്ചതെന്നാണ് സൂചന. കുസാറ്റിൽ ഫിസിക്സ് വിഭാഗം പ്രഫസറായിരിക്കെയാണ് ജയരാജിനെ കാലിക്കറ്റ് വി.സിയായി നിയമിച്ചത്. 60 വയസ്സ് പൂർത്തിയായതിനാൽ 2021ൽ തന്നെ കുസാറ്റിൽ നിന്ന് ജയരാജിന്‍റെ വിരമിക്കൽ നടന്നിട്ടുണ്ട്. നിയമപ്രകാരം യോഗ്യതയില്ലാത്തയാളെ പാനലിൽ ഉൾപ്പെടുത്തിയത് പാനലിനെ മൊത്തത്തിൽ അസാധുവാക്കാനുമിടയുണ്ട്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃത, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകളാണു നിയമസഭ പാസാക്കിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഈ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയത്.
അന്നു ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണു രാജ്ഭവന്റെ നിലപാട്. അതേസമയം, ഇതേ ബില്ലുകൾക്കൊപ്പം അയച്ച സ്വകാര്യ സർവകലാശാലാ ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കും. ഗവർണറെ മറികടന്ന്, സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം തേടാൻ ബില്ലുകൾ മന്ത്രിക്ക് അധികാരം നൽകുന്നുണ്ട്.മന്ത്രി നൽകുന്ന നിർദേശം സർവകലാശാല പാലിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന നിയമങ്ങൾക്കെതിരെ സർവകലാശാലാ ജീവനക്കാർ സമരം ചെയ്യരുതെന്ന നിർദേശമുണ്ടെ ങ്കിലും കേന്ദ്രനിയമത്തിനെതിരെ പാടില്ലെന്നു വ്യവസ്ഥ ചെയ്തി ട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജേന്ദ്ര അർലേക്കർ ഗവർണറായി എത്തിയശേഷം ആദ്യമായാണു ബില്ലിന്റെ പേരിൽ സർക്കാരുമായി ഏറ്റുമുട്ടുന്നത്. ഇപ്പോഴത്തെ ഗവർണർ പക്വമതിയാണെന്നും സർക്കാരുമായി ഊഷ്മള ബന്ധമാണെന്നും അടുത്തിടെയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചിരുന്നു.
രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികന്റെ പ്രഭാഷണം സംഘടിപ്പിച്ചപ്പോഴും മൗനം പാലിച്ച സർക്കാർ ഇനിയും മൃദുസമീപനം തുടരുമോ എന്നു വ്യക്തമല്ല.താൽക്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്നു വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുന്ന സാഹചര്യത്തിൽ, ഇക്കാര്യത്തിൽ ഗവർണർ തൽക്കാലം തീരുമാനമെടുക്കില്ല. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ നിയമനത്തിലാണ് കോടതി ഉത്തരവുണ്ടായത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സർക്കാർ ഇരുസർവകലാശാലകളിലേക്കുമുള്ള പാനൽ ഗവർണർക്കു നൽകിയിരുന്നു. ഗവർണറും കെടിയു വി.സി ഡോ.കെ.ശിവപ്രസാദ്, ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സിസ തോമസ് എന്നിവരും നൽകിയ അപ്പീൽ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ഇരുവരുടെയും കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ഈ സമയത്ത് നയതീരുമാനങ്ങൾ എടുക്കരുതെന്നും കോടതി നിർദേശിച്ചു. രാജ്ഭവനും സർക്കാരും തമ്മിലുള്ള ബന്ധം റോഡിലേക്ക് വലിച്ചിഴക്കാതെ തന്നെ സർക്കാരുമായി ഏറ്റുമുട്ടുക എന്ന പുതിയ നയമാണ് രാജ്ഭവൻ സ്വീകരിക്കാൻ പോകുന്നത്. സർക്കാരുമായി മുൻ ഗവർണർ ഏറ്റുമുട്ടിയതുകൊണ്ടാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്.ഇക്കാര്യം കേന്ദ്ര സർക്കാരിനറിയാം. ബി ജെ പി സംസ്ഥാന നേതൃത്വം സർക്കാരുമായി സഹകരണ മനോഭാവം തുടർന്നപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്പൂർണമായ സമരം പ്രഖ്യാപിച്ചത്. സത്യത്തിൽ അത് ഒറ്റയാൾ സമരമായിരുന്നു. അതിന്റെ പ്രതിഫലമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഗവർണർ പദവി നീട്ടി നൽകിയത്. അതേ നിലപാട് സ്വീകരിച്ചില്ലെങ്കിലും ഗവർണർ യുദ്ധം തുടരും. എന്നാൽ പുതിയ ഗവർണർ വ്യത്യസ്തനാണ്. കേരളത്തിലെസാഹചര്യം അദ്ദേഹത്തിന് അറിയില്ലെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി അടുപ്പം പുലർത്തുന്നവരാണ് ഗവർണറുമായി ഇക്കാര്യം സംസാരിച്ചതെന്നാണ് ബി ജെ പി വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. മുമ്പ് ബംഗാൾ ഗവർണറായ സി.വി. ആ നന്ദ ബോസ് മുഖ്യമന്ത്രി മമതാ ബാനർജിയുമായി തീൻ മേശ നയതന്ത്രം സ്വീകരിച്ചിരുന്നു. ഇത് ബംഗാളിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ അമിത് ഷായെ കണ്ടു. അതോടെ ആനന്ദബോസിന്റെ നയതന്ത്രം അവസാനിച്ചു. ഇതേ ശൈലി തന്നെയാണ് കേരള ഗവർണറും സ്വീകരിച്ചതെന്ന് ബി ജെ പികാർക്ക് പരാതിയുണ്ട്. പിണറായിയെ പടിക്ക് പുറത്തു നിർത്തണം എന്ന ആഗ്രഹമാണ് ബി ജെ പി കേരള നേതാക്കൾക്കുള്ളത്. ക്ലിഫ് ഹൗസിൽ പിണറായിക്ക് കേക്കുമായി പോയ ഗവർണറുടെ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ബി.ജെ പിക്കാർ പറയുന്നത്. ഇത് തെറ്റായ സന്ദേശം നൽകുമത്രേ
ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചത് യു.ജി.സിയുടെ നിർദ്ദേശാനുസരണമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയാവാൻ മോഹം തുടങ്ങുന്നതിന് മുമ്പ് ഉണ്ടായ തീരുമാനമാണ് ഇത്.ഗവർണർമാരെ ചാൻസലർമാരാക്കിയത് സർവകലാശാലകൾക്ക് ഔന്നത്യം കൈവരുന്നതിന് വേണ്ടിയാണ്. മന്ത്രിമാർ ചാൻസലർമാരാകുമ്പോൾ സർവകലാശാലകൾക്കുള്ള സ്വതന്ത്ര അസ്ഥിത്വം ഇല്ലാതാകും. ഇക്കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷമാണ് ചാൻസലറായി ഗവർണർ മതിയെന്ന നിർദ്ദേശം യുജിസി മുന്നോട്ടുവച്ചത്.സർവകലാശാലകളിൽ കയറി മേയാനാണ് ഇടതു മുന്നണിയുടെ തീരുമാനം.താൻ ഗവർണറായിരിക്കുന്ന കാലത്തോളം അത് നടക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആണയിട്ടു.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരവധി തവണ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കാനാണ് സി പി എം ശ്രമിച്ചത് .യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ രംഗം വിട്ടതോടെ ആശ്വാസത്തിലായ മുഖ്യമന്ത്രി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിക്ക് വരാൻ പോകുന്നത് ഉറക്കമില്ലാത്ത രാവുകളാണ്. യു ജി സി ചട്ടങ്ങൾ സർവകലാശാലകൾ നടപ്പിലാക്കും .പിണറായിയെ കണ്ടാൽ അവർ പേടിക്കില്ല. ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ പല ബി. ജെ പി നേതാക്കളുമായി പുതിയ ഗവർണർക്ക് അടുത്ത ബന്ധമുണ്ട്.
2002ൽ ഗോവ നിയമസഭാംഗമായി. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന.
ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു. ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു. ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ശൂന്യമാക്കിയതെല്ലാം ആർലെക്കർ നികത്തും. ഇത്തരം ഒരു പ്രതീക്ഷക്കാണ് ഇപ്പോൾ മങ്ങലേറ്റത്.
മുഖ്യമന്ത്രി ഭാര്യാസമേതം രാജ് ഭവനിലെത്തിയതും വാർത്തയായി മാറിയിരുന്നു. രാജ്ഭവനിൽ ഭാര്യക്കൊപ്പം കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രഭാതസവാരിക്ക് ക്ഷണിച്ചു. രാജ്ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആയിരുന്നു ഗവർണറുടെ ക്ഷണം. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവർണർ, രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ഏതായാലും ഇതെല്ലാം വെള്ളത്തിലായിരിക്കുകയാണ്.ഇനി കേക്ക് നയതന്ത്രം ഒരിക്കലുമുണ്ടാവില്ല. വരും ദിവസങ്ങളിൽ രാജ്ഭവനും കേരള സർക്കാരും തമ്മിലുള്ള ശീത സമരം മുറുകും.അതുകൊണ്ടാണ് ബിൽ രാഷ്ട്രപതിക്ക് കൈമാറിയത്.
സർവകലാശാലകളുടെ പിന്നാമ്പുറത്ത് പോലും ഇനി സി പി എമ്മുകാരെ ഗവർണർ കയറ്റില്ല. ആരിഫ് മുഹമ്മദ് ഖാൻ ഇതിനുള്ള ഉപദേശം ആർലേക്കർക്ക് നൽകി കഴിഞ്ഞു.
https://www.facebook.com/Malayalivartha