600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...

ഹമാസിന്റെ അവസാനത്തെ നേതാവിനെയും ഇസ്രായേല്‍ ആസൂത്രിതമായി വധിച്ചിരിക്കുന്നു. ഹമാസ് ഭീകരപ്രസ്ഥാനത്തിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ തന്ത്രപരമായ നീക്കത്തിലൂടെ വധിച്ചെന്നും ഇനി ഹമാസിന് നിലനില്‍പ്പില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 600 ദിവസത്തെ യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളായ അറുപതു പേരെ ഇതോടകം വധിച്ചുവെന്നും ഹമാസ് എന്ന ഭീകരപ്രസ്ഥാനം ഇനി ഉണ്ടാവില്ലെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്.
ഈ മാസം 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.
ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ അവസാനത്തെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വാര്‍. മുഹമ്മദ് സിന്‍വാറും യഹ്യാ സിന്‍വാറും കൊല്ലപ്പെട്ടതോടെ ഹമാസ് ഗാസയില്‍ നിലനില്‍പിനായി പതറുകയാണ്. ഏറെ വൈകാതെ പട്ടിണി മരണം ഗാസയില്‍ തുടങ്ങുന്നതോടെ ജനം ഹമാസിനെ തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയുധവും പണവുമില്ലാതെ വലയുന്ന ഹമാസിന് ഇനി പലസ്തീനികളെ സംരക്ഷിക്കാനുള്ള യാതൊരു ശേഷിമില്ലെന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ടായിരം പേര്‍ പട്ടിണിയെത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മരിക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക അറയ്ക്കുള്ളിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നത്. ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയമായിരുന്നു ഇത്. ഒട്ടേറെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ ഒളിത്താവളം കണ്ടെത്തുകയും ഡ്രോണ്‍ ആക്രമണത്തിലൂടെ ഇസ്രായേലി സൈന്യം ഈ സ്ഥലം തകര്‍ക്കുകയുമായിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ യഹ്യ സിന്‍വാറായിരുന്നു. ഇറാനില്‍ ഇസ്മായില്‍ ഹനിയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് ശേഷം ഹമാസിന്റെ നേതാവായി യഹ്യയെ തെരഞ്ഞെടുത്തിരുന്നു. യഹ്യ കൊല്ലപ്പെട്ടതിനുശേഷം മുഹമ്മദ് സിന്‍വാറിനെ ഹമാസ് ആ സ്ഥാനത്തേക്ക് ഉയര്‍ത്തുകയായിരുന്നു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ അടിയിലാണ് തീവ്രവാദികള്‍ ഈ ഭൂഗര്‍ഭനിലയം നിര്‍മിച്ചിരുന്നത്. ആശുപത്രിയുടെ അടിയില്‍നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്താനാവുക. ഇവിടം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്തു വിടുകയും ചെയ്തിരുന്നു.
ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഏറെയും ആശുപത്രികള്‍ക്കും മോസ്‌കുകള്‍ക്കും അടിയിലാണെന്ന് ഇസ്രായേല്‍ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ഇസ്രായേല്‍ പലപ്പോഴായി 40 ആശുപത്രികള്‍ ബോംബിംഗില്‍ തകര്‍ത്തിരുന്നു. 600 ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഇതോടകം അന്‍പത്തി അയ്യായിരം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് കാണാതായവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ എഴുപതിനായിരം കവിയും. കൊല്ലപ്പെട്ടവരില്‍ പതിനയ്യായിരിത്തിലേറെ പേര്‍ കുട്ടികളാണ്.
വീടുകളും കെട്ടിടങ്ങളും ഒന്നാകെ തകര്‍ക്കപ്പെട്ട ഗസ്സ ഭൂമിയിലെ ശ്മശാനമായി മാറിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം വേണ്ടിവരും. ഗാസയെ യു.എസിനു കൈമാറി പുനര്‍നിര്‍മാണം യു.എസ് നടപ്പാക്കുമെന്ന ട്രംപിന്റെ നിര്‍ദേശം അറബ് രാജ്യങ്ങള്‍ തള്ളിയിരുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് 5300 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗാസയില്‍ അഞ്ചു ലക്ഷത്തിലേറെ പുനരധിവസിപ്പിക്കുക ഏറെ ദുഷ്‌കരമാണ്.
ഭക്ഷണവും കുടിവെള്ളവും മരുന്നും ഗാസയിലില്ലാതായിരിക്കുന്നു. ഗാസയില്‍ നിന്ന് പലയിടങ്ങളിലേക്ക് അഭയാര്‍ഥികളായി ഓടിപ്പോയവരുടെ സാഹചര്യവും ഭയാനകമാണ്. ലോകത്തില്‍ ഇന്ന് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശമായി ഗാസ മാറിയിരിക്കുന്നു. ഇറാന്‍ ഉള്‍പ്പെടെ ഇസ്ലാമിക രാജ്യങ്ങള്‍ ഭക്ഷണം എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ ഇസ്രായേല്‍ തടഞ്ഞതോടെ പ്രതിസന്ധി അതിരൂക്ഷമായി മാറിയിരിക്കുന്നു.
https://www.facebook.com/Malayalivartha