മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു..സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..

മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു. മരുമകന് വേണ്ടി സി.പി.എമ്മിലെ യുവതുർക്കികളെ ഒതുക്കുന്നതിന്റെ ഭാഗമായാണ് സ്വരാജിന് പണി വച്ചത്. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയിൽ നായർ സമുദായംഗമായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിന്റെ അപകടം പിണറായിക്ക് അറിയാമെങ്കിലും സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആദ്യം പരീക്ഷണത്തിലൂടെയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ അങ്ങനെയൊരു ചതിക്ക് ഇനിയും പാർട്ടി നിന്നുകൊടുക്കരുതെന്ന പ്രവർത്തകരുടെ ആവശ്യത്തിന് ചെവിക്കൊടുത്തുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സ്വരാജിനെ കൊന്നത്.
എം.ബി. രാജേഷ്,കെ എൻ ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പാരകളുടെ ശ്രേണിയിലേക്ക് ഉയരാൻ സാധ്യതയുള്ള നേതാവായിരുന്നു സ്വരാജ്. അതാണ് മുളയിലെ നുള്ളിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സ്വരാജ് നിലമ്പൂർ പോത്തുകല്ല് സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്വരാജ് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനും സ്റ്റുഡന്റ്, യുവധാര മാഗസിനുകളുടെ എഡിറ്ററുമായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ലേഖന സമാഹാരങ്ങളും കവിതാസമാഹാരവും യാത്രാവിവരണവും പുസ്തകായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിലവിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്ററാണ്.2016-ൽ തൃപ്പൂണിത്തുറയിൽ നിന്ന് ആദ്യമായി മത്സരത്തിനിറങ്ങിയപ്പോൾ 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസിന്റെ കെ.ബാബുവിനെ പരാജയപ്പെടുത്തിയത്. 1991 മുതൽ 2011 വരെ 25 വർഷത്തോളം മണ്ഡലത്തെ പ്രതിനിനിധീകരിച്ചിരുന്ന കെ.ബാബുവിനെതിരേ അന്ന് സ്വരാജ് നേടിയ വിജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വൻ ആവേശവുമായി മാറി. ബാർകോഴയടക്കമുള്ള ആരോപണങ്ങൾ കത്തി നിന്നിരുന്ന തിരഞ്ഞെടുപ്പിൽ ജനവികാരം ബാബുവിനെതിരായപ്പോഴായിരുന്നു സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. പക്ഷേ, 2021 ൽ ബാബുവിനെതിരേ വീണ്ടും മത്സരിക്കാനെത്തിയെങ്കിലും 992 വോട്ടിന് സ്വരാജ് പരാജയപ്പെട്ടു. ബാബുവിന്റെ ഈ വിജയം പക്ഷേ, വലിയ വിവാദത്തിലും നിയമപോരാട്ടത്തിലുമായി.
നിയമസഭ തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.കെ ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂണിൽ സമർപ്പിച്ച ഹരജിയിൽ പക്ഷേ, വിധി സ്വരാജിനെതിരായി.
2006 ൽ ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിച്ച അവസാന നേതാവ്. എന്നാൽ ആര്യാടൻ മുഹമ്മദിനോട് 18070 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. ആര്യാടൻ മുഹമ്മദിന് 87522 വോട്ടും ശ്രീരാമകൃഷ്ണന് 69452 വോട്ടും ലഭിച്ചു. പിന്നീട് 2011 ൽ പൊന്നാനിയിൽ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാ സ്പീക്കറാവുകയും ചെയ്തു.പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുമുന്നണിക്കു നിലമ്പൂരില്‍ വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യമിടുന്ന വന്‍കുതിപ്പിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി.അന്‍വര്‍ സംഘടനയെ ഒറ്റുനല്‍കി യുഡിഎഫിനൊപ്പം നില്‍ക്കുന്നത് കേരളസമൂഹം കണ്ടതാണ്. യൂദാസിനെ പോലെ സംഘടനയെ ഒറ്റിയ അന്‍വറിന്റെ ദയനീയ അവസ്ഥയും സമൂഹം കണ്ടുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.നിലമ്പൂരിൽ കളി മാറുകയാണ്. എംഎൽഎ സ്ഥാനം രാജിവെയ്ക്കുമ്പോൾ നിലമ്പൂരിൽ രാഷ്ട്രീയം ഇത്രയ്ക്കങ്ങ് ചൂടുപിടിക്കുമെന്ന് പി.വി. അൻവർ ഒരിക്കലും വിചാരിച്ചു കാണില്ല. അൻവർ അബദ്ധത്തിൽ ചെയ്ത കടുംകൈ ആയിരുന്നു രാജി. ആ രാജി തീർത്ത പ്രതിസന്ധിയിൽ നിന്നും ഇനിയും പുറത്തുകടക്കാൻ അൻവറിനായിട്ടില്ല. പക്ഷേ, അൻവർ സ്വയം സൃഷ്ടിച്ച പ്രതിസന്ധി ഇപ്പോൾ രാഷ്ട്രീയ കേരളത്തിന് മുന്നിൽ വലിയൊരു പോർമുഖമാണ് തുറന്നിട്ടിരിക്കുന്നത്. നിലമ്പൂരിൽ നിന്നുയരുന്ന വെല്ലുവിളിയിൽ സിപിഎം ഒരവസരം കാണുന്നുണ്ട്. അതുകൊണ്ടാണ് തങ്ങളുടെ ആവനാഴിയിലുള്ള ഏറ്റവും മികച്ച ആയുധത്തെ - എം. സ്വരാജിനെ- സിപിഎം കളിത്തിലിറക്കുന്നത്.നിലപാടുകൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും വിവാദങ്ങൾക്കൊപ്പമാണ് എം സ്വരാജിന്റെ രാഷ്ട്രീയ സഞ്ചാരം. വിവാദങ്ങളിൽ കുലുങ്ങാറില്ല, നിലപാടുകളിൽ മയം വരുത്താറുമില്ല, മറിച്ച് താൻ പറഞ്ഞതെന്താണ് എന്ന് വിശദമാക്കി അതിൽ ഉറച്ചു നിൽക്കുന്നതാണ് എം സ്വരാജിന്റെ പൊതുശൈലി. അത് യുദ്ധത്തെ കുറിച്ചുള്ള നിലപാട് ആയിക്കൊള്ളട്ടെ, തെരഞ്ഞെടുപ്പിനെ കുറിച്ചുള്ളതാകട്ടെ, സ്വരാജിന് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാറുണ്ട്. ആ സ്വാതന്ത്ര്യം പാർട്ടി നിലപാടിന്റെ നാലുകെട്ടിന് പുറത്തുപോകാതെ നോക്കാനും ഈ യുവ നേതാവ് ശ്രദ്ധിക്കാറുണ്ട്.പക്ഷേ വാക് പ്രയോഗങ്ങൾ പലപ്പോഴും കൈവിട്ടുപോകുകയും വിവാദങ്ങളിൽ അവസാനിക്കുകയും ചെയ്തിട്ടുമുണ്ട്.നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന സ്വരാജ്, പ്രസംഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തിൽ ശ്രദ്ധേയനായത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നാട്ടുകാരൻ തന്നെയായ സ്വരാജ് മത്സരത്തിനറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറും.നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ രണ്ട് തവണ എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2016 ൽ കോൺഗ്രസിലെ മുതിർന്ന നേതാവ് കെ. ബാബുവിനെ തോൽപ്പിച്ച് എം എൽ എ ആയി. തൃപ്പൂണിത്തുറയിൽ 25 വർഷം തുടർച്ചയായി എം എൽ എആയിരുന്ന കെ ബാബുവിനെ മലർത്തിയടിച്ചാണ് സ്വരാജിന്റെ നിയമസഭാ പ്രവേശം. 2021ലെ തെരഞ്ഞെടുപ്പിൽ ബാബുവിനോട് തൃപ്പൂണിത്തുറയിൽ ആയിരത്തിലധികം വോട്ടുകൾക്ക് തോറ്റു .തനിക്ക് പറയാനുള്ളത് വ്യക്തമായും സുതാര്യമായും ആവശ്യമെങ്കിൽ പരിഹാസം കലർത്തിയും പറയാൻ മടിക്കാറില്ല. ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ കോടതി വിധി വന്നപ്പോഴും പഹൽഗാം ആക്രമണത്തെ തുടർന്ന് യുദ്ധ സമാന സാഹചര്യം രൂപപ്പെട്ടപ്പോഴും സ്വരാജിന്റെ നിലപാടുകൾ വിവാദത്തിൽ വീണു. താൻ പറഞ്ഞതിൽ നിന്ന് അണുവിട പിന്നാക്കം പോകാതെ അതിനെ വിമർശിക്കുന്നവർക്ക് വ്യക്തതയോടെ മറുപടി നൽകിയാണ് സ്വരാജ് മുന്നോട്ട് പോയത്.പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം, കാപ്പിറ്റൽ പണിഷ്മെന്റ് തുടങ്ങിയ പരാമർശങ്ങളുടെ പേരിലാണ് സ്വരാജ് വിവാദനായകനായത്. മാധ്യമ പ്രവർത്തകരെ പിതൃശൂന്യർ എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദന് "ക്യാപിറ്റൽ പണിഷ്മെന്റ്" നൽകണമെന്ന് സ്വരാജ് ആവശ്യപ്പെട്ടുവെന്നായിരന്നു മറ്റൊരു ആരോപണം. ആരോപണങ്ങളെയും വിവാദങ്ങളെയും ഭയപ്പെട്ട് ഒഴിഞ്ഞുമാറനൊന്നും സ്വരാജ് നിന്നില്ല.മികച്ച വാഗ്‌മിയായ ഈ യുവ നേതാവ് നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതുന്നു. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ’’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സരിതയാണ് ഭാര്യ.അൻവർ ഉയർത്തിയിരിക്കുന്ന കലാപം കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉലയ്ക്കുമെന്ന കണക്കുകൂട്ടലിലായിരിക്കണം സ്വരാജിനെ കളത്തിലിറക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. അൻവറും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ എവിടംവരെ പോകുമെന്നായിരുന്നു സിപിഎം നോക്കിയിരുന്നത്. അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയിരുന്നെങ്കിൽ സിപിഎം സ്വരാജിലേക്ക് ചിലപ്പോൾ എത്തുമായിരുന്നില്ല. പക്ഷേ, അൻവർ രണ്ടും കൽപിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന സൂചനകൾ സിപിഎമ്മിന് ഉൾക്കാഴ്ചയും ഊർജ്ജവുമായി. അൻവറിന്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ നിലമ്പൂരിൽ നേരിടുക എളുപ്പമെല്ലെന്ന് സിപിഎമ്മിനറിയാം. അങ്ങിനെയാണ് തൃക്കാക്കരയിൽ ഉമ തോമസിനെതിരെ കളത്തിലിറക്കിയ ഡോ. ജോയെപ്പോലാെരാളെ കണ്ടൈത്താൻ തുടക്കത്തിൽ സിപിഎം നോക്കിയത്.പക്ഷേ, അൻവർ കലാപം കടുപ്പിക്കുകയാണെന്ന് കണ്ടപ്പോൾ സിപിഎമ്മിലെ ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു. എങ്കിൽപിന്നെ എന്തുകൊണ്ട് സ്വരാജ് തന്നെയായിക്കൂടാ എന്ന ചിന്തയായി. സ്വരാജാണെങ്കിൽ നിലമ്പൂരിന്റെ സ്വന്തം പുത്രനാണ്. സ്വരാജിനെ ഇറക്കൂ എന്ന് വെല്ലുവിളിച്ച രാഹുൽ മാങ്കൂട്ടത്തിനെപ്പോലുള്ള കോൺഗ്രസിലെ ആവേശജീവികളെ മുഖത്തോട് മുഖം നിന്നാണ് സിപിഎം ഇപ്പോൾ വെല്ലുവിളിക്കുന്നത്.നിലമ്പൂർ ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റാണ്. അൻവർ ഒപ്പമില്ലാത്തതുകൊണ്ട് ഉപതിരഞ്ഞെടുപ്പിൽ തോറ്റാലും സിപിഎമ്മിന് വേണമെങ്കിൽ പറഞ്ഞു നിൽക്കാൻ കഴിയുമായിരുന്നു. പക്ഷേ, ഇതിപ്പോൾ അൻവർ കോൺഗ്രസിനും യുഡിഎഫിനുമെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയിൽ നിലമ്പൂർ കൈവിട്ടുപോയാൽ സിപിഎമ്മിന് അതൊരു രാഷ്ട്രീയ തിരിച്ചടിയാവും. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഎം ഉയർത്തിയ മറുവാദം അതൊക്കെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ആണെന്നായിരുന്നു. ചേലക്കരയിൽ രമ്യ ഹരിദാസിനെ യു.ആർ. പ്രദീപ് പരാജയപ്പെടുത്തിയപ്പോൾ സിപിഎമ്മിന് വലിയൊരു പിടിവള്ളി കയ്യിൽ കിട്ടുകയും ചെയ്തു.പിണറായി സർക്കാരിനെതിരെ അതിശക്തമായ ജനരോഷം അടിത്തട്ടിലുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദമാണ് ചേലക്കരയിലെ വിജയത്തിലൂടെ സിപിഎം നേരിട്ടത്. ജനകീയനായ ഒരു സ്ഥാനാർത്ഥിയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന പാർട്ടി സംഘടനാ സംവിധാനവുമുണ്ടെങ്കിൽ സിറ്റിങ് സീറ്റ് തങ്ങൾ നിലനിർത്തും എന്നാണ് സിപിഎം തെളിയിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മൂന്നാംവട്ടവും ഭരണം നിലനിർത്തും എന്ന അവകാശവാദത്തിനുള്ള ഇന്ധനമാണ് ചേലക്കര സിപിഎമ്മിന് നൽകിയത്. എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക എന്നതായിരിക്കും സിപിഎമ്മിന്റെ ലക്ഷ്യം. സ്വരാജിനെപ്പോലൊരാളെ രംഗത്തിറക്കിയിട്ടും നിലമ്പൂർ കൈവിട്ടുപോയാൽ പറയാൻ സിപിഎമ്മിന് മറുപടിയുണ്ടാവില്ല. അത്യധികം കടുത്തൊരു പോരാട്ടത്തിനാണ് നിലമ്പൂരിൽ അരങ്ങൊരുങ്ങുന്നത്. അൻവറിനെ അനുനയിപ്പിക്കാനും കൂടെ നിർത്താനുമായിരിക്കും കോൺഗ്രസ് ആദ്യം ശ്രമിക്കുക. ആവേശവും രോഷവും വകതിരിവില്ലായ്മയും കൂടപ്പിറപ്പായ അൻവറിനെ യുഡിഎഫ് കൂടാരത്തിലേക്ക് കൊണ്ടുവരിക എളുപ്പമല്ല. പക്ഷേ, അൻവർ എന്ന തീക്കൊള്ളിക്കൊണ്ട് തല ചൊറിയുകയല്ലാതെ യുഡിഎഫിന് മുന്നിൽ മറ്റധികം വഴികളില്ല. അൻവറിനെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തെ പിന്നാമ്പുറത്തിറക്കുകയായിരിക്കും കോൺഗ്രസ് ആദ്യം ചെയ്യുക. സിപിഎമ്മിന്റെ നീക്കം അൻവറിന് മുന്നിൽ അതിജീവനത്തിന്റെ വഴിയാണ് തുറന്നിട്ടിരിക്കുന്നത്. ഈ അവസരം വിജയകരമായി വിനിയോഗിക്കാനായാൽ അൻവറിന് ഇനിയും രാഷ്ട്രീയ സാദ്ധ്യതകളുണ്ട്. നിലമ്പൂരിൽ ഏത് മുന്നണിയാണ് വിജയിക്കുന്നതെന്നതിലാണ് അൻവറിന്റെ ഭാവിയും അടങ്ങിയിരിക്കുന്നത്. വോട്ടർമാർ ആഗ്രഹിച്ചതല്ല നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എന്ന് പ്രതികരിച്ച ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇനിയിപ്പോൾ ആ നിലപാട് പുനഃപരിശോധിക്കേണ്ടി വരും. സിപിഎമ്മിന്റെ നീക്കം തൽക്കാലത്തേക്കെങ്കിലും ഗുണകരമാവുന്നത് അൻവറിന് തന്നെയാണ്. യുഡിഎഫും കയ്യൊഴിഞ്ഞതോടെ രാഷ്ട്രീയ അനാഥത്വത്തിന്റെ പെരുവഴിയിലിയിരുന്നു അൻവർ. സ്വയം കൈക്കോടാലിയാവുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുകയുമായിരുന്നു അൻവർ. പക്ഷേ, സ്വരാജിനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഎം നീക്കം വി ഡി സതീശനെ ശരിക്കും വെട്ടിലാക്കും.
കെ സുധാകരന് പകരം കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫിനും നിലമ്പൂർ കനത്ത വെല്ലുവിളിയാണ്. ഈ കടമ്പ കടക്കാനായില്ലെങ്കിൽ സണ്ണിയുടെ മുന്നോട്ടുള്ള യാത്ര ശരിക്കും കടുക്കും. നിലമ്പൂരിൽ കോൺഗ്രസിന്റെ പതാക ഉയർന്നു പാറണമെങ്കിൽ അൻവറുമായുള്ള അനുരഞ്ജനം അനിവാര്യമാണെന്ന തിരിച്ചറിവുമായാണ് വി.ഡി. സതീശനും കൂട്ടരും ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്. ആത്യന്തികമായി നിലമ്പൂരിലെ പോരാട്ടം പിണറായി വിജയനും വി.ഡി. സതീശനും തമ്മിലായിരിക്കുമെന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. എന്തായാലും വിരസമായൊരു പോരാട്ടമായി കലാശിക്കുമായിരുന്ന ഒരു ഉപതിരഞ്ഞെടുപ്പിനെയാണ് സിപിഎം ഒരൊറ്റ നീക്കത്തിലൂടെ അത്യധികം ഉദ്വേഗജനകമാക്കി മാറ്റിയിരിക്കുന്നത്. സ്വരാജ് തോറ്റാൽ ഒരു ശല്യം പിണറായിക്ക് ഇല്ലാതാക്കാം. ജയിച്ചാൽ എം എൽ എയായി അവസാനിപ്പിക്കാം. കെ.കെ, ഷൈലജയോട് കാണിച്ച വടകര മോഡൽ കൊലപാതകം തന്നെയാണ് സ്വരാജിന്റെ കാര്യത്തിലും നടക്കുക. ആര്യാടൻ ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ മകനാണ്. നിലമ്പൂരിന്റെ ഹൃദയമിടിപ്പാണ് ആര്യാടൻ മുഹമ്മദ്. അതിനോട് എതിരിടാൻ തത്കാലം സ്വരാജിന് കഴിയില്ലെന്ന് സി പി എം നേതാക്കൾ വിശ്വാസിക്കുന്നു. നിലമ്പൂരിൽ തോറ്റാൽ 2026 ൽസീറ്റ് കിട്ടാനും ബുദ്ധിമുട്ടും.സി പി എമ്മിൽ പ്രതീക്ഷയുള്ള യുവനേതാക്കളെയെല്ലാം ഇല്ലാതാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ ഭാഗമാണ് സ്വരാജിന് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha