സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...

കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി മരിച്ച സംഭവത്തിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാകാം ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിനു കാരണമെന്ന് ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ലിഫ്റ്റ് കമ്പനി അധികൃതരും പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പവിത്ര ഗോൾഡ് ജ്വല്ലറി മാനേജിങ് പാർട്നർ അമ്പലക്കവല വി.ടി പടി പുളിക്കൽ സണ്ണി ഫ്രാൻസിസ് (65) ലിഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിലാണു കണ്ടെത്തൽ.
നാലുനില കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിൽ സണ്ണി താഴേക്കു വരുന്നതിനിടെ ലിഫ്റ്റ് രണ്ടാം നിലയ്ക്കും താഴത്തെ നിലയ്ക്കും ഇടയിൽ നിന്നുപോയി. ലിഫ്റ്റ് കമ്പനിയിലെ ടെക്നിഷ്യൻ ലിഫ്റ്റ് സംബന്ധിച്ച് പരിശീലനം ലഭിച്ചിട്ടുള്ള ജ്വല്ലറിയിലെ ജീവനക്കാരനെ വിഡിയോ കോളിൽ വിളിച്ച് പ്രവർത്തിപ്പിക്കേണ്ട രീതി പറഞ്ഞു കൊടുത്തു. ലിഫ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ഏറ്റവും മുകൾനിലയിലെ ലിഫ്റ്റിന്റെ വാതിലിനോടു ചേർന്നുള്ള കൺട്രോൾ യൂണിറ്റിലെ സ്വിച്ച് സാവധാനം പ്രവർത്തിപ്പിച്ച്, അടുത്ത നിലയിലെത്തിച്ചു വാതിൽ തുറക്കണമെന്നുമായിരുന്നു നിർദേശം.
പല തവണയായി അമർത്തേണ്ടതിനു പകരം, ഒറ്റത്തവണ സ്വിച്ച് അമർത്തിപ്പിടിച്ചത് ലിഫ്റ്റ് അമിത വേഗത്തിൽ സഞ്ചരിക്കാൻ കാരണമായെന്നാണു കണ്ടെത്തൽ. ഉപകരണങ്ങൾ പരിശോധിച്ച ശേഷമേ യഥാർഥ കാരണം കണ്ടെത്താനാകുകയുള്ളൂവെന്ന് ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എൻ.സജിത്‌കുമാർ പറഞ്ഞു. ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ കെ.പി.വിജയകുമാർ, ദീപ്‌റാൻ ജോസ്, അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ രോഹിത് രാജ്, അമേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
പലവിധ ബിസിനസുകൾ ചെയ്തശേഷം ഒടുവിൽ 22 പാർട്നർമാരുമായി ആരംഭിച്ച പവിത്ര ഗോൾഡ് എന്ന ജ്വല്ലറിയെ പ്രമുഖ സ്ഥാപനമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണു ലിഫ്റ്റ് അപകടത്തിൽ മരിച്ച മാനേജിങ് പാർട്നർ സണ്ണി ഫ്രാൻസിസ്. മേരികുളം പുളിക്കൽ പരേതരായ ചാക്കോ ഫ്രാൻസിസ്-അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമനായ സണ്ണി 1978ൽ നെടുങ്കണ്ടത്ത് തോക്കും വെടിമരുന്നും വിൽക്കുന്ന സ്ഥാപനമാണ് ആദ്യം ആരംഭിച്ചത്. വൈകാതെ ഹാർഡ്‌വെയർ ബിസിനസിലേക്കു കളംമാറി. ഈ സ്ഥാപനം സഹോദരനെ ഏൽപിച്ച് 1992ൽ കട്ടപ്പനയിൽ കാപ്പിയുടെ കയറ്റുമതിയടക്കം ആരംഭിച്ചു.
1998ൽ കൂർഗിലെ 2 വലിയ മില്ലുകൾ പാട്ടത്തിനെടുത്ത് അവിടേക്കു പോയി. നാലു വർഷത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയാണു പവിത്ര ജ്വല്ലറി തുടങ്ങിയത്. 22 പാർട്നർമാരിൽ ഒരാളായിട്ടാണ് ആരംഭം. ജ്വല്ലറിക്കു പിന്നാലെ ഫിനാൻസ് സ്ഥാപനവും ആരംഭിച്ചു. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ കമ്പത്തും ജ്വല്ലറി തുടങ്ങി. കാർഡമം വെയർഹൗസ് ആരംഭിക്കാനുള്ള ആലോചനയിലായിരുന്നു സണ്ണി. പുതിയ വീടു വയ്ക്കാനായി ടൗണിൽ സ്ഥലം വാങ്ങിയിരുന്നെങ്കിലും ആ സ്വപ്‌നം നിറവേറ്റാനാകാതെയാണ് യാത്രയായത്.
ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു അപകടം. കട്ടപ്പനയിലെ കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്. കറണ്ട് പോയതിനെ തുടര്‍ന്ന് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിൽ കുടുങ്ങിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ എത്തിയ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനില്‍ക്കുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. അപകടം അറിഞ്ഞെത്തിയ ജീവനക്കാർക്ക് ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകൾനിലയിലേക്കുപോയി ഇടിക്കുകയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുൾപ്പെടെ മാരകമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. സണ്ണി കയറിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഓഫാകുകയും പിന്നീട് നിയന്ത്രണമില്ലാതെ കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നുവെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന വിവരം. പിന്നീട് ലിഫ്റ്റ് തുറക്കാൻ കടയിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന അഗ്‌നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളിൽപ്പെട്ടിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു.
തലയിൽ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റിൽ രക്തം തളംകെട്ടിനിന്നിരുന്നു. അതേസമയം വൈദ്യുതി മുടങ്ങിയപ്പോൾ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട സണ്ണി സ്വർണക്കടയിലെ ജീവനക്കാരെ ഫോണിൽ വിളിക്കുകയും അവർ ലിഫ്റ്റ് ടെക്നീഷ്യനെ ബന്ധപ്പെട്ട് തകരാർ പരിഹരിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് പോയതാണെന്നും പോലീസിന് മൊഴി ലഭിക്കുകയായിരുന്നു. വാർഷിക പരിശോധനയുടെ ഭാഗമായി അഗ്‌നിരക്ഷാസേനയുടെ കട്ടപ്പന യൂണിറ്റ് അധികൃതർ പവിത്ര ഗോൾഡിലും സമീപത്തെ സ്ഥാപനങ്ങളിലും ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് അപകടം. തുടർന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ തിരികെയെത്തുകയായിരുന്നു. കട്ടപ്പന പവിത്ര ഗോൾഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാർട്ണർ ആണ്.
അസ്വഭാവിക സാഹചര്യത്തിലാണ് പവിത്രം ഗോള്‍ഡ് ജുവല്ലറിയുടെ മാനേജിംഗ് പാര്‍ട്ട്‌നര്‍ മരിച്ചത് എന്നതിനാലാണ് പോലീസ് ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തിയത്. ലിഫ്റ്റിന്റെ സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ഓരോ കമ്പനികളുടെയും ലിഫ്റ്റിന് തനതായ പ്രവര്‍ത്തന സംവിധാനം ഉണ്ട്. ഓരോ നിലയിലേക്കും തിരിച്ചുമുള്ള വേഗം ഉള്‍പ്പെടെ കണ്‍ട്രോള്‍ യൂണിറ്റില്‍ പ്രോഗ്രാം ചെയ്തിരിക്കും. വൈദ്യുതി പോയാല്‍ തൊട്ടടുത്ത നിലയിലേക്കു ലിഫ്റ്റ് എത്തി നിന്ന്, വാതില്‍ തനിയെ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റിലേക്കുള്ള സിഗ്‌നലില്‍ വ്യതിയാനം സംഭവിച്ചതാകാം ലിഫ്റ്റ് അതിവേഗം മുകളിലേക്കു പോകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha