ദിവസങ്ങളായി നിർത്തിയിരുന്ന കാറിനുള്ളിൽ അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം; ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ച് മരണം...

കാറിനുള്ളിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കൊടൈക്കനാലിലാണ് സംഭവം. സേലത്ത് പോസ്റ്റ് ഗ്രാജുവേറ്റ് എംഡി ചെയ്യുകയായിരുന്ന ഡോ.ജോഷ്വ സാംരാജ് ആണ് മരിച്ചത്. കൊടൈക്കനാലിനടുത്ത് പൂംമ്പാറയിൽ മൂന്നു ദിവസമായി നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോ. ജോഷ്വ മധുരയിലെ ഒരാശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും വിവരമുണ്ട്. മൂന്ന് ദിവസമായി അപരിചിതമായ വാഹനം പ്രദേശത്ത് കിടക്കുന്നതു കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പിലുള്ളത്. എന്നാൽ മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രണയ ബന്ധം തകർന്നതിനെത്തുടർന്ന് കടുത്ത നിരാശയിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറയുന്നു.ഡോക്‌ടർക്ക് കടബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇതാണോ ജീവനൊടുക്കാൻ കാരണമെന്ന് സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഓൺലൈൻ ഗെയിമിലൂടെയാണ് പണം നഷ്ടപ്പെട്ടതെന്ന ചില പ്രചാരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കാറിനുള്ളിലിരുന്ന് ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റുമോർട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha