കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-
എന്നത്തേയും പോലെ ഇപ്പോഴും ഈ കുടുംബത്തിനൊപ്പമാണ്. അത് ഈ കുടുംബത്തെ, ഈ കുട്ടികളെ വ്യക്തമായിട്ട് മനസ്സിലായിട്ടുള്ളത് കൊണ്ടാണ്. പതിവ് പോലെ ഇവരെ കുറിച്ച് വാർത്ത വന്നയുടനെ കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ പിന്തുണയുമായി ഒരുപാട് ആളുകൾ വന്നിട്ടുമുണ്ട്.
കഷ്ടപ്പെട്ട് ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നവർക്ക് അറിയാം ഈ വിഷയത്തിൽ അദ്ദേഹവും മകളും പറയുന്നതാണ് വാസ്തവം എന്ന്. ജീവനക്കാരെ നൂറ് ശതമാനവും വിശ്വസിച്ചു ഒടുക്കം പണി വാങ്ങി ജീവിതം വെറുത്തുപ്പോയവരിൽ കോടീശ്വരന്മാരുണ്ട്, സാധാരണക്കാരുമുണ്ട്. അങ്ങനെ സ്വന്തം ജീവനക്കാർ കൊടുത്ത പണിയിൽ വീടും കടയും ഒക്കെ ജപ്തിഭീഷണിയിൽ നിന്ന അഷ്‌കർ തന്റെ രണ്ടര കോടിയുടെ വീട് നറുക്കെടുപ്പിൽ വച്ചതൊക്കെ നമ്മൾ കണ്ടതും കേട്ടതുമാണ്.
പ്രതിസന്ധി ഘട്ടത്തിൽ നിന്ന അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ വിശ്വസ്ഥർ ആയ സ്റ്റാഫ് അദ്ദേഹം കടക്കെണിയിൽ പെട്ട് ജയിലിൽ ആയപ്പോൾ കാണിച്ച നെറികേട് പലർക്കും അറിയാവുന്നതാണ്. ഈ ലോകം എന്നും അങ്ങനെയാണ്. വിശ്വസ്തർ ആണെന്ന് നമ്മൾ ധരിക്കുന്നവർ തന്നെ പിന്നിൽ നിന്നും കുത്തും. കൃഷ്ണകുമാർ ചേട്ടന്റെ മകളുടെ സ്ഥാപനത്തിൽ സംഭവിച്ചതും ഇങ്ങനെ ഒരു നെറികെട്ട കാര്യം തന്നെയാണ്. QR കോഡിൽ കൃത്രിമം കാണിച്ചു സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ 69 ലക്ഷത്തിന്റെ തട്ടിപ്പ് കളി.
ഓ ബൈ ഓസി എന്ന ജുവലറി ഷോപ്പ് നടത്തുന്ന ദിയ ഗർഭിണി ആയ ശേഷം കൃത്യമായി കടയിൽ പോയിരുന്നില്ല. പകരം ഫോൺ കോളിലൂടെയും മറ്റും കാര്യങ്ങൾ നോക്കി നടത്തി. അത് ആ സ്ഥാപനത്തിലെ ജീവനക്കാരോട് അവർ കാണിച്ച വിശ്വാസം. ചതിക്കില്ല, പറ്റിക്കില്ല എന്ന് കരുതിയിടത്ത് നിന്ന് തന്നെ പിന്നിൽ കുത്ത്. ദിയയുടെ ഭർത്താവ് അശ്വിനും ഐ ടി ഫീൽഡിലെ ജോലി തിരക്കുകളിൽ ആയതിനാൽ കൃത്യമായി ഷോപ്പിലെ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ല. അവിടെയാണ് OR കോഡ് വച്ച് തട്ടിപ്പ് തുടങ്ങുന്നത്.
അവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ കടയിൽ വരുന്നവരോട് ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യുആർ കോഡ് കാണിക്കും.പണം വാങ്ങും. ഇതിങ്ങനെ തുടർന്നു. ഒടുക്കം സംശയം തോന്നി സ്റ്റോക്ക് ചെക്കിങ് നടത്തി CCTV ഒക്കെ പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി. ഇതെല്ലാം ഷോപ്പിലെ സിസിടിവി ക്യാമറയിൽ നിന്ന് എടുത്ത് പൊലീസിന് നൽകിയിട്ടുണ്ട് അവർ.
തട്ടിപ്പ് അറിഞ്ഞ ഉടൻ തന്നെ ദിയ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് വലിയ ക്യാപ്ഷൻ ഇട്ട് വാർത്തയാക്കാൻ മാധ്യമങ്ങൾ മിനക്കെട്ടില്ല. അത് കൊണ്ട് ആരും അറിഞ്ഞുമില്ല. ഇപ്പോൾ ആ ജീവനക്കാർ കൊടുത്ത കൗണ്ടർ കേസിലാണ് ഈ കുടുംബത്തിനെതിരെ കേസ് വന്നത്. അത് നല്ല പൊലിപ്പിക്കുന്ന രീതിയിൽ തലക്കെട്ട് ഒക്കെ ഇട്ട് വാർത്ത ആക്കിയപ്പോൾ കൃഷ്ണകുമാറും മക്കളും കിഡ്നാപ്പർമാർ ആയി. വാദി പ്രതിയാകുന്ന മാജിക്.
നോക്കണേ മണിപ്പുലേഷനുകളിൽ നിന്ന് എത്രയോ അകലെയാണ് സത്യം എന്ന്. അന്നം തരുന്ന സ്ഥാപനത്തിൽ കയ്യിട്ടുവാരുന്ന ജീവനക്കാരുടെ പേര് വിവരങ്ങളോ ഫോട്ടോകളോ ഇല്ലാതെ ആ കുടുംബം ആരെയോ തട്ടിക്കൊണ്ടു പോയി എന്ന രീതിയിൽ അവരുടെ ചിത്രങ്ങൾ വച്ച് വാർത്തകൾ എങ്ങും ഉണ്ട്.
അതിന്റെ കീഴിൽ ഉള്ള കമന്റുകളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്. മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്. ഭീകരമായ രീതിയിൽ ബോഡി ഷെയ്മിങ് നടക്കുന്നുണ്ട്. നൂറ് ശതമാനം ലിറ്ററസി, നൂറ്റൊന്ന് ശതമാനം പ്രബുദ്ധത എന്നൊക്കെ പറയുമ്പോൾ അന്യന്റെ കട്ടിലിന് കീഴേ പായ വിരിച്ച് കിടന്ന് ഒളിഞ്ഞു നോക്കണമല്ലോ, നടക്കട്ടെ !!നോക്കൂ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണയ്ക്കാം, വിമർശിക്കാം. അത് ജനാധിപത്യം. എന്നാൽ ഒരു വിഷയം വരുമ്പോൾ അതിലെ നെല്ലും പതിരും തിരയാതെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം, മതം, ജാതി ഒക്കെ നോക്കി പ്രഖ്യാപിത ശത്രു ആക്കുന്ന രീതി ഫാസിസം. സത്യം വിജയിക്കട്ടെ. ഈ കുടുംബത്തിന് നീതി ലഭിക്കട്ടെ. എന്നും എപ്പോഴും നിങ്ങളെ അറിയുന്നവർ കൂടെയുണ്ടാവും .
https://www.facebook.com/Malayalivartha