ലോട്ടറി വിൽപ്പനക്കാരിയായ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിന് അരികിൽ അയൽവാസികൾ കണ്ട കാഴ്ച

കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്.
പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ തന്നെ മകനുമുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha