തലസ്ഥാനത്ത് ഉപതെരഞ്ഞടുപ്പ് രാജീവ് സജീവമാകുന്നു തരൂരിന് കോൺഗ്രസ് കെണി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടർച്ചയായി പ്രകീർത്തിച്ച് പാർട്ടിയെ വെട്ടിലാക്കിയ പ്രവർത്തകസമിതി അംഗം ശശി തരൂരിന് പുറത്തേക്കുള്ള വഴി കാണിക്കുകയാണ് കോൺഗ്രസ്. പ്രവർത്തകസമിതി അംഗമായ തരൂരിന് ഏത് വഴിയും സ്വീകരിക്കാമെന്ന സന്ദേശമാണ്, തരൂരിന്റെ മോദിസ്തുതി സംബന്ധിച്ച ചോദ്യങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയത്. തരൂരിന്റെ എഴുത്തുകളിലും പ്രസ്താവനകളിലും പ്രതികരിച്ചും വിശദീകരണം ചോദിച്ചും തരൂരിന് കൂടുതൽ ഇടം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടി.
തരൂരിനെ ശ്രദ്ധിക്കാൻ സമയമില്ലെന്നും പാർട്ടിക്ക് രാജ്യവുമായി ബന്ധപ്പെട്ട വലിയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ് ശശി തരൂർ എന്ന വ്യാഖ്യാനമാണിത്. 34 വർക്കിങ് പ്രസിഡന്റുമാരിലും മുപ്പതോളം സ്ഥിരം ക്ഷണിതാക്കളിലും അത്രതന്നെ പ്രത്യേക ക്ഷണിതാക്കളിലും ഒരാൾമാത്രമാണ് തരൂരെന്ന് പറഞ്ഞ ഖാർഗെ, ഓരോരുത്തർ എഴുതുന്നത് നോക്കി ബുദ്ധി കേടാക്കാനില്ലെന്നുംകൂടി പറഞ്ഞുവെച്ചു.
തരൂരിന്റെ നിലപാടുകൾ ബിജെപിക്കും മോദിക്കും ഗുണംചെയ്യുന്ന രീതിയിലായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കേരളത്തിലും പാർട്ടിയെ നിർണായക സന്ദർഭങ്ങളിൽ തരൂർ പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുദിവസം, പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് തരൂർ പാർട്ടിയെ വെട്ടിലാക്കി.
മോദിഭരണകൂടത്തിന് എതിരേ പ്രമേയം പാസാക്കാൻ അഹമ്മദാബാദിൽ പ്രവർത്തകസമിതി യോഗം വിളിക്കാനിരിക്കെയായിരുന്നു മോദിയെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം പുറത്തുവന്നത്. ഓപ്പറേഷൻ സിന്ദൂറിനുശേഷവും മോദിയെ പുകഴ്ത്തി പ്രസ്താവനകൾ നടത്തി. പിന്നാലെ, വിദേശത്തേക്കുള്ള നയതന്ത്രസംഘത്തിൽ ഉൾപ്പെടുത്തിയകാര്യം പാർട്ടിയെ അറിയിച്ചതുമില്ല.
നയതന്ത്രദൗത്യം കഴിഞ്ഞ് വന്നശേഷവും പാർട്ടിനിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ തുടർന്നുവെന്നാണ് പാർട്ടിനേതാക്കളുടെ അഭിപ്രായം. ‘ദ ഹിന്ദു’വിൽ സർക്കാരിന്റെ വിദേശനയത്തെ സോണിയാ ഗാന്ധി വിമർശിച്ച് ലേഖനമെഴുതിയതിന് പിന്നാലെ, അതേ നയത്തെ പ്രശംസിച്ച് തരൂർ രംഗത്ത് വന്നു. പാർട്ടിയുടെ ഉന്നതപദവിയിലിരുന്ന് ബിജെപിക്ക് കൃത്യമായ രാഷ്ട്രീയ ആയുധമാണ് തരൂർ നൽകുന്നതെന്നും ഇത് എന്തെങ്കിലും പദവിയോ ലക്ഷ്യമോ മുന്നിൽക്കണ്ടുള്ള കളിയാണെന്നുമാണ് കോൺഗ്രസ് വിലയിരുത്തുന്നത്. അച്ചടക്കനടപടിയെടുത്ത് തരൂരിന് കൂടുതൽ പ്രസക്തി നൽകുന്നില്ലെന്നാണ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തിലും തെളിയുന്നത്. അങ്ങനെയെങ്കിൽ, താനും പുറത്തേക്കെന്ന സൂചനയാണ് തരൂർ ‘എക്‌സി’ൽ നൽകിയ പരോക്ഷ മറുപടിയിലുള്ളത്.
പ്രവർത്തകസമിതി അംഗമായ തരൂർ, മോദിയെ നിരന്തരം ലേഖനത്തിലൂടെയും മറ്റും സ്തുതിക്കുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘‘എനിക്ക് ഇംഗ്ലീഷ് നന്നായി വായിക്കാൻ അറിയില്ല. അദ്ദേഹത്തിന്റെ (തരൂരിന്റെ) ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കിയത്,’’ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ലേഖനത്തിൽ തരൂർ മോദിയെ പുകഴ്ത്തിയതിനെക്കുറിച്ച് ഖാർഗെ പറഞ്ഞു. ‘‘പ്രതിപക്ഷം, പോരാടുന്ന സൈന്യത്തോടൊപ്പമാണ്. രാജ്യം വലുതാണെന്നും സർക്കാരിനൊപ്പമാണെന്നും ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് ആദ്യം രാജ്യം, പിന്നെ പാർട്ടിയാണ്,’’ ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ പത്രസമ്മേളനത്തിന് പിന്നാലെ പരോക്ഷ മറുപടിയുമായി വിദേശ സന്ദർശനത്തിനിടയിൽ തരൂരും രംഗത്തെത്തി. ‘‘പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’’ എന്ന അടിക്കുറിപ്പോടെ, ഒരു കൊമ്പിലിരിക്കുന്ന കുഞ്ഞുപക്ഷിയുടെ ചിത്രം തരൂർ ‘എക്‌സി’ൽ പോസ്റ്റ്ചെയ്തു.
തിങ്കളാഴ്ച ‘ദ ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, മോദിയുടെ ഊർജം, അത്യുത്സാഹം, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തിൽ ഇന്ത്യയുടെ ‘പ്രധാന ആസ്തി’ ആയി തുടരുന്നുവെന്നും കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ടെന്നും, പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് തരൂർ പറഞ്ഞിരുന്നു. ഇതിലാണ് മാധ്യമങ്ങൾ ഖാർഗെയുടെ പ്രതികരണം ആരാഞ്ഞത്.
തരൂർ മോദിയെ പ്രകീർത്തിക്കുന്നകാര്യത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായുള്ള കാര്യങ്ങളിൽ കോൺഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ട്. വ്യത്യസ്തമായ അഭിപ്രായം ഉള്ളവരുണ്ടെങ്കിൽ, അവർക്ക് അതിന് സ്വാതന്ത്ര്യമുണ്ടാവും. അവരവരർ പറയുന്നത് എന്താണെന്ന് അവരവർ ചിന്തിക്കേണ്ടതാണ്.
എന്റെ പാർട്ടി കോൺഗ്രസാണ്. എന്നെ ജയിപ്പിക്കാൻ ആലപ്പുഴയിലെ പാവപ്പെട്ട പ്രവർത്തകരാണ് കഠിനാധ്വാനംചെയ്തത്. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചത് അദ്ദേഹത്തോടുതന്നെ ചോദിക്കണം, കെ.സി. പറഞ്ഞു. മോദിയെ സ്തുതിക്കുന്നതിന്റെ ഫലമാണ് തരൂരിന് ലഭിക്കുന്നത്. തരൂരിന് കേന്ദ്രമന്ത്രി സ്ഥാനം വേണമെങ്കിലും നൽകും. അതിന് രാജ്യസഭയിൽ ഒരു സീറ്റ് നൽകാൻ മോദിക്കറിയാം. അതിന് രണ്ടു നേട്ടങ്ങളുണ്ടെന്ന് മോദി കരുതുന്നു. ഒന്ന് തരൂരിനെ കൈയിൽ കിട്ടും. മറ്റൊന്ന് തരൂരിന്റെ സഹായത്തോടെ രാജീവ് ചന്ദ്രശേറിനെ ജയിപ്പിക്കാം. അങ്ങനെ തൃശൂരിന് പുറമേ തിരുവനന്തപുരവും ബി ജെ പിക്ക് സ്വന്തമാക്കാം. തിരുവനന്തപുരത്ത് ബി ജെ പിക്ക് അടിത്തറയുണ്ട്. തിരുവനന്തപുരത്തെ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. നേമം ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകൾ അടുത്ത തെരഞ്ഞടുപ്പിൽ ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. ഒരു മുന്നൊരുക്കവും കൂടാതെയാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ഇലക്ഷനിൽ തലസ്ഥാനത്തെത്തിയത്. തികച്ചും പ്രൊഫഷണലായ ഒരു ടീമിന്റെ സഹായത്തോടെയാണ് രാജീവ് രംഗം പിടിച്ചെടുത്തത്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ രാജീവാണ് ലീഡ് ചെയ്തത്. തീരപ്രദേശങ്ങൾ എണ്ണിയപ്പോൾ മാത്രമാണ് തരൂർ മുന്നിലെത്തിയത്. ഇനി തലസ്ഥാനത്ത് മത്സരിക്കാൻ തരൂരിന് താൽപ്പര്യമില്ല. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് തരൂരിന് താൽപ്പര്യം. അതിനാണ് അദ്ദേഹം രാജ്യ സഭയിൽ പോകാൻ ആഗ്രഹിക്കുന്നത്.
ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം.
ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കേരളത്തിൽ കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂർ പാർട്ടിയിലില്ലാത്തതു പോലെയാണ് ഇപ്പോഴും.. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത് തരൂരിന് നന്നായി അറിയാം.
ബി ജെ പിയുടെ ലക്ഷ്യം കോൺഗ്രസിനുള്ളിൽ കലഹം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും. സീനിയർ നേതാക്കൾ ഓരോരുത്തരായി പുറത്തു പോയി ബിജെപി പാളയത്തിൽ ചേക്കേറുന്നത് കോൺഗ്രസ് നേതൃത്വം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാടാണ് ഹൈകമാൻറിനുള്ളത്.തരൂരിൻ്റെ പോക്കും അവർ കണക്കുകൂട്ടുന്നു.തരൂർ പോയാൽ തിരുവനന്തപുരം സീറ്റ് കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ.
പന്ന്യൻ രവീന്ദ്രനും ശശി തരൂരും തമ്മിൽ മത്സരിച്ച തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന് സാധ്യതയുണ്ടെന്നാണ് സി.പി.എം. കരുതിയത് . ചന്ദ്രശേഖർ വൻ മുന്നേറ്റമാണ് തിരുവനന്തപുരത്ത് നടത്തിയത് . തിരുവനന്തപുരത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു എന്ന ആരോപണം സജീവമാണ്. തിരുവനന്തപുരത്ത് ബി ജെ പി ജയിച്ചാൽ ഇടതു സർക്കാർ ഉദ്ദേശിക്കുന്ന പല വികസന പദ്ധതികളും നടപ്പിലാക്കാൻ കഴിയുമെന്ന് പിണറായി സർക്കാർ കരുതുന്നു. ഇങ്ങനെ സംഭവിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന് പിണറായി കരുതുന്നു. കഴിഞ്ഞ ഇലക്ഷനിൽ ഇ പി ജയരാജനാണ് രഹസ്യമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. തനിക്ക് രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്ന് ഇ.പി ഇതു വരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിട്രീറ്റും ഇ.പിയുടെ കുടുംബം നടത്തുന്ന വൈദേകം റിസോർട്ടും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്ന ആരോപണം ഏതാണ്ട് സ്ഥിരീകരിക്കപ്പട്ടു.. ഇതു സംബന്ധിച്ച വി .ഡി. സതീശന്റെ ആരോപണം ഇ പി ജയരാജൻ ശരിവെക്കുകയും ചെയ്തു. അങ്ങനെയാണ് സിപിഎം ബിജെപി അന്തർധാര ഉണ്ടെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. തന്റെ ഭാര്യ ഇന്ദിരയും ചന്ദ്രശേഖരന്റെ നിരാമയയുമായി ഓഹരി ബന്ധത്തിൽ ഏർപ്പെട്ടെങ്കിൽ അതിൽ എന്താണ് തെറ്റ് എന്ന ജയരാജന്റെ ചോദ്യം എല്ലാവരെയും ഞ്ഞെട്ടിച്ചു. ഇത് റിസോർട്ട് വിവാദത്തെ പുതിയ വഴിത്തിരിവിൽ എത്തിച്ചു. ഇതിന് പിന്നാലെ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗത്തിന് എതിരെ വളപട്ടണം പോലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ് ഇക്കാര്യം സംസ്ഥാനതലത്തിൽ ഉന്നയിക്കാൻ തീരുമാനിച്ചു . വൈദേകം - നിരാമയ റിസോർട്ട് ബന്ധവും രാജീവ് ചന്ദ്രശേഖറും ഇ പിയുടെ ഭാര്യയുമായുള്ള ഫോട്ടോയും സതീശൻ പുറത്തുവിട്ടതോടെ വിവാദം കൊഴുത്തു. ഫോട്ടോ വ്യാജമാണെന്നാണ് ഇ പി പറഞ്ഞു. തനിക്ക് രാജീവുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഫോട്ടോ ഒറിജിനൽ ആണെന്നാണ് സതീശൻ പറഞ്ഞത്. ഈ ഫോട്ടോയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഏതായാലും രാജീവ് ചന്ദ്രരേഖറിന് സന്തോഷകരമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.https://www.facebook.com/Malayalivartha