ഇസ്രായേല്‍ ഗാസയില്‍ ലക്ഷ്യം കൈവരിച്ചിരിക്കുന്നു; ഇനിയൊരിക്കലും തല ഉയരാത്ത വിധം ഹമാസിന്റെ എല്ലാ നേതാക്കളെയും വധിച്ച് ഇസ്രായേല്‍

പശ്ചിമേഷ്യയില്‍ യുദ്ധം തുടര്‍ന്നാലും അവസാനിച്ചാലും ഒരു കാര്യവ്യക്തമായിക്കഴിഞ്ഞു. ഹമാസിന്റെ എല്ലാ നേതാക്കളും ഇതോടകം കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയൊരിക്കലും തല ഉയരാത്ത വിധം ഹമാസിന്റെ എല്ലാ നേതാക്കളെയും വധിച്ചതോടെ ഇസ്രായേല്‍ ഗാസയില്‍ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. ഇസ്രായേലുമായി പോരാട്ടം നടത്തുന്ന പ്രധാന സായുധസംഘങ്ങളാണ് ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും. ഈ രണ്ട് സായുധസംഘങ്ങള്‍ക്കും ഇറാന്‍ സഹായിക്കുന്നുണ്ട് എന്നതിനാലാണ്
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ ആക്രമിച്ചത്. ഹമാസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ സൈനികനീക്കം ആരംഭിച്ചത്. ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ ലെബനന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് ഹിസ്ബുള്ള ഇസ്രയേലിനെതിരെ യുദ്ധമുഖം തുറക്കുകയായിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലവന്മാരെ അവരുടെ സുരക്ഷിത കേന്ദ്രങ്ങളില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയാണ് ഇസ്രായേല്‍ ഇരുസായുധ സംഘങ്ങളെയും ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഹമാസ് നേതാവ് യഹിയ സിന്‍വാറിനെയാണ് ഈ നിലയില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായാണ് യഹിയ സിന്‍വാര്‍ കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ സിന്‍വാറിന്റെ കൊലപാതകത്തിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമെല്ലാം വലിയ ലക്ഷ്യം കൈവരിച്ചുവെന്ന നിലയിലാണ് പ്രതികരിച്ചത്.
ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങളെന്നവകാശപ്പെടുന്ന വീഡിയോ ഇസ്രയേല്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ ഗാസയില്‍ വെച്ചാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. ഹമാസിന്റെ സുരക്ഷിതമായ ഒളിയിടങ്ങളില്‍ കടന്ന് കയറിയായിരുന്നു ഈ കൊലപാതകം. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കയറിയുള്ള ഹമാസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് യഹിയ സിന്‍വാര്‍ എന്നാണ് ഇസ്രയേലിന്റെ ആരോപണം. പലസ്തീന് മേലുള്ള ഇസ്രയേല്‍ അധിനിവേശത്തെ നഖശിഖാന്തം എതിര്‍ത്ത നേതാവാണ് സിന്‍വാര്‍.
മറ്റൊരു നേതാവായ ഹസന്‍ നസറല്ലയെ 2024 സെപ്തംബര്‍ 28-നായിരുന്നു ഹിസ്ബുള്ളയുടെ ഒളിടത്തു കയറി ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹമാസിന്റെ തലവനായിരുന്ന ഇസ്മായില്‍ ഹനിയ്യയെ ഇസ്രയേല്‍ കൊലപ്പെടുത്തുന്നത് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ചായിരുന്നു.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു 2024 ജൂലൈ 31ന് ഹനിയ്യ കൊല്ലപ്പെട്ടത്. 1987ല്‍ ഹമാസ് രൂപീകരിച്ചത് മുതല്‍ അതിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് ഹനിയ്യ. 2024 സെപ്തംബര്‍ 30നായിരുന്നു മറ്റൊരു ഹിസ്ബുള്ള നേതാവായ ഫതഹ് ഷെരീഫിനെ ഇസ്രയേല്‍ വധിച്ചത്. നസറല്ലയെ വധിച്ച വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായ അലി കരാക്കി കൊല്ലപ്പെട്ടത്. ഭൂഗര്‍ഭ ബങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്ന് ഇരുപത് ഹിസ്ബുള്ള തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ആവകാശപ്പെട്ടിരുന്നു.
2024 സെപ്തംബര്‍ 28 ന് തന്നെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കൗക്ക് ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഹെഡ് ആയിരുന്നു. ഹിസ്ബുള്ളയുടെ ഡ്രോണ്‍ യൂണിറ്റിന്റെ തലവനായിരുന്നു മുഹമ്മദ് സ്രൂര്‍. ഒക്ടോബര്‍ ഏഴിന് ശേഷം ലെബനനില്‍ നിന്നും ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനായിരുന്നു മുഹമ്മദ് സ്രൂര്‍. ഹിസ്ബുള്ളയുടെ മിസൈല്‍ യൂണിറ്റിന്റെ തലവനായിരുന്ന ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ അന്‍പതോളം ഹമാസ് നേതാക്കളെയാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ വധിച്ചത്.
ഇപ്പോഴും ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ഒളിത്താവളങ്ങളില്‍ കഴിയുന്ന മുഴുവന്‍ ഹമാസുകളെയും കൊന്നൊടുക്കാതെ പിന്നോട്ടില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസിന്റെ തുരങ്കത്തിനുള്ളില്‍ വിഷപ്പുക കയറ്റുന്നതുള്‍പ്പെടെ നീക്കങ്ങളാണ് ഇസ്രായേല്‍ നടത്തിവരുന്നത്. ഗാസയിലെ ഭക്ഷണവിതരണകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 37 പേരാണ് കൊല്ലപ്പെട്ടത്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. ഒരാഴ്ചയിലേറെയായി സഹായവിതരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്. ഇരുന്നൂറിലേറെപ്പേര്‍ ഈ മാസം മാത്രം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 വരെയുള്ള കണക്ക് പ്രകാരം 56,077 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. അതില്‍ 17,121പേര്‍ കുട്ടികളാണ്.
അതിനിടെ, എത്രയും വേഗം മേഖലയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 50 ബന്ദികളാണ് ഇനിയും ഹമാസിന്റെ പിടിയിലുള്ളത്. അതില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഹമാസിന്റെ പ്രധാനനേതാക്കളെല്ലാം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ നേതൃനിരയില്‍ നിന്ന് ആരും തയാറാകുന്നില്ലെന്നതാണ് പ്രധാന പരിമിതി.
https://www.facebook.com/Malayalivartha