റേഞ്ച് റോവർ വോഗ് ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ....

ട്രെയിലർ ലോറിയിൽ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ആളുകൾ ഇത്തരം ജോലി ചെയ്യുന്നതിന്റെ പ്രശ്നമാണ് സംഭവിച്ചതെന്ന് കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി രഞ്ജിത്ത് ആർ പറഞ്ഞു. മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരണപ്പെട്ടത്. അപകടത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അനീഷിന് സാരമായ പരിക്കേറ്റു. 'വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ആളുകൾ ഇത്തരം ജോലി ചെയ്യുന്നതിന്റെ പ്രശ്നമാണിത്. ട്രേഡ് യൂണിയൻ തൊഴിലാളികളാണ് കേരളത്തിൽ കൂടുതൽ ഇത്തരം ജോലികൾ ചെയ്യുന്നത്.
ഇവർക്ക് വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ട്രെയിൻഡ് സ്റ്റാഫുകൾ തന്നെ വാഹനങ്ങൾ ഇറക്കാനുള്ള നിയമപരമായ സർക്കുലർ ഇറക്കണം. മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം കൊടുക്കുന്നുണ്ട്', - രഞ്ജിത്ത് പറഞ്ഞു.ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടിൽ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈയ്ക്കും പരിക്കേറ്റിരുന്നു.
ഇയാൾ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്പനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതൽ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഓടിച്ചയാൾക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറിൽ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.റോഷനും അനീഷും റാമ്പിൽ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറിൽ റിവേഴ്സ് ഗിയറിൽ ഇറക്കവേ കാർ വേഗത്തിൽ ഉരുണ്ടിറങ്ങി. റാമ്പിൽ നിൽക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്.
പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha