ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...

ഇസ്രായേൽ ചാര ഏജൻസിയായ മൊസാദുമായി സഹകരിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു. ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു. യുഎസ് മധ്യസ്ഥതയിൽ ഇസ്രായേലും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ. ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യ ദിവസം തന്നെ ഇറാന് നഷ്ടമായത് സൈനിക നേതൃത്വത്തിലെ ഒട്ടേറെ ഉന്നതരേയും രാജ്യത്തെ പ്രമുഖരായ ആണവ ശാസ്ത്രജ്ഞരെയുമാണ്. തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതും ഉന്നതരെ വകവരുത്തിയതും.
ഇതിന് പിന്നാലെ ഇറാന്‍ രാജ്യത്തിനകത്തുള്ള ഇസ്രയേലി ചാരന്മാരെ കണ്ടെത്തുന്നതിനുള്ള വ്യാപക നടപടി സ്വീകരിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ ഇസ്രായേലിന്റെ ചാര ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന 700-ലധികം പേരെയാണ് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ചാരവൃത്തി ആരോപണത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായും ഇറാന്‍ അറിയിച്ചു. ഇദ്‌രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഇസ്രയേലുമായുള്ള സഹകരണം, കൊലപാതകങ്ങള്‍ നടത്താനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.
തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷകള്‍ നടന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 13-ന് ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ആരംഭിച്ച സൈനിക നടപടിക്ക് മൊസാദിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രോണുകള്‍ വിക്ഷേപിക്കാനുള്ള താവളങ്ങള്‍ വരെ ഇറാനിലെ ചാരന്മാര്‍ മൊസാദിന് ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രായേലുമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇറാൻ, അടുത്തിടെ നടന്ന തുറന്ന സംഘർഷം ഉൾപ്പെടെ, മൊസാദുമായി ബന്ധമുണ്ടെന്നും പശ്ചിമേഷ്യൻ രാജ്യത്ത് ഇസ്രായേൽ ചാര ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും ആരോപിച്ച് നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ഇതിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്.നടത്തിയ വ്യോമാക്രമണങ്ങള്‍ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇറാന്റെ ആണവ പദ്ധതികളെ ദുര്‍ബലമാക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ഇറാനും ഇസ്രയേലിനും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനിടയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ ആണവപദ്ധതിയെ 'തുടച്ചുനീക്കി' എന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദത്തിന് വിരുദ്ധമാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തലെന്ന് വിഷയവുമായി ബന്ധമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ശേഖരത്തിന്റെ ഭൂരിഭാഗം ഭൂമിക്കടിയില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനമെന്നാണ് ലഭ്യമായ സൂചന. തങ്ങളുടെ ആണവഗവേഷണം സാധാരണ ഊര്‍ജ ഉത്പാദനത്തിന് വേണ്ടിയാണെന്നാണ് ഇറാന്‍ പറയുന്നത്.
ആണവകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്നാണ് പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍. ആക്രമണങ്ങള്‍ക്ക് ശേഷവും ചില സെന്‍ട്രിഫ്യൂജുകള്‍ക്ക് കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസും പാടെ നിഷേധിച്ചു. ഇറാനിലെ ആണവ പദ്ധതി 'പൂര്‍ണ്ണമായും നശിപ്പിച്ചു' എന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദത്തെ ഈ റിപ്പോര്‍ട്ട് സംശയം ജനിപ്പിക്കുന്നു.
യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന മുന്‍ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ 'ദുര്‍ബലപ്പെടുത്തി' എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha