സങ്കടക്കാഴ്ചയായി... അയൽ വീട്ടിലെ നായയുടെ നിർത്താതെയുള്ള കുര... സ്വന്തം കിടപ്പാടത്തിൽ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെ... മനുഷ്യാവകാശ കമ്മിഷന്റെ അനുകൂല ഉത്തരവെത്തുന്നതിനു മുമ്പേ അബ്ദുൾ റസാഖ് ഈ ലോകത്തോട് വിട പറഞ്ഞു...

ഒടുവിൽ വിട പറഞ്ഞു... അർബുദം ശരീരത്തെ കീഴ്പ്പെടുത്തുന്ന കടുത്തവേദനയോടൊപ്പം കീമോതെറാപ്പി ചെയ്യുന്നതിന്റെ അവശതയുമായിരിക്കുന്ന അബ്ദുൾ റസാഖിന് അയൽവീട്ടിലെ നായയുടെ നിർത്താതെയുള്ള കുര കാരണം കണ്ണടക്കാൻ പറ്റില്ലായിരുന്നു. സ്വന്തം കിടപ്പാടത്തിൽ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെയാണ് ഓഗസ്റ്റ് നാലിന് തിരുവണ്ണൂർ മാനാരിയിലെ വി.വി. അബ്ദുൾ റസാഖ് ഈ ലോകത്തോട് വിടപറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷന്റെ അനുകൂല ഉത്തരവെത്തി. അർബുദരോഗം ബാധിച്ചയാളുടെ സമാധാനജീവിതത്തിന് അയൽവാസിയുടെ നായയുടെ കുര തടസ്സമാകുന്നതിനാൽ പരാതിയിൽ മാനുഷികസമീപനത്തോടെ പരിഹാരമുണ്ടാകണമെന്നായിരുന്നു നിർദേശം. എന്നാൽ, അതിനുമുൻപേ റസാഖ് മടങ്ങിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് മകൾക്ക് കുട്ടിയുണ്ടായപ്പോൾ വീടിന്റെ കിടപ്പുമുറിയോടുചേർന്നുള്ള നായക്കൂട് മാറ്റണമെന്ന് അയൽക്കാരനോട് റസാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ റാസാഖിന് അർബുദം സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്. ഭർത്താവിന്റെ നരകയാതന കണ്ട് മനംനൊന്ത്, ഒന്ന് സ്വസ്ഥമായുറങ്ങാൻ വഴിതേടി ഭാര്യ കെ. സീനത്ത് പോലീസിലും പിന്നീട് കോർപ്പറേഷനിലും പരാതി നൽകി. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചു.
റസാഖിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ മകളും ഗൈനക്കോളജിസ്റ്റുമായ വി.വി. ഷാനിബ വയനാട്ടിലെ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. ഉപ്പയേയുംകൊണ്ട് അവിടേക്ക് താമസം മാറി. അവിടെനിന്നായിരുന്നു കീമോ ചികിത്സയ്ക്കായി എംവിആർ കാൻസർ സെന്ററിലേക്ക് വന്നുകൊണ്ടിരുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് ജൂലായ് അവസാനത്തോടെ പട്ടിക്കൂട് ഒരുമീറ്റർകൂടി മാറ്റിയതുമാത്രമാണ് ഉണ്ടായ നടപടി. റസാഖിന്റെ മരണശേഷം കൂട് കിടപ്പുമുറിയുടെ ഭാഗത്തുനിന്ന് മാറ്റണമെന്നും രാത്രിയിൽ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകി. അതിനിടെയാണ് വിഷയത്തിൽ മനുഷ്യാവകാശകമ്മിഷന്റെ വിധിയെത്തിയത്.
"
https://www.facebook.com/Malayalivartha
























