തിരുമല അനിലിന്റെ ആത്മഹത്യയിൽ അന്വേഷണസംഘം കുടുംബത്തിൻറെ മൊഴിയെടുത്തു...കുടുംബം കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നില്ലെന്ന് പൊലീസ്..മൊഴി വീണ്ടും എടുക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ അന്വേഷണസംഘം കുടുംബത്തിൻറെ മൊഴിയെടുത്തു. കുടുംബം കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ മൊഴി വീണ്ടും എടുക്കും.
തിരുമല അനിലിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു കുടുംബത്തിൻറെ മൊഴിയെടുക്കാനുള്ള അന്വേഷണ സംഘത്തിൻറെ തീരുമാനം. രാവിലെ 10 മണിയോടെ വീട്ടിലെത്തിയ അന്വേഷണസംഘം ഒരു മണിക്കൂറിലേറെ കുടുംബവുമായി സംസാരിച്ചു. അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും അന്വേഷണസംഘം കുടുംബത്തോട് ചോദിച്ചു.
പക്ഷേ ഇതിനൊന്നും കുടുംബം കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് സൂചന. അവസാനമായി അനിൽ ആരെയെല്ലാം കണ്ടുവെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. പലരും വീട്ടിൽ വന്നിട്ടുണ്ടെന്ന് മാത്രമായിരുന്നു കുടുംബത്തിന്റെ മൊഴി. വീണ്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. നിലവിൽ ഒന്നും പറയാറായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ബിജെപി പ്രവർത്തകർ അനിലിന്റെ കുടുംബത്തെ സ്വാധീനിച്ചിരിക്കാം എന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതിനിടെ, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ അനിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. അനിൽ വിശ്വസിച്ചവരാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് മുരളീധരൻ പറഞ്ഞു.
അനിൽ പ്രവർത്തിച്ചിരുന്ന സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























