അയ്യപ്പന്റെ മുതലെല്ലാം കൈയ്യിട്ട് വാരുന്നു ; ദേവസ്വംബോര്‍ഡിന്റെ പരിപ്പിളക്കി ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒന്നിനും വ്യവസ്ഥയില്ല, ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടിയാണ്. ഇനിയും രണ്ടു ദ്വാരപാലക ശില്‍പ്പങ്ങള്‍ കണ്ടെടുക്കാന്‍ ആയിട്ടില്ല. ഈ ശില്‍പ്പങ്ങളും ആരുടെയെങ്കിലും വീട്ടിലുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൂശലിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി കൈയിലാക്കിയത് കോടിക്കണക്കിന് രൂപയെന്ന് സൂചന. വിദേശ മലയാളികളായ ഭക്തരില്‍ നിന്ന് വരെ പണം പിരിച്ചു. ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളില്‍ നിന്നും പണം വാങ്ങി. വിവാദം ഒഴിവാക്കാന്‍ ഏഴ് പവന്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തല്‍. നിര്‍ധനരായ യുവതികളുടെ വിവാഹം നടത്താനും നീക്കം . എന്നാല്‍ ദേവസ്വം ബോര്‍ഡ് അത് നിരസിച്ചു. ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്; തിരികെ വന്നത് അതിന്റെ മോള്‍ഡില്‍ ഉണ്ടാക്കിയ മറ്റൊന്ന്; തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തത്; ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നത്; ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം;
ശബരിമലയില്‍ ദുരൂഹത തീരുന്നില്ല. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയരുകയാണ്. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നതെന്നുമാണ് വെളിപ്പെടുത്തല്‍. തൂക്കത്തില്‍ കുറവുണ്ടായതിനും അളവില്‍ വ്യത്യാസം വന്നതിനും കാരണം ഇതാണെന്നും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്നും തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍ ആരോപിച്ചു. ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് തട്ടാവിള കുടുംബമാണ്. 'ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്. അതല്ല തിരികെ വന്നിരിക്കുന്നത്. അതിന്റെ മോള്‍ഡ് എടുത്ത് മറ്റൊന്ന് ഉണ്ടാക്കിയിരിക്കുകയാണ്. തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നതാണ്, ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം. ഇവിടെ നടന്നിരിക്കുന്നത് വിശ്വാസകച്ചവടമാണ്. ഇതെക്കുറിച്ച് അന്വേഷണം വേണം' മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹത തുടരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം കാണാതായ സംഭവത്തിലെ അന്വേഷണം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് നീളുകയാണ്. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നുവെന്നും സ്വര്‍ണപ്പാളി വിവാദം വന്നതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനിദേവിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം.
കഴിഞ്ഞ 25 ന് പുലര്‍ച്ചെയാണ് ഉണ്ണിക്കൃഷ്ണനും വാസുദേവനും കൂടി വീട്ടിലെത്തുന്നത്. അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണെന്നും ഇവിടെ സൂക്ഷിക്കണമെന്നുമാണ് പറഞ്ഞത്. വാസുദേവന്‍ പിന്നീട് വന്ന് തിരികെ കൊണ്ടു പോകുമെന്നും പറഞ്ഞു. ശബരിമലയില്‍ നിന്ന് കാണാതായ പീഠമാണ് ഇതെന്ന് അറിയില്ലായിരുന്നു. പാക്കറ്റില്‍ പൊതിഞ്ഞ് സ്റ്റിക്കര് ഒട്ടിച്ചാണ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്. പേടി കൊണ്ടായിരിക്കാം വാസുദേവന്‍ ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും മിനി ദേവി പറഞ്ഞു.
പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടു. സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത്. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കൊപ്പമുള്ള സ്വര്‍ണത്തിന്റെ താങ്ങ് പീഠം കാണാതായതത് വന്‍ വിവാദമായിരുന്നു. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് രണ്ട് പീഠം ഉണ്ടായിരുന്നതായും ഇതില്‍ ഒന്ന് കാണാനില്ലെന്നും പരാതിപ്പെട്ടത്. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദശ പ്രകാരമുള്ള വിജിലന്‍സ് അന്വേഷണത്തിലാണ് വന്‍ ട്വിസ്റ്റുണ്ടായത്. കാണാതായ താങ്ങ് പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കണ്ടെത്തിയത്
ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ ആരോപണം ശക്തമാണ്. 2021 മുതല്‍ സ്വര്‍ണപീഠം, ശില്‍പ്പ നിര്‍മാണ ചുമതലയുണ്ടായിരുന്ന കോട്ടയം സ്വദേശി വാസുദേവന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇത് സൂക്ഷിക്കാന്‍ തന്നെ ചുമതപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നാണ് വാസുദേവന്‍ മൊഴി നല്‍കിയത്. തല്‍ക്കാലം ആരോടും പറയേണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായും വാസുദേവന്‍ മൊഴി നല്‍കി. എന്നാല്‍, വാസുദേവന്‍ പോറ്റിയുടെ മൊഴി ഉണ്ണികൃഷ്ണന്‍ പോറ്റി തള്ളി
വിജിലന്‍സ് കണ്ടെത്തിയ പീഠം ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാലരവര്‍ഷം മുമ്പ് ശബരിമലയില്‍ സമര്‍പ്പിച്ച പീഠം കാണാതായിട്ടും എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അന്വേഷിച്ചില്ല. വാസുദേവന് പീഠം കൈമാറിയെങ്കില്‍ അത് എന്ത് കൊണ്ട് മഹസറില്‍ രേഖപ്പെടുത്തിയില്ല. പത്ത് ദിവസം മുമ്പ് പീഠം കിട്ടിയിട്ടും എന്തുകൊണ്ടാണ് അത് ഒളിച്ചുവെക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത് എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പീഠം കിട്ടിയിട്ടും ഉത്തരമില്ല. അതിനിടെ ശബരിമലയില്‍ നിന്നും കടത്തിയ ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി പൂജ നടത്തി പണം പിരിച്ചതായി സൂചനയുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പീഠത്തിന്റെ സ്‌പോണ്‍സര്‍ കൂടിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ജീവനക്കാരനായ വാസുദേവന്റെ വീട്ടിലേക്ക് പീഠം മാറ്റുകയായിരുന്നു. അവിടം കേന്ദ്രീകരിച്ച് പിഠത്തില്‍ പൂജ നടത്തുകയും അയ്യപ്പഭക്തരില്‍ നിന്നും പണം പിരിച്ചതായും വിജിലന്‍സിന് സൂചന ലഭിച്ചു.
അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് ഒരുമാസം കഴിഞ്ഞാണെന്ന് 2019കാലത്ത് തിരുവാഭരണ കമ്മിഷണറായിരുന്ന ആര്‍.ജി.രാധാകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. 2019ഓഗസ്റ്റിലാണ് ഞാന്‍ തിരുവാഭരണ കമ്മിഷണറായി ചുമതലയേറ്റത്. ജൂലായില്‍ തന്നെ ഇത് അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇത് ചെന്നൈയിലെത്തിയത്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു എന്നതിന് രേഖകളില്ല. ചെമ്പ് പാളികള്‍ ഇളക്കി തൂക്കം നോക്കീ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം പൂശുന്നതിനായി കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. എ.പദ്മകുമാറാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വത്തിലിരിക്കുന്ന വസ്തു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ നല്‍കിയതെന്ന് അറിയില്ല' ആര്‍.ജി.രാധാകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് പണിക്കരുടെ വെളിപ്പെടുത്തല്‍.
ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണ്ണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിന് എവിടെയും തെളിവില്ല. ദേവസ്വംബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് ഇറക്കിയ ഉത്തരവില്‍ ചെമ്പ് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ പീഠങ്ങള്‍ നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിലപാട്. കാണാതായെന്നു പറഞ്ഞ പീഠങ്ങള്‍ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതോടെ ദുരൂഹത കൂടി. ഇതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ വരുന്നത്. ആറന്മുള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നല്‍കുമ്പോഴും തൂക്കം ഉള്‍പ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ദേവസ്വം ബോര്‍ഡിലുള്ളവരുടെ സഹായമില്ലാതെ ഇതൊന്നും നടക്കില്ലെന്നതാണ് വസ്തുത.
ശബരിമലയിലെ സ്‌ട്രോങ്‌റൂം റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പപാളികളും പീഠവും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയശേഷം കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. സ്വര്‍ണപ്പാളി വിഷയത്തില്‍ വീഴ്ച വരുത്തിയത് ആരെല്ലാമെന്ന് ശബരിമല ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷിക്കണം. അന്വേഷണ വിവരങ്ങള്‍ രഹസ്യമായിരിക്കണം. അന്വേഷണ പുരോഗതി ഒക്ടോബര്‍ 28ന് വിലയിരുത്തുമെന്നും കോടതി അറിയിച്ചു.
കാണാതായ പീഠങ്ങള്‍ സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനിദേവിയുടെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതായി ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചിരുന്നു. സ്‌പോണ്‍സറുടെ ഇ മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്‍പ്പങ്ങളും പീഠവും ശബരിമലയിലെ സ്‌ട്രോങ്‌റൂമില്‍ കണ്ടെത്താനായില്ല. രജിസ്റ്ററില്‍ വിവരങ്ങളില്ല. 1999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നത് രേഖകളില്‍ ഇല്ലെന്നും 30 കിലോയിലധികം വേണ്ടിവന്നുവെന്നാണ് വിവരമെന്നും അറിയിച്ചു. വിശ്വാസികള്‍ നല്‍കുന്ന ആഭരണങ്ങളുടെയും സ്വര്‍ണനാണയങ്ങളുടെയും വിവരങ്ങള്‍ രജിസ്റ്ററിലുണ്ട്. രത്‌നങ്ങളും വൈരക്കല്ലുകളും പതിച്ച കിരീടവും, ആഭരണങ്ങളും സ്വര്‍ണം, വെള്ളി ദണ്ഡുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്.
ഇവ ലോക്കറിലും ചാക്കില്‍ക്കെട്ടിയും സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. കൊടിമര, ദ്വാരപാലക ശില്പഭാഗങ്ങളുടെയും പീഠങ്ങളുടെയും വിവരം രജിസ്റ്ററിലില്ല..കണക്കുകളോ വ്യക്തമായ മേല്‍നോട്ടമോ ഒന്നിലും ഇല്ല. ഏഴു ദിവസത്തിനകം മൂല്യം കണക്കാക്കി ഇന്‍ഷ്വര്‍ചെയ്ത് സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസി.എന്‍ജിനിയറുടെയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാകണം മൂല്യം നിര്‍ണയം. 16 ഇടങ്ങളിലാണ് ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോംഗ് റൂമുകള്‍. ഈ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ അടക്കം സംശയത്തിലാക്കുന്നതാണ് പുതിയ വിവാദങ്ങള്‍. ഈ സാഹചര്യത്തിലാണ് സ്‌ട്രോംഗ് റൂമുകളിലടക്കം പരിശോധന നടത്തി പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കണക്കെടുപ്പിന്റെ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ കോടതി നിയോഗിച്ചതും നിര്‍ണ്ണായകമാണ്. നേരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കണക്കെടുപ്പ് നടത്തി. ശതകോടിയുടെ മൂല്യമാണ് നിലവറകളില്‍ കണ്ടെത്തിയത്. സമാന രീതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇടപെടുകയാണ് ഹൈക്കോടതി.
ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാകണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കണക്കെടുപ്പ്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം. കണക്കെടുപ്പിനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ ഗുരുതരമാണെന്നും സിസ്റ്റത്തിന്റെ പരാജയമാണെന്നും വിമര്‍ശിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് കോടതിയെ അറിയിച്ചു. ദ്വാരപാലക ശില്പപാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ദേവസ്വം മാന്വല്‍ ലംഘിച്ചാണ്. എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍തന്നെ നടത്തണമെന്ന നിര്‍ദേശം ലംഘിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും തിരിച്ചെത്തിക്കുമ്പോള്‍ ശരിയായ ഭാരം രേഖപ്പെടുത്തിയില്ല. മനപൂര്‍വമാണെങ്കിലും അല്ലെങ്കിലും ഭരണതലത്തില്‍ വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. സ്‌പോണ്‍സര്‍ 2019ല്‍ ശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിക്കാന്‍ 40 ദിവസം വൈകി. ഇക്കാര്യത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണം.
പീഠങ്ങള്‍ കാണാതായതില്‍ ഗുരുതരവീഴ്ചയുണ്ടെന്ന് കോടതി വിമര്‍ശിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം മൂല്യനിര്‍ണ്ണയത്തിനായി ജസ്റ്റിസ് കെ ടി ശങ്കരനെ നിയോഗിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് അഞ്ച് ദിവസംമുന്പാണ് സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കും. ഇത്തവണയും സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി എത്തിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അത് അനുവദിക്കാനാവില്ലെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. 2024 ഒക്ടോബര്‍ 2ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വത്തിന് അയച്ച ഇമെയിലില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശില്പങ്ങളുടെ നിറം മങ്ങിയെന്നും ഇലക്ട്രോപ്ലേറ്റിംഗിലൂടെ പരിഹരിക്കാമെന്നും ഇതില്‍ പറഞ്ഞിരുന്നു. പഴയ കാലത്തെ രണ്ട് ദ്വാരപാലക ശില്പങ്ങള്‍ കൂടി കൊടുത്തയയ്ക്കണമെന്നും ഇതിലെ സ്വര്‍ണം ഇളക്കിയെടുത്താല്‍ ചെലവ് കുറയ്ക്കാമെന്നും വ്യക്കമാക്കി. ഇതെന്തിനാണെന്ന സംശയമാണ് പീഠം അടക്കം കണ്ടെത്താന്‍ സഹായകമാകുന്ന അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. പ്രതിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയും ചെയ്തു. മറ്റൊരു ജോഡി ദ്വാരപാലകവിഗ്രഹങ്ങള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കൈമാറിയാല്‍ ഇതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ പറയുന്നുണ്ട്.
ശബരിമലയിലെ തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരനെ നിയമിച്ചു . അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും ഹൈക്കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ ആഭരണങ്ങളടക്കം വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് നടത്താനും പട്ടിക തയാറാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ആറന്മുള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നല്‍കുമ്പോഴും തൂക്കം ഉള്‍പ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ശബരിമലയില്‍ വഴിപാടായി നല്‍കിയ പീഠവും ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കിയെന്നത് ഉയരുന്ന ചോദ്യമാണ്. ഉണ്ണികൃഷ്ണ്‍ പോറ്റിയുടെ സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചതില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നും പരിശോധിക്കും.
https://www.facebook.com/Malayalivartha
























