എന്റെ കൈ കാണാനില്ലമ്മേ...മുറിച്ചു കളഞ്ഞോ ; നിലവിളിച്ച് 9 വയസുകാരി !! പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോഗ്യമന്ത്രിയ്‌ക്കെതിരെ ജനം പൊട്ടിത്തെറിക്കുന്നു

എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ...ബോധം വന്നപ്പോള്‍ 9 വയസുകാരി കരഞ്ഞ് നിലവിളിച്ചു. കൈ അനക്കാന്‍ പറ്റുന്നില്ല വേദന സഹിക്കാന്‍ വയ്യെന്ന് ഒരു കുരുന്ന് നിലവിളി. കണ്ടുനിന്ന അമ്മ പ്രസീതയ്ക്ക് പറയാന്‍ മറുപടികളില്ല. കരച്ചിലടക്കിപ്പിടിച്ച് കുഞ്ഞിനെ ചേര്‍ത്തുപിടിക്കുമ്പോഴും താങ്ങാനാകാത്ത വേദനയില്‍ പ്രസീതയുടേയും നിലവിട്ട് പോയി. നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തിലെ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എവിടെ. ആ കുഞ്ഞിന്റെ ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങളാണ് മറുപടി പറയേണ്ടത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിസ്താ പിഴവ് കാരണമാണ് 9 വയസ്സുകാരി വിനോദിനിയ്ക്ക് ഒരു കൈ നഷ്ടപ്പെട്ടത്. തുടരെ തുടരെ ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയയ്‌പ്പെട്ടിട്ടും എന്ത് നടപടിയാണ് വീണ ജോര്‍ജ് നിങ്ങള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റവും മികച്ച നിലവാരത്തില്‍. ആരോഗ്യ സംവിധാനത്തെ തകര്‍ക്കാനാണ് ചിലര്‍ വ്യാജ വിവരങ്ങള്‍ പടച്ചുവിടുത്തതെന്ന് കുറച്ച് ദിവസം മുന്‍പേ നിങ്ങള്‍ നിയമസഭയില്‍ കത്തിക്കയറിയല്ലോ. തള്ളല്‍ മാത്രം പോര. വകുപ്പിലെ പോരായ്മകള്‍ പരിഹരിക്കണം. അല്ലെങ്കില്‍ ബലിയാടാകുന്നത് കേരളത്തിലെ പാവങ്ങളാണ്. ഞങ്ങള്‍ക്ക് അമേരിക്കയിലൊന്നും പോയി ചികിത്സിക്കാന്‍ പാങ്ങില്ല മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളാണ് ആശ്രയം അവിടെയാണ് ഗുരുതര ചികിത്സാ പിഴവുകള്‍ സംഭവിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെ തുടര്‍ന്നു വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെ ചോദ്യത്തിന് ഇനി ആര് ഉത്തരം പറയും? നിര്‍മാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആര്‍.വിനോദിന്റെയും പ്രസീതയുടെയും മകളും ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അമ്മയോട് കയ്യിലൂടെ രക്തം വരുന്നുണ്ടെന്നും കൈ മുറിച്ചു മാറ്റിയല്ലേയെന്നും കണ്ണീരൊഴുക്കി ചോദിക്കുന്നത്. സെപ്റ്റംബര്‍ 24നു വൈകിട്ടാണു സഹോദരന്‍ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പരിശോധിച്ച !!ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാര്‍ജ് നല്‍കുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.
വേദന മൂലം രാത്രി മുഴുവന്‍ കുട്ടി കരഞ്ഞതോടെ പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. എല്ലുപൊട്ടിയതല്ലേ വേദനയുണ്ടാകും എന്നായിരുന്നത്രേ മറുപടി. ഒരാഴ്ച കഴിഞ്ഞു വന്നാല്‍ മതിയെന്നും പറഞ്ഞു. ഇതിനിടെ വേദന സഹിക്കാന്‍ കഴിയാതെ കുട്ടി അവശനിലയിലായി. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കു കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പും വരാന്‍ തുടങ്ങി. ഇതോടെയാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
അന്നുതന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പഴുപ്പു വ്യാപിച്ചതിനാല്‍ കൈ മുറിച്ചു മാറ്റേണ്ടിവന്നെന്നു മുത്തശ്ശി ഓമനയും മുത്തച്ഛന്‍ വാസുവും പറയുന്നു. കുട്ടിയുടെ കയ്യുടെ അവസ്ഥ കണ്ട് 'ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാര്‍ കണ്ടില്ലേ'യെന്നും മെഡിക്കല്‍ കോളജില്‍ നിന്നു ചോദിച്ചതായി ഓമന പറഞ്ഞു. വീഴ്ചയില്‍ കുട്ടിയുടെ കൈക്കു മുറിവുണ്ടായിരുന്നെന്നും അതൊന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പരിഗണിച്ചില്ലെന്നും ഇവര്‍ പറയുന്നു.
കൈ മുറിച്ചുമാറ്റാതിരുന്നാല്‍ അണുബാധ ഹൃദയത്തെ ബാധിക്കുമെന്ന ഭയം കാരണം കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. ജില്ലാ ആശുപത്രി അധികൃതര്‍ കൃത്യമായി വിഷയം പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും, ചികിത്സാ പിഴവാണ് മകളുടെ കൈ നഷ്ടപ്പെടാന്‍ കാരണമെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ തുടര്‍ജീവിതവും പഠനവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിനുണ്ട്. ജില്ലാ ആശുപത്രിയില്‍ വിനോദിനിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ പിഴവിനെ തുടര്‍ന്നാണു കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു വിനോദിനിയുടെ മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി. വിഷയം ആരോഗ്യ മന്ത്രിയുടെ മുന്നില്‍ എത്തിയിട്ടുണ്ട്. അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിട്ടുണ്ട്. എന്ത് സംഭവിക്കാന്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ വീണ്ടും അതേ കസേരയില്‍ ഞെളിഞ്ഞിരിക്കും.
ഒരു കൈ നഷ്ടപ്പെട്ട ആ കുഞ്ഞിന്റെ ജീവിതം ഇനി എന്തായിത്തീരും. വെപ്പ് കൈ വെച്ചുകൊടുക്കാനോ മികച്ച ചികിത്സ കൊടുക്കാനോ ആ കുടുംബത്തിന് കഴിവില്ല. കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. അവരുടെ പ്രതീക്ഷയായിരുന്നു ആ കുട്ടി. മകളെ അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ അവര്‍ക്ക് കഴിയില്ല വീണ ജോര്‍ജേ. നിങ്ങള്‍ ഏറ്റെടുക്കുമോ ആ കുഞ്ഞിന്റെ തുടര്‍ ചികിത്സയും ജീവിതവും. എന്തൊക്കെ ഇനി ചെയ്ത് കൊടുത്താലും നഷ്ടപ്പെട്ടത് തിരികെ കൊടുക്കാന്‍ കഴിയില്ലല്ലോ. ആരോഗ്യ മന്ത്രിയ്ക്ക് എന്താണ് പറയാനുള്ളത്. ആ വകുപ്പില്‍ കയറി ഇരുന്ന് മുച്ചൂടും മുടിക്കുകയാണ് വീണ ജോര്‍ജ്. ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ വീണ ജോര്‍ജ് വന്നേക്കരുത്. ജനങ്ങള്‍ ചൂലുംകെട്ടിന് അടിക്കും. ഒറ്റപ്പെട്ട സംഭവമല്ല തുടരെ ചികിത്സാപ്പിഴവ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് ഒരു യുവതി മരണത്തിന്റെ വക്കിലാണ്. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ കോഡ് വയര്‍ കുടുങ്ങി പുറത്തെടുക്കാനാകാതെ ദുരിതത്തില്‍
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മന്‍സിലില്‍ എസ്.സുമയ്യ (26) യാണു പലവിധ ശാരീരിക ബുദ്ധിമുട്ടുകളുമായി കഴിയുന്നത്. 2023 മാര്‍ച്ച് 22നു സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഡോ. രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
സുമയ്യ പറയുന്നത്:
''എട്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ കരിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. അപ്പോള്‍ മുതല്‍ ശ്വാസംമുട്ടലും കിതപ്പും ഉണ്ടായി. നടക്കാനും വീട്ടുജോലിക്കും പ്രയാസമായി. അസ്വസ്ഥത തുടര്‍ന്നതിനാല്‍ സ്വകാര്യ ലാബിലെ ജോലി ഉപേക്ഷിച്ചു. ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു. ഫലമുണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ കടുത്ത ചുമയായി. മരുന്നു കൊണ്ട് ഫലമുണ്ടായില്ല. തുടര്‍ന്നു വീടിനു സമീപത്തെ ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തു. നെഞ്ചിനുള്ളില്‍ എന്തോ അസ്വാഭാവികമായി കാണുന്നെന്നു ഡോക്ടര്‍ പറഞ്ഞു. ഉടന്‍ എക്‌സ്‌റേയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടു.
മുന്‍പു ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു ശസ്ത്രക്രിയകള്‍ക്കു വിധേയയായിട്ടില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലേക്ക് റഫര്‍ ചെയ്തു. അവിടെ എക്‌സ്‌റേ എടുത്തു പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയറാണ് അകത്തു കിടക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യാമെന്നും പറഞ്ഞു. അതിനു മുന്നോടിയായി സിടി സ്‌കാന്‍ എടുത്തു. ഈ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഗൈഡ് വയര്‍ നീക്കം ചെയ്യാനാകില്ലെന്നു മനസ്സിലാകുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായുള്ള സെന്‍ട്രല്‍ ലൈന്‍ ഇട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഗൈഡ് വയര്‍ തിരികെ എടുക്കാത്തതിനാല്‍ രക്തത്തിലൂടെ നെഞ്ചിലെത്തിയെന്നാണു നിഗമനം. ധമനികളുമായി ഒട്ടിച്ചേര്‍ന്ന ഗൈഡ് വയര്‍ ഇനി തിരികെ എടുത്താല്‍ ഹൃദയത്തെ ഉള്‍പ്പെടെ ബാധിക്കുമെന്നും അവര്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ചര്‍ച്ചയായ് മാറുന്നത്. മരുന്നുകളുടെ അഭാവമാണ് മറ്റൊരു പ്രശനം. പാരാസെറ്റമോളുപോലും കൊടുക്കാനില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുമുണ്ട് . ആ സ്ഥാനത്ത് വളരെ വിലപിടിപ്പുള്ള മരുന്നുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഡോക്‌റ്റേഴ്‌സും ഫര്‍മസിയുമായി ധാരണയുണ്ട്. ഗിഫ്റ്റ് എന്നപേരില്‍ ചെറുതും വലുതുമായ കാണിക്ക നല്‍കുകയും ചെയ്യുന്ന ഫര്‍മസിക്കാണ് ഡോക്ടറുമാരുടെ കടാക്ഷം കിട്ടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി അല്ലെങ്കില്‍ വിലകുറച്ച് കിട്ടേണ്ട മരുന്നുകള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അതി ഭീമമായ വില കൊടുത്ത് ഈ മെഡിക്കല്‍ സ്റ്റോറുകളില്‍ വാങ്ങേണ്ട ഗതികേടാണ് . സര്‍ക്കാര്‍ ആശുപത്രികളിലെ മെഷീനുകളില്‍ ഒട്ടുമിക്കവയും പ്രവര്‍ത്തന രഹിതമാണ്. അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മതിയായ സ്റ്റാഫുകള്‍ ഇല്ല. മറ്റൊന്ന് കാലതാമസ്സമാണ്. സ്റ്റാഫ് ഇനിയും ഉണ്ടെങ്കില്‍ തന്നെ അര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നമട്ടിലാണ് അവരുടെ പെരുമാറ്റം. സര്‍ക്കാര്‍ ആശുപ്ത്രികളില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും കിട്ടണമെങ്കില്‍ ഡോക്ടര്‍ മുതല്‍ അറ്റന്‍ഡര്‍ വരെയുള്ളവരെ കാണേണ്ടപോലെ കാണുകയും കൊടുക്കേണ്ടതുപോലെ കൊടുക്കുകയും വേണമെന്നതാണ്.
https://www.facebook.com/Malayalivartha





















