സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...

സ്വർണം ചെമ്പാക്കിയ വിദഗ്ധൻ. ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ്? സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ധനികനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമാണ് അദ്ദേഹം. ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു മുരാരിയുടെ പിതാവിന്. ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. മുരാരിയുടെ ബാങ്കിടപാടുകളുടെ അടക്കമുള്ള രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചു. 3 ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലിൽ തീപിടിച്ചതും സ്വർണപ്രഭയിലെ 3 നാഗപ്പാളികൾ വിളക്കിച്ചേർത്തതും മുരാരി ജോലി ചെയ്ത കാലയളവിലാണ്. പഴയ തറവാടിരുന്ന സ്ഥലത്താണ് 2019ൽ മുരാരി വലിയ വീട് നിർമിച്ചത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയായി. ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. വീട് നിർമാണത്തെക്കുറിച്ചും എസ്ഐടി അന്വേഷിക്കുന്നുണ്ട്.
മുരാരി ബാബു പെരുന്നയിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച സ്വന്തം വീട്ടിലേക്കുള്ള തേക്കുതടികൾ വാങ്ങിയത് ക്ഷേത്രാവശ്യങ്ങൾക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് റിപ്പോർട്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗസ്റ്റ് ഹൗസിലേക്കുള്ള പണികൾക്കും തേക്കുതടികൾ ആവശ്യമാണെന്നുപറഞ്ഞ് ബന്ധപ്പെട്ടത് കോട്ടയം നട്ടാശേരിയിലെ വനംവകുപ്പിന്റെ തടിഡിപ്പോയിലാണ്. എന്നാൽ അവിടെ തടി സ്റ്റോക്കില്ലെന്ന് പറഞ്ഞതോടെ പരിചയത്തിലുള്ളയാളുടെ ഡിപ്പോയിൽ നിന്ന് ഏർപ്പാടാക്കിത്തരാൻ മുരാരി ബാബു ആവശ്യപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതോടെ ഈ ഡിപ്പോയിൽ നിന്ന് തടി നൽകുകയായിരുന്നു.
എന്നാൽ തിരുനക്കരയിലും ഏറ്റുമാനൂരിലും ഈസമയത്ത് ഇത്രയധികം തടിപ്പണികളൊന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ കട്ടിള മാറ്റാനായി പാഴ്ത്തടി എത്തിച്ചെങ്കിലും ഉപദേശക സമിതിയുടെ എതിർപ്പുമൂലം പണി നടന്നില്ല.2019ലാണ് പെരുന്നയിൽ രണ്ടുനിലകളുള്ള വീട് മുരാരി ബാബു നിർമ്മിച്ചത്. വീടിനുമാത്രം രണ്ടുകോടിയോളം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. തടി ഉരുപ്പടികൾ ഉൾപ്പെടെ മുന്തിയ സാധനങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കടത്തിയതും വീടുനിർമ്മിച്ചതും ഒരേ കാലയളവിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ വീടുനിർമ്മാണത്തിനുള്ള സാമ്പത്തികസ്രോതസ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തതും പെരുന്നയിലെ വീട്ടിൽ നിന്നായിരുന്നു. അതേസമയം, മുരാരിബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.
2019 ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലെ സ്വർണം പൊതിഞ്ഞ പാളികൾ പുറത്തു കടത്തി സ്വർണം കവർന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ്. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി. ഇതു ബോർഡിനു തിരിച്ചടിയാണ്. തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് മുരാരി ഇപ്പോൾ.
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട 2 കേസുകളിലും പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബുവിനെ 14 ദിവസത്തേക്കു ആണ് റിമാന്റ് ചെയ്തിരിക്കുന്നത്. മഹസറുകളിൽ തിരിമറി നടത്തി മുരാരിബാബു മനഃപൂർവം സ്വർണപ്പാളി എന്നതു ചെമ്പുപാളിയാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ശ്രീകോവിലിൽനിന്നുതന്നെ മുതൽ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി, ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാൻ ഒത്താശ ചെയ്തു, ശബരിമലയുടെ പ്രശസ്തിക്കു കോട്ടം തട്ടാനിടയാക്കി എന്നീ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.
1998 ൽ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞ സമയത്തു തന്നെ പാളികളിലെ സ്വർണം സംബന്ധിച്ച് മുരാരിബാബുവിന് അറിവുണ്ടായിരുന്നു. എന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. 2019 ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലെ സ്വർണം പൊതിഞ്ഞ പാളികൾ പുറത്തു കടത്തി സ്വർണം കവർന്ന കേസുകളിലാണ് മുരാരിബാബുവിനെ അറസ്റ്റ് ചെയ്തത്. പെരുന്നയിൽനിന്നു ബുധനാഴ്ച രാത്രി 10നു പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ച് പ്രാഥമിക ചോദ്യംചെയ്യൽ നടത്തിയതിനു പിന്നാലെ ഇന്നലെ രാവിലെ 9.30ന് അറസ്റ്റ് രേഖപ്പെടുത്തി. 2019 മുതൽ 2025 വരെ നടന്ന മുഴുവൻ ഇടപാടും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ. അന്വേഷണച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷും ചോദ്യംചെയ്തു. വരുംദിവസങ്ങളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബുവിനെ ചോദ്യംചെയ്യും. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നന്ദൻകോട്ടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















