പിണങ്ങിയ യുവതിയെ ഇണക്കാൻ സിനിമാസ്റ്റൈൽ പദ്ധതി: കാറിടിപ്പിച്ച ശേഷം രക്ഷപ്പെടുത്തി, യുവാവും സുഹൃത്തും പിടിയിൽ

പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. സത്യം പുറത്തായതോടെ വധശ്രമക്കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടാരക്കര സബ് ജയിലിലാണ്.
രഞ്ജിത്തും യുവതിയും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പിണക്കത്തിലായി. പിണക്കം മാറ്റാൻ, സുഹൃത്ത് അജാസിനോടാലോചിച്ച് ഇയാൾ കാർ ഇടിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി. കാറിടിച്ചുവീഴുമ്പോൾ സ്ഥലത്തെത്തി യുവതിയെ രക്ഷിച്ച് പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.
ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും പ്ലാൻ നടപ്പാക്കിയത്. വൈകീട്ട് 5.30-ന് കോച്ചിങ് ക്ലാസ് കഴിഞ്ഞ് അടൂരിൽനിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ, രഞ്ജിത്തിന്റെ നിർദേശപ്രകാരം കാറിൽ പിന്തുടർന്ന അജാസ് വാഴമുട്ടം ഈസ്റ്റിൽവെച്ച് ഇടിച്ചുവീഴ്ത്തി. കാർ നിർത്താതെപോയി.
യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ ധരിപ്പിച്ചശേഷം കാറിൽ കയറ്റി കോന്നിയിലെ ആശുപത്രതിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ യുവതിയുടെ വലതുകെെക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു. യുവതിയുടെ മൊഴിയിൽ വാഹനാപകടക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ ചില സംശങ്ങൾ പൊലീസിന് ഉയർന്നിരുന്നു.
യുവതിയും പന്തികേട് സൂചിപ്പിച്ചു. ഇടിച്ചിട്ട് നിർത്താതെപോയ കാർ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി. യുവതി തന്റെ ഭാര്യയാണെന്ന് രഞ്ജിത്ത് ആളുകളോട് പറഞ്ഞതും സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























