കെ. നവീന്‍ ബാബു കേസ്..പൂട്ടികെട്ടാൻ പോലീസ്, തുടരന്വേഷണം അവസാനിപ്പിച്ചു പോലീസ്..കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്..

കെ. നവീന്‍ ബാബു ഈ പേര് മലയാളികൾ മറക്കില്ല . നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത കേസൊക്കെ പോലീസ് എത്രയൊക്കെ തേച്ചുമാച്ചു പോയാലും ആ മനുഷ്യൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരാണ് തെറ്റ് ചെയ്തതെന്നും മലയാളികൾക്ക് അറിയാം . കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണം അവസാനിപ്പിച്ചു പോലീസ്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ ഇത് സംബന്ധിച്ച വിവരം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് മുമ്പാകെ നല്‍കി.
നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെയും പിന്നീട് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലും ഹര്‍ജി നല്‍കിയത്. പ്രതി പി.പി. ദിവ്യ തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസ് ഫെബ്രുവരി 19-ന് പരിഗണിക്കും.കേസില്‍ ഏക പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ലാബിലും മറ്റുള്ളവ കണ്ണൂരിലെ ലാബിലും നടത്തിയതിന്റെ ഫലം കോടതിയില്‍ നല്‍കി. ശാസ്ത്രീയപരിശോധന നടത്തിയില്ലെന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തളിപ്പറമ്പ് താലൂക്കിലെ ചുഴലി വില്ലേജില്‍ ചേരംകുന്ന് ടി.വി. പ്രശാന്തിന് ബിപിസിഎല്‍ പെട്രോള്‍പമ്പ് അനുവദിച്ചിരുന്നു. പെട്രോള്‍പമ്പ് അനുമതിക്കായി നല്‍കിയ നോട്ട് ഫയല്‍ ബന്തവസിലെടുത്ത് രേഖകള്‍ പരിശോധിച്ചതില്‍ പെട്രോള്‍പമ്പിന് പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ പ്രേരണയായത് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് പോലീസ് കുറ്റപത്രം അടുത്തിടെ സമര്‍പ്പിച്ചിരുന്നു.ദിവ്യയാണ് കേസിലെ ഏക പ്രതിയെന്നും അന്വേഷണത്തില്‍ വ്യക്തമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.അതിനിടെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് സിപിഎം അടുത്തിടെ ഒഴിവാക്കിയിരുന്നു. സി.പി.എം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണമായ പ്രധാന കാരണങ്ങളില്‍ ഒന്ന് നവീന്‍ ബാബുവിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു.
പി.പി. ദിവ്യ വീണ്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. ഇതിനെ തുടര്‍ന്നാണ് ദിവ്യയെ ഒഴിവാക്കിയത്.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്.
https://www.facebook.com/Malayalivartha























