നാട്ടുകാര്‍ അത്രത്തോളം പ്രശ്‌നം നേരിടുന്നുണ്ട്; 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും': പെരുമ്പാവൂരില്‍ ലഹരിക്കെതിരെ നാട്ടുകാരുടെ കടുത്ത നിലപാട്

പെരുമ്പാവൂരിലെ ഭായി കോളനിയില്‍ പകല്‍ പോലും ഇറങ്ങിനടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചിരിക്കുകയാണ്.'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും'എന്ന ബോര്‍ഡും സ്ഥാപിച്ചു. പെരുമ്പാവൂര്‍ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന 'ഭായി കോളനി' എന്നും 'ബംഗാള്‍ കോളനി' എന്നും അറിയപ്പെടുന്ന സ്ഥലത്താണ് നാട്ടുകാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.
കഞ്ചാവ്, ഹെറോയിന്‍, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന, പകല്‍ പൊതുനിരത്തില്‍ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ട് സ്ഥാപിച്ചതാണ് ബോര്‍ഡ് എന്ന് നാട്ടുകാര്‍ പറയുന്നു. ബോര്‍ഡ് സ്ഥാപിക്കുകയും നാട്ടുകാര്‍ 'ലഹരി വിരുദ്ധ സമിതി' എന്ന കൂട്ടായ്മ തുടങ്ങുകയും ചെയ്തതോടെ ഇവിടെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യത്തിലായി പൊലീസും എക്‌സൈസും.
പകല്‍ പോലും ഇറങ്ങിനടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചാണ് തുടക്കത്തില്‍ ലഹരി വിരുദ്ധ സമിതിക്ക് രൂപം നല്‍കിയത്. ലഹരി വാങ്ങാനും സ്ത്രീകളെ അന്വേഷിച്ചും മറ്റുമെത്തുന്നവരെ കായികമായി തന്നെ നാട്ടുകാര്‍ നേരിട്ടു തുടങ്ങി. ഇതിന്റെ അടുത്ത പടിയായാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് പറയുന്നു. എന്നാല്‍ ഈ ലഹരി ഇടപാട് അനുവദിക്കാന്‍ പറ്റില്ല.
നാട്ടുകാര്‍ അത്രത്തോളം പ്രശ്‌നം നേരിടുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ക്ലബ് എന്ന ദേശീയ സംഘടന ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മലയാളം എങ്ങനെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ വായിക്കുക എന്നാണ് ഈ പോസ്റ്റിനടിയില്‍ പലരും ചോദിച്ചിരിക്കുന്നത്. ഹിന്ദിയിലും ബംഗാളിയിലും കൂടി ഇവിടെ ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് ക്ലബ് അധികര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ തന്നെ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് കണ്ടത്തറയിലുള്ള ഭായ് കോളനി. യാതൊരു നിയന്ത്രണവുമില്ലാത്ത വിധത്തിലാണ് ഇവിടെ ലഹരി വ്യാപാരവും വേശ്യാവൃത്തിയും നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതര സംസ്ഥാനക്കാര്‍ക്ക് വേണ്ടിയാണ് ലഹരി ഇടപാടുകളും മറ്റും തുടങ്ങിയത് എങ്കില്‍ കേരളത്തിന്റെ പല ജില്ലകളില്‍നിന്നു ലഹരി അന്വേഷിച്ച് ഇതര ജില്ലക്കാരും ഇവിടേക്ക് വന്നു തുടങ്ങി.
എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ് ഇപ്പോള്‍ ഇവിടമെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും എക്‌സൈസും ഇടക്കിടെ പരിശോധന നടത്തുകയും ലഹരി പിടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവിടേക്ക് എത്തുന്ന ലഹരിയുടെ തോതു പോലും വളരെ കൂടുതലാണെന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം സമ്മതിക്കുന്നു.
അടുത്തിടെ, കാലടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ കെ.എ.സുബീറിനെ എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എം.ഹേമലത സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഭായി കോളനിയിലുള്ള സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തില്‍നിന്ന് പെരുമ്പാവൂര്‍ പൊലീസ് ഒമ്പതര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ സുബീറിന് ജാഗ്രതക്കുറവുണ്ടായി എന്നു കണ്ടായിരുന്നു സസ്‌പെന്‍ഷന്‍. സെപ്റ്റംബറില്‍ ഇതേ കോളനിയിലെ മറ്റൊരു വീട്ടില്‍നിന്ന് എക്‌സൈസ് 10 ലക്ഷം രൂപ വില വരുന്ന 66 ഗ്രാം ഹെറോയിനും നോട്ട് എണ്ണുന്ന മെഷീനും 9.33 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഈ സംഭവത്തിലും സുബീറിന്റെ പേരില്‍ ആരോപണമുയര്‍ന്നിരുന്നു. സലീന അലിയാര്‍ എന്നൊരു സ്ത്രീയാണ് അന്ന് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha





















