ജിനിയ ജോസിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്‍റെ കടുത്ത മാനസിക പീഡനമാണെന്ന് കുടുംബം: ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ സംശയിക്കുന്ന ആൺസുഹൃത്തിനെക്കുറിച്ച് കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ ശബ്ദ സന്ദേശം...

അങ്കമാലിയിൽ 21 വയസ്സുകാരിയായ ജിനിയ ജോസിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്‍റെ കടുത്ത മാനസിക പീഡനമാണെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിനിയയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
" ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ സംശയിക്കുന്ന ആൺസുഹൃത്തിനെക്കുറിച്ച് ജിനിയ തന്‍റെ കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഈ ഓഡിയോ സന്ദേശത്തിൽ ജിനിയയുടെ മാനസിക സമ്മർദ്ദം വ്യക്തമാണ്. "ഒരു കോള് പോലും ബിസിയാകാൻ പാടില്ല, ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയും, എനിക്ക് മടുത്തെടീ. ആ കിടന്നുറങ്ങന്നതാണ് ഞാൻ, അതിന്‍റെ ബാക്കിൽ ഒരു മനുഷ്യനെ പോലെ കാണുന്നു എന്നാണ് പറയുന്നത്. അത് ശരിക്കും ഒരു മനുഷ്യനെപ്പോലെ തോന്നിക്കണോടീ.
ഇവൻ വന്ന ശേഷം എന്‍റെ ലൈഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല, ഗേൾസ് പോലുമില്ല" – ജിനിയയുടെ വാക്കുകൾ ആൺസുഹൃത്തുമായുള്ള ബന്ധം തനിക്ക് എത്രമാത്രം ഭാരമായിരുന്നെന്ന് വെളിപ്പെടുത്തുന്നു. അടുത്ത കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നത് പോലും ആൺസുഹൃത്ത് വിലക്കിയിരുന്നുവെന്നും ജിനിയ ഈ സന്ദേശത്തിൽ പറയുന്നു.
അങ്കമാലിയിലെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായിരുന്ന ജിനിയ ജോസ് എന്ന ഇരുപത്തിയൊന്നുകാരിയെ ഈ മാസം ഏഴാം തീയതിയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിനു പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ജിനിയ ജോലി ചെയ്യുന്ന ലാബില്‍ ചെന്നുപോലും ആണ്‍സുഹൃത്ത് മര്‍ദിച്ചിട്ടുണ്ടെന്ന കാര്യം കുടുംബം അറിഞ്ഞത് ജിനിയയുടെ മരണത്തിനു ശേഷം മാത്രമാണ്. രാവിലെ സന്തോഷത്തോടെയാണ് മകൾ വീട്ടിൽ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി എന്‍റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു. മോളെ ആരാണ് തല്ലിയത്, എന്താനാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അറിയണം.
അതിനാണ് പൊലീസിൽ പരാതി നൽകിയതെന്ന് ജിനിയയുടെ പിതാവ് ജോസ് പറഞ്ഞു. എന്റെ മോൾ ആരെയും ചീത്ത പറയുകയോ, വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ആളല്ല. പിന്നെ എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് ഒരാൾ ആക്രമിച്ചതെന്ന് അറിയണം- പിതാവ് പറയുന്നു.
https://www.facebook.com/Malayalivartha






















