ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് ആയിരങ്ങൾ... ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം..

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. പത്തൊൻപതുനാൾ, നാമമന്ത്രോച്ചാരണങ്ങൾകൊണ്ടും ദീപധൂപ വാദ്യകലാദികൾകൊണ്ടും ആത്മീയാനുഭവംതീർത്ത ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് സമാപനദിവസമായ ചൊവ്വാഴ്ചയും ആയിരങ്ങളെത്തി. ഇരുപതുലക്ഷത്തിലേറെപ്പേർ ഈ ദിവസങ്ങളിലായി തിരുനാവായയിലെത്തിയെന്നാണ് അനൗദ്യോഗിക കണക്കുള്ളത്.
മകം നക്ഷത്രം, ദ്വിതീയ തിഥി എന്നിവ ഒത്തുവരുന്ന ഈ ദിവസം രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ) യോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഇതിനുശേഷം നിളയിലെ ആരതീഘട്ടിൽ മഹാമാഘത്തിന്റെ പ്രധാന ചടങ്ങായ അമൃതസ്നാനം നടന്നു.
മണപ്പുറത്ത് തിങ്ങിനിറഞ്ഞ ഭക്തരും നാഗസന്ന്യാസിമാർ ഉൾപ്പെടെയുള്ള സന്ന്യാസിമാരും പങ്കെടുക്കുകയും ചെയ്തു. ഭാരതത്തിലെ സപ്തനദികളിലെയും ജലം ഇവിടെ സംഗമിക്കുന്നൂവെന്ന സങ്കല്പത്തിൽ സന്ന്യാസിസമൂഹവും ഭക്തരും നിളയിൽ മുങ്ങിനിവർന്നു.
തുടർന്ന് സന്ന്യാസിമാർക്ക് യതിപൂജയർപ്പിച്ചു. സന്ന്യാസിമാർക്ക് അന്നവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ‘ഭണ്ഡാര’യുമുണ്ടായി.
എല്ലാവരും ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണംകഴിക്കുന്ന ‘പംഗത്’ ഭണ്ഡാരയിലെ സമത്വസുന്ദരമായ കാഴ്ചയായിരുന്നു.
നിളയിൽ സന്ധ്യക്കു നടന്ന മനോഹരമായ നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിച്ചു. മോഹൻജി ഫൗണ്ടേഷൻ സമർപ്പണമായി ഒരുക്കിയ പുഴയ്ക്കുനടുവിലെ നിളാ ആരതിയാണ് കേരള കുംഭമേളയെന്നറിയപ്പെട്ട മഹാമാഘത്തിന്റെ പ്രധാന ആകർഷണമായി മാറിയത്.
https://www.facebook.com/Malayalivartha


























