തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു

എസ്.ഐ.ആർ മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു. വിദേശ പൗരത്വം നേടിയവർ, രേഖകളിൽ പൊരുത്തക്കേടുകളുള്ളവർ, 2002-ലെ പട്ടികയുമായി ബന്ധിപ്പിക്കാത്തവർ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവർ തുടങ്ങിയവരെ ഹിയറിങ്ങിന് വിളിച്ച് മാത്രമേ പട്ടികയിൽ നിലനിർത്താവൂയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിദേശ പൗരത്വം നേടിയവർ ഒഴികെയുള്ളവർ രേഖകൾ ഹാജരാക്കിയാൽ, ഹിയറിങ് നടത്താതെ പട്ടികയിൽ നിലനിർത്താമെന്നാണ് പുതിയ നിർദേശമുള്ളത്.
പഴയ വോട്ടർപട്ടികയിലും ഇപ്പോഴത്തേതിലും പേരുകൾ തമ്മിലുള്ള വ്യത്യാസമുള്ളതും 'അച്ഛന് 30 വയസ്സ്, മകന് 18 വയസ്സ്'-എന്നനിലയിൽ യുക്തിപരമായ പൊരുത്തക്കേടുകളുള്ളതുമായ കേസുകളിൽ നേരിട്ടെത്താതെ രേഖകൾ ഹാജരാക്കിയാൽ, ഹിയറിങ് നടത്തിയതായി കണക്കാക്കാനാണ് പറഞ്ഞിരിക്കുന്നത്.
പൊരുത്തക്കേടുകളുള്ളവരുടെ പേരുകൾ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, താലൂക്ക്, സബ്-ഡിവിഷൻ കേന്ദ്രങ്ങൾ, വാർഡ് ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രദർശിപ്പിച്ച തീയതിമുതൽ 10 ദിവസത്തിനുള്ളിൽ അവരുടെ രേഖകളോ എതിർപ്പുകളോ നേരിട്ടോ ബൂത്ത് ലെവൽ ഏജന്റുമാർ(ബി.എൽ.ഒ.) അടക്കമുള്ള പ്രതിനിധി വഴിയോ നൽകാവുന്നതാണ്. ബി.എൽ.ഒ മാരുടെ ഓഫീസുകളിലോ താലൂക്ക്, സബ്-ഡിവിഷൻ തലത്തിലുള്ള ഓഫീസുകളിലോ ആണ് ഇവ നൽകേണ്ടത്.
2002-ലെ അടിസ്ഥാന വോട്ടർപട്ടികയുമായി നിലവിലെ വിവരങ്ങൾ ഡിജിറ്റലായി ബന്ധിപ്പിക്കാനായി സാധിക്കാത്തവരും ബന്ധിപ്പിച്ചപ്പോൾ പിശകുവന്നവരും രേഖകൾ ഹാജരാക്കിയാൽ മതി.
എന്നാൽ മരിച്ചുപോയവരോ സ്ഥിരമായി താമസം മാറിയവരോ പട്ടികയിൽ തുടരുന്നുണ്ടെന്ന് പരാതി ലഭിച്ചാൽ, അത് ഉറപ്പുവരുത്താനായി ബന്ധപ്പെട്ടവർ ഹിയറിങ്ങിന് ഹാജരാകേണ്ടതാണ്. ഫെബ്രുവരി 15-നുമുൻപ് വോട്ടർപട്ടിക തയ്യാറാക്കി 23-ന് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha
























